ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയെന്ന് ചൈന നുണ പറഞ്ഞതാണെന്ന വാദവുമായി യൂറോപ്പ്, അമേരിക്ക രാജ്യങ്ങളിലെ ഒരു വിഭാഗം കോൺസ്പിറസി തിയറിസ്റ്റുകൾ രംഗത്ത്. ഈ വർഷം ആദ്യത്തിലാണ് ചൈനയുടെ ചാങ്–4 പേടകം ചന്ദ്രന്റെ മറുഭാഗത്ത് ലാൻഡ് ചെയ്തത്. എന്നാൽ ചൈനയുടെ പേടകം ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്നും തെറ്റിധരിപ്പിക്കുന്ന ചിത്രങ്ങളാണ് ചൈന പുറത്തുവിട്ടതെന്നും ഒരു വിഭാഗം കോൺസ്പിറസി തിയറിസ്റ്റുകൾ ആരോപിച്ചു.
ചൈന പുറത്തുവിട്ട ചിത്രങ്ങളിലെ അബദ്ധങ്ങൾ ചൂണ്ടികാണിച്ചാണ് ഇവരുടെ ആരോപണം. എന്നാല്‍ നാസയും മറ്റു ബഹിരാകാശ ഏജൻസികളും ചെയ്യുന്നതു പോലെ വിവരങ്ങൾ സുതാര്യമല്ലെന്നും ചൈനീസ് ഗവേഷകർ മിക്ക വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെന്നും ഗവേഷകർ ആരോപിക്കുന്നു. എന്തുകൊണ്ടാണ് ചാങ്–4 വാഹനത്തിന്റെ വിശദവിവരങ്ങൾ വെളിപ്പെടുത്താതെന്നും ഇവർ ചോദിക്കുന്നു.
ചൈനീസ് ഗവേഷകർ പുറത്തുവിട്ട ചിത്രത്തിലെ ചില ഭാഗങ്ങൾ ചൂണ്ടികാണിച്ചാണ് ആരോപണം. ചിത്രത്തിൽ ചാങ്–4 പേടകത്തിന്റെ തൊട്ടു താഴെ കാണുന്ന വര ഭൂമിയിൽ നടത്തിയ പരീക്ഷണത്തിന്റെ ഭാഗമാണെന്നും ചിത്രത്തിൽ നിന്ന് വെളുത്ത വര ഒഴിവാക്കാൻ മറന്നു പോയതാണെന്നും ഇവർ വിമര്‍ശിക്കുന്നു.
ചന്ദ്രന്റെ ഉപരിതലം പാറക്കൂട്ടങ്ങൾ നിറഞ്ഞതാണെന്നാണ് മുൻ ഗവേഷണ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. എന്നാൽ ചൈന പുറത്തുവിട്ട ചിത്രത്തിൽ ഇതൊന്നും കാണുന്നില്ല. ഇത് ഭൂമിയില്‍ നിന്നെടുത്ത ചിത്രമാണെന്നും ലോകത്തെ കബളിപ്പിക്കാൻ ചൈന ഒപ്പിച്ചെടുത്ത തട്ടിപ്പാണിതെന്നുമാണ് ഇവർ ആരോപിക്കുന്നത്.
എന്നാൽ ചൈയുടെ ചാന്ദ്രയാൻ പദ്ധതിയുടെ ഓരോ വിവരവും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയ്ക്കും കൈമാറുന്നുണ്ട്. ചൈനയുടെ പദ്ധതി വിജയിച്ചെന്നും പേടകം കൃത്യമായി തന്നെ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നുമാണ് ഭൂരിഭാഗം ഗവേഷകരും പറയുന്നത്. ചൈനയെ വിമർശിക്കുന്നവരാണ് ചാന്ദ്രയാൻ പദ്ധതിയെ വിമർശിക്കുന്നതെന്നുമാണ് എതിര്‍ ഭാഗത്തുള്ള ഗവേഷകർ പറയുന്നത്.
ചൈനയുടെ ചാങ്–4 പേടകം നൽകുന്ന വിവരങ്ങൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നുണ്ടെന്ന് നാസ ഗവേഷകരും പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കു ശേഷമാണ് ചൈനയുടെ ബഹിരാകാശ ദൗദ്യങ്ങളുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ സഹകരിക്കുന്നത്.
യന്ത്രക്കൈയുള്ള റോബോട്ട് ‘റോവർ’ ആണ് ചന്ദ്രനിൽ ഇറങ്ങി പഠനം നടത്തുന്നത്. അജ്ഞാതമായ ഉൾപ്രദേശങ്ങളിലാണ് റോവർ പ്രവർത്തിക്കുന്നത്. എന്നാൽ ഭൂമിയെ അഭിമുഖീകരിക്കുന്ന നിരപ്പുള്ള പ്രദേശത്തേക്കാൾ പർവതങ്ങളും കുഴികളുമുള്ള ഉൾപ്രദേശങ്ങൾ റോവറിനു വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. പുത്തൻ കണ്ടെത്തലുകൾ നടത്താനായാൽ, ബഹിരാകാശ വൻശക്തിയാകാനുള്ള ചൈനയുടെ മോഹങ്ങളുടെ കൂടി വിജയമാകുമിത്.
ചന്ദ്രന്റെ ഇരുണ്ടഭാഗങ്ങളുടെ ചിത്രം 60 വർഷം മുൻപു തന്നെ സോവിയറ്റ് യൂണിയൻ എടുത്തിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിൽ പേടകമിറക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഇരുണ്ടഭാഗത്തു നിന്നുള്ള സിഗ്നലുകൾ ലഭിക്കുകയാണു വെല്ലുവിളി. ഇതിനു പരിഹാരമായി ചൈന കഴിഞ്ഞ മേയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ചന്ദ്രനിലെ ഉപരിതല സാംപിളുമായി തിരിച്ചെത്താൻ ശേഷിയുള്ള ചാങ് ഇ –5 റോക്കറ്റ് അടുത്ത വർഷം വിക്ഷേപിക്കാനാണു ചൈനയുടെ പരിപാടി.
അമേരിക്ക ശ്രമിക്കുക പോലും ചെയ്യാത്ത ഒരുകാര്യമാണ് തങ്ങൾ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ബഹിരാകാശ രംഗത്തെ പരീക്ഷണങ്ങളുടെ കാര്യത്തിൽ യുഎസിന് കനത്ത വെല്ലുവിളിയായി നിലകൊള്ളുന്ന ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് ഈ നേട്ടം. സ്വന്തം ബഹിരാകാശ സേന എന്ന ആശയത്തിലേക്കു വരെ യുഎസ് പ്രസിഡന്‍റ് ട്രംപിനെ നയിച്ചത് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ ഈ മേഖലയിലുയർത്തുന്ന കനത്ത വെല്ലുവിളിയാണ്. എന്നാൽ ചാങ് 4 ന്റെ ഭാവി ദൗത്യങ്ങളെ കുറിച്ച് ചൈനീസ് ഗവേഷകർക്ക് ആശങ്കയുണ്ട്. പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങളൊന്നും ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല.