ഇറാന്റേത് ശക്തി തെളിയിക്കാനുള്ള പോരാട്ടം, വിക്ഷേപിക്കുന്നത് മൂന്നു സാറ്റലൈറ്റുകൾ
Mail This Article
സ്വന്തമായി വികസിപ്പിച്ചെടുത്ത മൂന്ന് വിദൂര സെൻസിങ്, കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റുകളുടെ വിക്ഷേപണം ഉടൻ നടക്കുമെന്ന് ഇറാനിയൻ ബഹിരാകാശ ഏജൻസി (ഐഎസ്‌എ) മേധാവി പറഞ്ഞു. 2020 മാർച്ചിനു മുൻപ് വിക്ഷേപണം നടത്താനാണ് പദ്ധതിയിടുന്നത്. ഇറാന്റെ തന്നെ സ്വന്തം റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ബഹിരാകാശ രംഗത്ത് സ്വയം നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ് ഇറാൻ.
പാർസ് 1, സഫർ, കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ നഹിദ് -1 എന്നീ രണ്ട് വിദൂര സെൻസിംഗ് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നതെന്ന് മോർട്ടെസ ബരാരി പറഞ്ഞു. ഇറാനിലെ സാറ്റലൈറ്റ് സംവിധാനങ്ങളിൽ 80 ശതമാനത്തിലധികവും സ്വകാര്യമേഖലയും വിജ്ഞാനാധിഷ്ഠിത കമ്പനികളുമാണ് വികസിപ്പിച്ചതെന്ന് അഭിപ്രായപ്പെട്ട ബരാരി, തദ്ദേശീയ ബഹിരാകാശ അടിസ്ഥാന സൗകര്യ വികസനം ഐഎസ്‌എയുടെ മുൻഗണനകളിലൊന്നാണെന്നും പറഞ്ഞു.
രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ സാറ്റലൈറ്റ് ഉപകരണങ്ങളുടെ പ്രാദേശികവൽക്കരണത്തിന്റെ വേഗം വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റ് നിർമിക്കുന്ന, വിന്യസിക്കുന്ന 11 രാജ്യങ്ങളുടെ പട്ടികയിൽ ഇറാന് ഇടം കണ്ടെത്താൻ കഴിഞ്ഞതായി വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി മുഹമ്മദ് ജവാദ് അസാരി ജഹ്‌റോമി പറഞ്ഞു.
2009 ഫെബ്രുവരിയിൽ ഓമിഡ് (ഹോപ്പ്) എന്ന ഉപഗ്രഹമാണ് ഇറാൻ ആദ്യമായി വിക്ഷേപിച്ചത്. 2011 ജൂണിൽ റസാദ് (നിരീക്ഷണ) ഉപഗ്രഹവും അയച്ചു. 2012 ഫെബ്രുവരിയിൽ ഇറാൻ ആഭ്യന്തരമായി നിർമിച്ച മൂന്നാമത്തെ ഉപഗ്രഹമായ നാവിഡ് (പ്രോമിസ്) ഭ്രമണപഥത്തിലെത്തിച്ചു. 2012 ഫെബ്രുവരി 8ന് നാവിഡ് ഉപഗ്രഹം അയച്ച ആദ്യ ചിത്രം ഇറാൻ പുറത്തുവിട്ടു.
ഇറാനിൽ ഇതുവരെ നിർമിച്ച ഉപഗ്രഹങ്ങളെല്ലാം റിമോട്ട് സെൻസിങ് ആണ്. അതേസമയം പ്രാദേശിക ടെലികോം ഉപഗ്രഹങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ മൂന്ന് വർഷം മുൻപാണ് ഇറാൻ ആരംഭിച്ചത്.