ചന്ദ്രൻ ചൊവ്വയുടെ ഭാഗമെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ, ഞെട്ടലോടെ നാസ ഗവേഷകർ
Mail This Article
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റുകൾ എന്നും ചർച്ചാ വിഷയമാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വീറ്റ് ശാസ്ത്ര ലോകത്തെ ഒന്നടങ്കം അദ്ഭുതപ്പെടുത്തുന്നതാണ്. ഭൂമിയുടെ ഉപഗ്രഹം ചന്ദ്രൻ ചൊവ്വാ ഗ്രഹത്തിന്റെ ഭാഗമാണെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുന്ന രീതിയിലാണ് ട്രംപിന്റെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നത് സംബന്ധിച്ച ചർച്ചകൾ നാസ ഗവേഷകർ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിനായി നിരവധി പണമാണ് നമ്മൾ ചിലവാക്കുന്നത്. ഇതെല്ലാം അവസാനിപ്പിക്കണം. നാസയിലെ ഗവേഷകർ ചന്ദ്രനിലേക്കുള്ള യാത്ര മറക്കണമെന്നാണ് ട്രംപ് പറയുന്നത്.
50 വർഷം മുൻപ് തന്നെ നമ്മൾ ആ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇനിയും അങ്ങോട്ട് പോകുന്നതിനിടെ കുറിച്ച് സംസാരിക്കുന്നതിൽ കാര്യമില്ലെന്നാണ് ട്രംപിന്റെ ട്വീറ്റിൽ നിന്ന് മനസ്സിലാകുന്നത്. ചൊവ്വ, പ്രതിരോധം, ശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനെ കുറിച്ചും ട്രംപ് സൂചിപ്പിക്കുന്നുണ്ട്.
ട്രംപിന്റെ ട്വീറ്റ് വായിച്ച നാസയിലെ ഗവേഷകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ചാന്ദ്ര ദൗത്യങ്ങൾ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യമാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നത്. 2024 ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ വേണ്ട ഫണ്ട് വരെ അനുവദിച്ചതിനു ശേഷമാണ് ട്രംപിന്റെ ഇത്തരമൊരു ട്വീറ്റ് വന്നിരിക്കുന്നത്.