25 വര്‍ഷം വൈകി വിക്ഷേപിച്ച റഷ്യൻ ടെലസ്കോപ്പിന് ലക്ഷ്യങ്ങൾ ഏറെ...
Mail This Article
പലതവണ പലകാരണങ്ങള്‍കൊണ്ട് വൈകിയ റഷ്യയുടെ ബഹിരാകാശ ടെലസ്കോപ് ഒടുവില്‍ കഴിഞ്ഞ ആഴ്ച വിക്ഷേപിച്ചു. 25 വര്‍ഷത്തെ കാലതാമസത്തിനൊടുവിലാണ് Spektr-RG എന്ന ടെലസ്കോപ് വിക്ഷേപിച്ചത്. രാത്രിയില്‍ ഭൂമിയില്‍ നിന്നുള്ള എക്സ് റേ കിരണങ്ങളെ ബഹിരാകാശത്തു നിന്നും തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ഈ ടെലസ്കോപ്.
റഷ്യയുടെ പ്രോട്ടണ്‍ എം റോക്കറ്റാണ് വിജയകരമായി Spektr-RG ടെലസ്കോപിന്റെ വിക്ഷേപണം നടത്തിയത്. മുന്‍ നിശ്ചിത സ്ഥാനത്തേക്ക് മൂന്ന് മാസത്തിനുള്ളില്‍ ടെലസ്കോപിനെ എത്തിക്കാനാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ്മോസിന്റെ ശ്രമം. 2025 വരെയാണ് ഈ ടെലസ്കോപിന്റെ കാലാവധി. 1980ലാണ് Spektr-RG ടെലസ്കോപിന്റെ നിര്‍മാണം ആരംഭിക്കന്നത്. 1995ല്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ബഹിരാകാശ ബജറ്റിലുണ്ടായ വെട്ടിക്കുറക്കലുമൊക്കെ മൂലം ഈ പദ്ധതി മാറ്റിവെക്കപ്പെട്ടു. ബഹിരാകാശ ചിലവുകള്‍ കുറച്ചതോടെ വരുമാനം ലഭിക്കുന്ന സോയുസ് റോക്കറ്റു വഴി ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതു പോലുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന ലഭിക്കുകയും ചെയ്തു.
ബഹിരാകാശത്ത് L2 എന്ന തന്ത്രപ്രധാന മേഖലയിലാണ് ഈ ടെലസ്കോപ് സ്ഥാപിക്കുക. സൂര്യനും ഭൂമിക്കും അനുസരിച്ച് ചെറിയ സ്ഥാന മാറ്റങ്ങളിലൂടെ തടസമില്ലാതെ ഭൂമിയിലെ കാഴ്ച്ച ലഭിക്കുമെന്നതാണ് ഈ സ്ഥാനത്തിന്റെ പ്രധാന പ്രത്യേകത. ഭൂമിയില്‍ നിന്നും ഏകദേശം 91.5 ദശലക്ഷം കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രദേശം.
ആദ്യമായാണ് ഭൂമിയിലെ എക്സ് റേ വികിരണങ്ങളെ നിരീക്ഷിക്കാനായി ഒരു ടെലസ്കോപ് ബഹിരാകാശത്ത് സ്ഥാപിക്കുന്നത്. സോവിയറ്റ് കാലത്തിന് ശേഷം ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് ഒരു റഷ്യന്‍ സാറ്റലൈറ്റ് പോകുന്നതും ആദ്യമാണ്. നേരത്തെ റഷ്യയുടെ രണ്ട് ചൊവ്വാ ദൗത്യങ്ങളും 1996ലും 2011ലും പരാജയപ്പെട്ടിരുന്നു. ഇവക്ക് രണ്ടിനും ഭൂമിയുടെ ഭ്രമണപഥം വിട്ട് പോകാന്‍ സാധിച്ചിരുന്നില്ല.