ഇന്ത്യയുടെ ചന്ദ്രയാൻ–2 കണ്ട് ഓസ്ട്രേലിയക്കാർ ഭയന്നു, ചർച്ചയായി പറക്കും തളിക
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 കഴിഞ്ഞ ദിവസമാണ് വിക്ഷേപിച്ചത്. എന്നാൽ ചന്ദ്രയാന്‍–2 ദൗത്യവുമായി കുതിച്ച ജിഎസ്എൽവി റോക്കറ്റ് കണ്ട ഓസ്ട്രേലിയക്കാർ ഭയന്നുവെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയക്ക് മുകളിലൂടെ ജിഎസ്എൽവി റോക്കറ്റ് കുതിക്കുമ്പോൾ അവര്‍ കരുതിയത് പറക്കും തളികയാണ് എന്നാണ്. ഇക്കാര്യം നിരവധി പേർ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ചിത്രങ്ങളും വിഡിയോയും സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ -2 യാത്ര തുടങ്ങിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടന്നത്. ഈ സമയത്ത് ഓസ്‌ട്രേലിയയിൽ രാത്രി 7.30 ആയിരുന്നു. രാത്രി ആകസ്മികമായി മുകളിലൂടെ വിചിത്ര വെളിച്ചം കുതിക്കുന്നത് കണ്ട് നിരവധി പേർ ഭയന്നു. ഓസ്ട്രേലിയയിലെ വടക്കൻ പ്രദേശത്തും ക്വീൻസ്‌ലാന്റിലും ആകാശത്ത് പറക്കും തളിക കണ്ടതായി റിപ്പോർട്ട് ചെയ്തവരാണ് കൂടുതൽ പേരും.
വടക്കുപടിഞ്ഞാറൻ ക്വീൻസ്‌ലാന്റിലെ ജൂലിയ ക്രീക്ക് കാരവൻ പാർക്കിന് മുകളിൽ തിങ്കളാഴ്ച രാത്രി 7.30 ന് ആകാശത്ത് വിചിത്ര വെളിച്ചം കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ തന്നെ എബിസി നോർത്ത് വെസ്റ്റിന്റെ ഫെയ്സ്ബുക് പേജിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകി പോസ്റ്റിട്ടു.
തികച്ചും ശോഭയുള്ളതും അസാധാരണവുമായ ഒരു പ്രകാശമായിരുന്നു കണ്ടത്. അത് വടക്ക്-കിഴക്ക് ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കുകയായിരുന്നു. ആകാശത്ത് ആ വെളിച്ചം മങ്ങുന്നതിന് മുൻപ് രണ്ടോ മൂന്നോ മിനിറ്റ് കണ്ടു. അതെന്താണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇത് ശരിക്കും അസാധാരണമായിരുന്നു എന്നുമാണ് മിക്കവരും പ്രതികരിച്ചത്.