യുഎഇയുടെ സൈനിക സാറ്റലൈറ്റ് അറ്റ്ലാന്റിക്കിൽ തകര്ന്നു വീണു
Mail This Article
രാജ്യസുരക്ഷ ലക്ഷ്യമിട്ട് യുഎഇ തയാറാക്കിയ അതിനൂതന ഉപഗ്രഹമായ ‘ഫാൽക്കൺ ഐ’ വിക്ഷേപണത്തിനിടെ തകർന്നു അറ്റ്ലാന്റിൽ തകർന്നു വീണതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് വാണിജ്യ റോക്കറ്റ് വിക്ഷേപണ ദാതാക്കളായ അരിയൻസ്‌പേസ് ആണ് യുഎഇയുടെ സൈനിക ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹം വഹിച്ച വേഗ റോക്കറ്റ് വിക്ഷേപിച്ച് രണ്ടു മിനിറ്റിനു ശേഷം പരാജയപ്പെട്ടു. ഗതിയിൽ നിന്ന് വ്യതിചലിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീഴുകയായിരുന്നു.
‘ഒരു വലിയ അപാകത സംഭവിച്ചു, അതിന്റെ ഫലമായി ദൗത്യം നഷ്‌ടപ്പെട്ടു,’ കമ്പനി എക്സിക്യൂട്ടീവ് വിപി ലൂസ് ഫാബ്രിഗ്യൂട്ട്സ് പറഞ്ഞു. അരിയൻസ്‌പെയ്‌സിനു വേണ്ടി തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ പേലോഡ് നഷ്ടപ്പെട്ടതിന് അഗാധമായ ക്ഷമാപണം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ഗയാനയിൽ നിന്നായിരുന്നു വിക്ഷേപണം. മുഖ്യമായും സൈനിക ആവശ്യത്തിനു നിർമിച്ച ഉപഗ്രഹത്തിന്റെ സേവന കാലാവധി 10 വർഷമായിരുന്നു. യുഎഇ വിക്ഷേപിക്കുന്ന പത്താമത്തെ ഉപഗ്രഹമായിരുന്നു ഇത്. എയർബസ് ഡിഫൻസ് ആൻഡ് സ്പേസും തെയിൽസ് അലീനിയ എയ്റോ സ്പേസ് കമ്പനിയും ചേർന്നാണ് ഉപഗ്രഹം നിർമിച്ചത്.
പരീക്ഷണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞമാസം ഒന്നിനാണ് ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലേക്കു കൊണ്ടുപോയത്.
'പ്രാപ്പിടിയന്റെ കണ്ണ്' എന്നർഥമുള്ള ഉപഗ്രഹത്തിന് ഏതു മേഖലയിലെയും സൂക്ഷ്മ ചിത്രങ്ങൾ പകർത്താനാകും. വിവിധ കോണുകളിലുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകളും ദൃശ്യങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സംവിധാനവുമുണ്ടായിരുന്നു.