ഗവേഷകര്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ മനുഷ്യന്റെ പൂര്‍വ്വികനെ കണ്ടെത്തി. ഏഷ്യയിലെ മനുഷ്യന്റെ പൂര്‍വ്വികരുടെ ജനിതക പഠനത്തിനിടെയാണ് നിര്‍ണായകമായ കണ്ടെത്തല്‍. മനുഷ്യന്റെ പൂര്‍വ്വികരായ നിയാഡര്‍താലിന്റെയും ഡെനിസോവന്റേയും കുഞ്ഞുങ്ങളാണ് പുതിയ പൂര്‍വ്വികരുടെ ഗണത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് ആഫ്രിക്കയുടെ പുറത്തേക്ക് കുടിയേറിയ ആദ്യ കൂട്ടത്തില്‍ പെട്ടവരായിരുന്നു ഇവര്‍. മാസങ്ങള്‍ക്ക് മുൻപ് നിയാഡര്‍താല്‍ മാതാവിന്റെയും ഡെനിസോവന്‍ പിതാവിന്റെയും കുഞ്ഞിന്റെ ഡിഎന്‍എയെക്കുറിച്ച് മറ്റൊരു ഗവേഷക സംഘത്തിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം കുഞ്ഞുങ്ങള്‍ അപൂര്‍വ്വമല്ലെന്നും ഏഷ്യയിലേക്ക് കുടിയേറിയ മനുഷ്യപൂര്‍വ്വികരില്‍ വ്യാപകമായിരുന്നുവെന്നുമാണ് കണ്ടെത്തല്‍.
പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപുള്ള മനുഷ്യ പൂര്‍വ്വികരെക്കുറിച്ചുള്ള പഠനങ്ങള്‍ നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തിലാണ് കണ്ടെത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. 80,000 വര്‍ഷങ്ങള്‍ക്ക് മുൻപാണ് മനുഷ്യന്റെ പൂര്‍വ്വികര്‍ ആഫ്രിക്കയില്‍ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് വ്യാപകമായി കുടിയേറുന്നത്. കാലാന്തരത്തില്‍ ഇവര്‍ മറ്റുഭൂഖണ്ഡങ്ങളിലേക്ക് എത്തുകയും അവിടെയെല്ലാം മനുഷ്യവംശം വ്യാപിപ്പിക്കുകയുമായിരുന്നു.
ആധുനിക ഡിഎന്‍എ പരിശോധനാ സംവിധാനങ്ങള്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് നിയാഡര്‍താല്‍ അടക്കമുള്ള പൂര്‍വ്വികരുമായി ആധുനിക മനുഷ്യന്‍ ഇടകലര്‍ന്ന് ജീവിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ ലോകത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക് നിയാഡര്‍താല്‍, ഡെനിസോവ പോലുള്ള പൂര്‍വ്വികരുമായി എത്ര ശതമാനം ബന്ധമുണ്ടെന്ന് വരെ കണക്കാക്കാന്‍ സാധിച്ചിട്ടുണ്ട്.
ആഫ്രിക്കയിലൊഴികെയുള്ള പ്രദേശത്ത് മനുഷ്യന്‍ നിയാഡര്‍താലുകളുമായി ഇണചേര്‍ന്ന് ജീവിച്ചിട്ടുണ്ട്. ഡെനിസോവനുകളുമായി ദക്ഷിണ കിഴക്കന്‍ ഏഷ്യയിലെ പ്രദേശങ്ങളിലാണ് ആധുനിക മനുഷ്യന്‍ ചേര്‍ന്നു ജീവിച്ചത്. നിയാഡര്‍താലും ഡെനിസോവനും ചേര്‍ന്നുള്ള മറ്റൊരു പൂര്‍വ്വികനുമായും മനുഷ്യൻ ചേര്‍ന്ന് ജീവിച്ചിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.