പേടകം തകർന്നു വീണു, ഇസ്രയേലിന്റെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു
Mail This Article
ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകാമെന്ന ഇസ്രയേലിന്റെ പദ്ധതി പരാജയപ്പെട്ടു. ഇന്ത്യക്ക് മുൻപെ ഇസ്രയേലിന്റെ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ലാൻഡിങ്ങിന്റെ അവസാന നിമിഷങ്ങളിൽ പേടകം തകർന്നു വീണെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ തദ്ദേശീയമായി നിർമിച്ച ബേറെഷീറ്റ് എന്ന ബഹിരാകാശ പേടകമാണ് തകർന്നത്.
ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ബേറെഷീറ്റ് പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എൻജിനിലെ തകരാറാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഏപ്രിൽ 12ന്, വെള്ളിയാഴ്ച പുലർച്ച ഇസ്രയേൽ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദൗത്യം പരാജയപ്പെട്ടതായി പദ്ധതി മേധാവി മോറിസ് കാൻ പറഞ്ഞു.
പേടകം തകരും മുൻപെ ചന്ദ്രന്റെ നിരവധി ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചിരുന്നു. അവസാന നിമിഷ വരെ ചിത്രങ്ങൾ പകർത്തിയ പേടകത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാൻ കഴിഞ്ഞില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പേടകത്തെ പ്രവേശിപ്പിക്കാൻ കഴിയുന്ന ഏഴാമത്തെ രാജ്യമാണ് ഇസ്രയേൽ.
ഇസ്രയേലിന്റെ ഈ പദ്ധതി സ്വകാര്യ കമ്പനിയുടേത് കൂടിയായിരുന്നു. ഇസ്രയേൽ എയ്റോസ്പേസ് ഇൻസ്ട്രീസും സ്പേസ് ഇലും ചേർന്നാണ് ചാന്ദ്രദൗത്യത്തിനു പദ്ധതിയിട്ടത്. സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും പേടകം ചന്ദ്രനിൽ ഇറക്കിയത് സർക്കാർ സഹായത്തോടെയായിരുന്നു. 585 കിലോഗ്രാം ഭാരമുള്ള പേടകം കഴിഞ്ഞ ഫെബ്രുവരി 22 നാണ് സ്പേസ്എക്സ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്.