ADVERTISEMENT

സാറ്റലൈറ്റുകള്‍ മരിച്ചുവീഴുന്ന ഒരു സ്ഥലമുണ്ട് ഭൂമിയില്‍. കൃത്യമായി പറഞ്ഞാല്‍ പോയിന്റ് നെമോ. ലാറ്റിന്‍ ഭാഷയില്‍ ഒന്നുമല്ല എന്നര്‍ഥം വരുന്ന ഈ സാറ്റലൈറ്റുകളുടെ ശ്മശാനദ്വീപ് പസഫിക് സമുദ്രത്തിലാണ്. അടുത്തെങ്ങും മനുഷ്യവാസമോ കരയോ ഇല്ലെന്നതാണ് ഈ പ്രദേശത്തെ സാറ്റലൈറ്റുകളുടെ ചാവുനിലമായി തിരഞ്ഞെടുക്കാനുള്ള ഒന്നാമത്തെ കാരണം. പോയിന്റ് നെമോയില്‍ നിന്നും ഏറ്റവും അടുത്തുള്ള മനുഷ്യവാസമുള്ള കരഭൂമി 2250 കിലോമീറ്റര്‍ ദൂരെയാണ്. നാസ തന്നെയാണ് ഈ പ്രദേശത്തിന് ബഹിരാകാശ പേടകങ്ങളുടേയും സാറ്റലൈറ്റുകളുടേയും ശ്മശാനമെന്ന് പേരിട്ടത്. 

 

കാലാവധി കഴിഞ്ഞ സാറ്റലൈറ്റുകളെയാണ് പ്രധാനമായും പസഫിക് സമുദ്രത്തിലെ ഈ പ്രദേശത്തേക്ക് ദിശ തിരിച്ചുവിടുക. അതാത് രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളാണ് സാറ്റലൈറ്റുകളുടെ അന്തിമയാത്രകളും നിയന്ത്രിക്കുക. സാധാരണഗതിയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ ഘര്‍ഷണം കൊണ്ടുതന്നെ സാറ്റലൈറ്റുകള്‍ കത്തിചാമ്പലായിട്ടായിരിക്കും സമുദ്രത്തിലെത്തുക. ഇനിയെന്തെങ്കിലും ഭാഗം കത്താതെ ബാക്കിയുണ്ടെങ്കില്‍ പോയിന്റ് നെമോ സ്വീകരിക്കുകയും ചെയ്യും. 

 

മനുഷ്യവാസമുള്ള കരയില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയാണെങ്കിലും പോയിന്റ് നെമോയുടെ 400 കിലോമീറ്റര്‍ പരിധിയില്‍ മനുഷ്യസാന്നിധ്യമുണ്ടാകാറുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഭൂമിയിലെ മനുഷ്യജീവനല്ല ബഹിരാകാശത്തെ സഞ്ചാരികളാണ് പലപ്പോഴും പോയിന്റ് നെമോക്ക് ഏറ്റവും അരികിലുള്ള മനുഷ്യസാന്നിധ്യമെന്ന് പറയേണ്ടി വരും. കാരണം ഭൂമിയില്‍ നിന്നും 360 കിലോമീറ്റര്‍ ഉയരത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയം പലപ്പോഴും പസഫിക് സമുദ്രത്തിലെ ഈ പ്രദേശത്തിന് മുകളിലൂടെയാണ് സഞ്ചരിക്കാറ്. 

 

1971നും 2016നും ഇടയില്‍ 260 സാറ്റലൈറ്റുകളും പേടകങ്ങളുമാണ് ഇവിടേക്ക് ആകാശത്തു നിന്നും പതിച്ചത്. വര്‍ഷം കൂടും തോറും ഇവയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയല്ലാതെ കുറയുന്നില്ല. നിലവില്‍ വിവിധ രാജ്യങ്ങളുടെ അയ്യായിരത്തോളെ സാറ്റലൈറ്റുകളാണ് ഭൂമിയെ വലംവെക്കുന്നത്. അതുകൊണ്ട് തന്നെ ഇനി അടുത്തകാലത്തൊന്നും പോയിന്റ് നെമോയില്‍ അന്ത്യവിശ്രമത്തിനെത്തുന്ന സാറ്റലൈറ്റുകളില്‍ കുറവുണ്ടാകുമെന്ന് തോന്നുന്നുമില്ല. 

 

രണ്ട് മൈല്‍ ആഴത്തിലുള്ള സമുദ്രത്തിലേക്കാണ് സാറ്റലൈറ്റുകള്‍ പതിക്കുന്നത്. സോവിയറ്റ് യൂണിയന്റെ മിര്‍ ബഹിരാകാശ നിലയവും 140 ഓളം റഷ്യന്‍ സപ്ലൈ റോക്കറ്റകളും യൂറോപ്യന്‍ ബഹിരാകാശ നിലയത്തിന്റെ വിവിധ സാറ്റലൈറ്റുകളും എന്തിന് സ്‌പേസ് എക്‌സിന്റെ റോക്കറ്റിന്റെ അവശിഷ്ടം വരെ ഈ സാറ്റലൈറ്റുകളുടെ ശ്മാശനത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com