sections
MORE

കൊടുങ്കാറ്റിൽ മസ്കിന്റെ ചൊവ്വാ പേടകം തകർന്നു; ചിത്രങ്ങളും വിഡിയോയും കാണാം

spaceship
SHARE

മനുഷ്യനെ ചൊവ്വയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുളള പദ്ധതിക്ക് സജ്ജീകരിച്ച റോക്കറ്റ് തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ടെക്സാസിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലാണ് സ്പെയ്സ് എക്സിന്റെ ‘സ്റ്റാർഷിപ്’ തകർന്നത്. ഇക്കാര്യം സ്പെയ്സ് മേധാവി ഇലോൺ മസ്കും ട്വീറ്റ് ചെയ്തു.

മണിക്കൂറിൽ 81 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശിയത്. റോക്കറ്റിന്റെ മുകൾ ഭാഗം പൂർണമായും തകർന്നു. കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സ്റ്റാർഷിപ് വീണ്ടും പഴയ രൂപത്തിലേക്ക് എത്തിക്കാൻ ആഴ്ചകൾ സമയമെടുക്കുമെന്നാണ് ഇലോൺ മസ്ക് പറഞ്ഞത്. ഇതോടെ ദൗത്യത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ തന്നെ കൂടുതൽ സമയമെടുക്കുമെന്നാണ് അറിയുന്നത്.

പേടകത്തിൽ ഘടിപ്പിച്ച ഉപകരണങ്ങളെല്ലാം താഴെ വീണു തകർന്നിട്ടുണ്ട്. പേടകം തകര്‍ന്നു കിടക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ഫെയ്സ്ബുക്കിലും ട്വിറ്ററിലും കാണാം. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യത്തിനുള്ള പേടകമാണ് തുടക്കത്തില്‍ തന്നെ തകർന്നിരിക്കുന്നത്. പേടകത്തിന്റെ മുകൾ ഭാഗം താഴെ വീണു പൂർണമായും തകർന്നു.

ടെക്സാസ് സമയം ബുധനാഴ്ച രാവിലെ 5 മണിക്കാണ് വൻ ശബ്ദത്തോടെ പേടകം തകർന്നു വീണത്. പുലർച്ചെ രണ്ടു മണി മുതൽക്കെ അതിശക്തമായ കാറ്റുണ്ടായിരുന്നു. ജനുവരി ആദ്യത്തിലാണ് ഇലോൺ മസ്ക് പേടകത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടത്. സ്പെയ്സ് എക്സിന്റെ ഏറ്റവും ബിഗ് റോക്കറ്റ് ഫാൽക്കൺ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണം വരും മാസങ്ങളിൽ നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. 

ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഭൂമിയിൽ ജീവിക്കുന്ന ഒരാൾക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാൽ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് എലോൺ മസ്ക് പറഞ്ഞു. 'ഞാൻ ചൊവ്വയിൽ പോകുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എവറസ്റ്റ് കീഴടക്കാൻ പോയിട്ടുള്ള നിരവധി പേർ മരിച്ചിട്ടുണ്ട്. എന്നിട്ടും അവിടേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വെല്ലുവിളികൾ നേരിട്ടാണ് അവരെല്ലാം എവറസ്റ്റിലെത്തുന്നത്. ഇതു പോലെ തന്നെയാണ് ചൊവ്വയിലേക്കുള്ള യാത്രയും. ചൊവ്വയിൽ കാലുകുത്തുക എന്നത് എന്റെ ആഗ്രഹമാണ്' - മസ്ക് പറഞ്ഞു.

'ചൊവ്വാ യാത്ര വളരെ അപകടകരമാണ്. ഈ ദൗത്യം ബുദ്ധിമുട്ടേറിയതും അപകടകരവും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയുള്ളതുമാണ്' ഇലോണ്‍ മസക് സമ്മതിക്കുന്നു. ഒരിക്കല്‍ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുക. അത്തരത്തില്‍ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രയാണിതെന്ന് പറയാം.

ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് ഇപ്പോൾ തന്നെ ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോണ്‍ മസ്‌കിന്റെ ആദ്യ സ്വപ്‌നം. 'ആദ്യത്തെ ചൊവ്വാ ഗ്രഹാന്തര പേടകമാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. പേടകം തയാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകള്‍ നടത്തും. അടുത്തവര്‍ഷം ആദ്യ പകുതിയോടെ തന്നെ ചൊവ്വാ പേടകം തയാറാകുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ രൂപഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ചൊവ്വാ ദൗത്യത്തിനായി ഉപയോഗിക്കുന്ന റോക്കറ്റാണ് ബിഗ് ഫാല്‍ക്കണ്‍ എക്‌സ്. ഏത് രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുകയെന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസവും വിശദീകരിച്ചില്ല. അതേസമയം ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ രണ്ടാംഘട്ടം വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്നും മസ്‌ക് വ്യക്തമാക്കി.

ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികള്‍ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് സെപ്റ്റംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാര്‍ക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക. #dearMoon എന്നാണ് ഒരാഴ്ച നീളുന്ന ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

മസ്‌കിന്റെ ചൊവ്വാ ദൗത്യമെന്ന സ്വപ്‌നത്തിലെ പ്രധാന ഘടകമാണ് ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്. ഇതുപയോഗിച്ച് 2022ല്‍ മനുഷ്യനില്ലാത്ത ദൗത്യവും 2024ല്‍ മനുഷ്യര്‍ അടങ്ങുന്ന ചൊവ്വാദൗത്യവും നടത്താനാണ് മസ്‌കിന്റെ പദ്ധതി. മുന്‍ നിശ്ചയിച്ച പദ്ധതി പ്രകാരം 230 അടി ഉയരമുള്ള ബിഎഫ്ആറിൽ ‍(ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്) മുകളിലായി 180 അടി നീളത്തിലായിരിക്കും ബഹിരാകാശ പേടകം ഘടിപ്പിക്കുക. 150 ടണ്‍ ചരക്കും നൂറ് യാത്രികരെ വരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും ഈ പേടകം. മസ്‌കിന്റെ ട്വീറ്റോടെ ഈ പദ്ധതിയില്‍ എന്തെല്ലാം മാറ്റം വരുമെന്ന് വ്യക്തമല്ല. 2024 ൽ 100 പേരെ കൊണ്ടുപോകാനായി സ്റ്റാർഷിപ്പാണ് സ്പെയ്സ് എക്സ് നിര്‍മിക്കുന്നത്.

ഭൂമിക്ക് ലഭ്യമാകുന്നത്ര ഇല്ലെങ്കിലും മനുഷ്യവാസത്തിനാവശ്യമായ സൂര്യപ്രകാശം ചൊവ്വയിലുണ്ട്. തണുപ്പ് പക്ഷേ കൂടുതലാണ്, ഇതിന് അന്തരീക്ഷം ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ. നമുക്ക് ഉപയോഗപ്പെടുത്താവുന്ന തരം അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. തുടക്കത്തിൽ കാർബൺ ഡൈ ഓക്സൈഡും നൈട്രജനുമെല്ലാമായിരിക്കും ഏറെയെങ്കിലും അതിനെ ‘കംപ്രസ്’ ചെയ്തെടുത്താൽ ചെടികൾ വരെ വളർത്തിയെടുക്കാം. യാത്രയ്ക്കാവശ്യമായ ചെലവിനെപ്പറ്റിയും ഇലോൺ പറയുന്നുണ്ട്.

ഒരാൾക്ക് ചൊവ്വാ യാത്രയ്ക്ക് ഏകദേശം 10 ബില്യൺ ഡോളർ. ഇത് അസാധ്യമാണെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതൽ ആൾക്കാർ വരുന്നതിനനുസരിച്ച് ചെലവു കുറയ്ക്കാമെന്നാണു വാഗ്ദാനം. മാത്രവുമല്ല നിർമാണാവശ്യങ്ങൾക്കായി ചൊവ്വയിലേക്ക് സാധനസാമഗ്രികൾ എത്തിക്കുന്നതിന്റെ ചെലവും താങ്ങാൻ സാധിക്കാത്തതാണ്. ഇതിനെല്ലാം ബദൽ മാർഗങ്ങൾ ആലോചിക്കേണ്ടതുണ്ട്. 115 ദിവസമാണ് ചൊവ്വയിലേക്ക് എത്തിച്ചേരുന്നതിനായി വേണ്ടി വരിക. സ്വയംപര്യാപ്തമായ ഒരു നഗരം ചൊവ്വയില്‍ സൃഷ്ടിക്കപ്പെടണമെങ്കിൽ 10 ലക്ഷം പേരെങ്കിലും താമസിക്കാനുണ്ടാകണം. അത്തരമൊരു നഗരം സ്ഥാപിക്കാനാകട്ടെ 40 മുതൽ 100 വർഷം വരെയെടുക്കും. ഇതിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയും ഇലോണിനുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA