ADVERTISEMENT

ഈജിപ്ഷ്യന്‍ ഫറവോയായിരുന്ന തൂത്തന്‍ഖാമന്റെ മുഖത്തിന്റെയും കാല്‍പാദങ്ങളുടെയും ചിത്രങ്ങള്‍ പുറത്തായി. ഒൻപത് വര്‍ഷമായി തുടരുന്ന തൂത്തന്‍ഖാമന്റെ ശവകുടീരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് ഈജിപ്തിന്റെ ഫറവോയായിരുന്ന തൂത്തന്‍ഖാമന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ശവകുടീരത്തിലെ ചിത്രങ്ങളുടെയടക്കം കേടുപാടുകള്‍ പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. ഈജിപ്ത് തന്നെയാണ് തൂത്തന്‍ഖാമന്റെ മുഖത്തിന്റെ മമ്മി രൂപം പുറത്തുവിട്ടിരിക്കുന്നത്. 

tut

പതിനെട്ടാം വയസില്‍ മരിച്ച തൂത്തന്‍ഖാമന്റെ ശരീരം മമ്മിയാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഭൂഗര്‍ഭ അറയിലെ കാലാവസ്ഥ നിയന്ത്രിത ചില്ലുകൂട്ടിലാണ് നിലവില്‍ തൂത്തന്‍ഖാമന്റെ മമ്മി സൂക്ഷിച്ചിരിക്കുന്നത്. ഈജിപ്തിലെ ലക്‌സോര്‍ നഗരത്തിന് തെക്കായി രാജാക്കന്മാരുടെ താഴ്‌വാരം എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തു നിന്നായിരുന്നു തൂത്തന്‍ഖാമന്റെ മമ്മി കണ്ടെടുത്തത്. 

3341 വര്‍ഷം പഴക്കമുളള തൂത്തന്‍ഖാമന്റെ കല്ലറ കണ്ടെത്തിയത് 1922ലാണ്. ബ്രിട്ടിഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറെന്ന പുരാവസ്തു ഗവേഷകനായിരുന്നു ഇതിനു പിന്നില്‍. ബിസി 1322ല്‍ പതിനെട്ടാം വയസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച തൂത്തന്‍ഖാമന്റെ കല്ലറ തുറന്നപ്പോള്‍ 11 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ മുഖംമൂടിയും സ്വര്‍ണ്ണ ശവപ്പെട്ടിയും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വര്‍ണ്ണശേഖരവും കണ്ടെത്തിയിരുന്നു. 

tut-head

ജര്‍മ്മനിയിലെ ടബിംഗന്‍ സര്‍വ്വകലാശാലയിലെ പീറ്റര്‍ ഫാള്‍സ്‌നര്‍ എന്ന പ്രൊഫസറുടെ നേതൃത്വത്തിലുളള ഗവേഷകസംഘത്തിന്റെ ഇടപെടലുകളാണ് പെട്ടിതുറക്കാന്‍ കാരണമായത്. ആവനാഴികള്‍, വില്ലുകള്‍ തുടങ്ങിവ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് സാമഗ്രികളാണ് പെട്ടിയില്‍ കണ്ടെത്തിയത്. പൗരാണിക സിറിയയിലേതെന്ന് കരുതുന്ന ചിത്രങ്ങളുമുണ്ടായിരുന്നു അതില്‍. പരസ്പരം ആക്രമിക്കുന്ന മൃഗങ്ങളും ആടുകളുമാണ് ചിത്രങ്ങളിലുളളത്. കല്ലറയില്‍ നിന്നും കണ്ടെത്തിയ കഠാര ഉല്‍ക്ക ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന വിവരവും പുറത്തുവന്നിരുന്നു. 

ശവക്കല്ലറയിലെ ചുവര്‍ചിത്രങ്ങളിലെ കറുത്തപൊട്ടുകള്‍ വലുതാകുന്നതായുള്ള സംശയവും ഗവേഷകര്‍ പ്രകടിപ്പിച്ചിരുന്നു. 1922ല്‍ എടുത്ത ചിത്രങ്ങളോട് താരതമ്യം ചെയ്തായിരുന്നു ഇങ്ങനെയൊരു ആശങ്ക ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ഈ കറുത്തപാടുകള്‍ വലുതായെന്ന് കണ്ടെത്തിയെങ്കിലും നിലവില്‍ സൂഷ്മജീവികളുടെ സാന്നിധ്യമില്ലാത്തതിനാല്‍ ഇനി ഇവ വലുതാകാനുള്ള സാധ്യതയില്ലെന്നാണ് കരുതുന്നത്. മാത്രമല്ല ചുവര്‍ ചിത്രത്തിനുള്ളിലെ പാളിയിലേക്കുകൂടി പടര്‍ന്നിട്ടുള്ളതിനാല്‍ ഈ കറുത്ത പൊട്ടുകള്‍ നീക്കം ചെയ്യേണ്ടെന്നാണ് വിദഗ്ധ നിര്‍ദ്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com