ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 പേടകം കഴിഞ്ഞ തിങ്കളാഴ്ചയാണ് യാത്രതിരിച്ചത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ചരിത്രത്തിലെ ഒരു മഹത്തായ നേട്ടമായ ചന്ദ്രയാൻ 2 ദൗത്യത്തിന് ഇതുവരെ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് നേടാനായിരിക്കുന്നത്. എന്നാൽ ഈ വിജയത്തിന്റെ പിന്നിൽ വലിയൊരു രഹസ്യമുണ്ട്, വർഷങ്ങളുട അദ്ധ്വാനമുണ്ട്.

 

ഇതുവരെ പര്യവേക്ഷണം ചെയ്യാത്ത ചന്ദ്രനിലെ ദക്ഷിണധ്രുവ പ്രദേശത്തേക്കാണ് ചന്ദ്രയാൻ–2 പേടകം പോകുന്നത്. തീർച്ചയായും ഇത്തരമൊരു ദൗത്യത്തിന് വൻ മുന്നൊരുക്കങ്ങൾ വേണ്ടതുണ്ട്, അതും വർഷങ്ങള്‍ക്ക് മുൻപെയുള്ള ഒരുക്കങ്ങൾ. ചന്ദ്രനിലെ മണ്ണും പാറകളും അന്തരീക്ഷവും ഭൂമിയിൽ അതു പോലെ സൃഷ്ടിച്ചാണ് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയത്.

 

ചന്ദ്രന്റെയും ഭൂമിയുടെയും ഉപരിതലങ്ങൾ വ്യത്യസ്തമാണ്. ഇതിനാൽ തന്നെ വിക്രം മൂൺ ലാൻഡറും പ്രജ്ഞാൻ റോവറും പരീക്ഷിക്കാൻ ഇസ്‌റോയ്ക്ക് ചന്ദ്രനിലെ പോലെ ഒരു അന്തരീക്ഷം ആവശ്യമായി വന്നു. പേടകം ചന്ദ്രനിലെത്തുമ്പോൾ വിക്രം ചന്ദ്രന്റെ ഉപരിതലത്തിൽ മൃദുവായി ലാൻഡിങ് നടത്താനാണ് പദ്ധതി. പിന്നീട് വിക്രം മൂൺ ലാൻഡർ തുറന്ന് ഉപരിതല പരീക്ഷണങ്ങൾ നടത്താനായുളള റോവർ (അതിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു) പുറത്തിറങ്ങും.

 

‘ഭൂമിയുടെയും ചന്ദ്രന്റെയും ഉപരിതലങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഇതിനാൽ കൃത്രിമ ചന്ദ്രന്റെ ഉപരിതലമുണ്ടാക്കി റോവറും ലാൻഡറും പരീക്ഷിക്കേണ്ടതുണ്ടായിരുന്നു എന്നാണ് യുആർ റാവു സാറ്റലൈറ്റ് സെന്റർ (യുആർ‌എസ്‌സി) ഡയറക്ടറായി വിരമിച്ച എം. അന്നദുരൈ പറഞ്ഞത്.

 

ചന്ദ്രന്റെ ഉപരിതലം ഗർത്തങ്ങൾ, പാറകൾ, പൊടി, മണ്ണ് എന്നിവയാൽ മൂടപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമായ ഘടനയാണ്. തങ്ങളുടെ റോവറിന്റെ ചക്രങ്ങളോ കാലുകളോ തകരാറുകൾക്ക് കാരണമാകില്ലെന്നും ലാൻഡറിന് സുരക്ഷിതമായി താഴേക്കിറങ്ങാൻ കഴിയുമെന്നും ഇസ്‌റോ ശാസ്ത്രജ്ഞർക്ക് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു.

 

ചന്ദ്രനിലെ മണ്ണിന് സമാനമായത് അമേരിക്കയിൽ നിന്നാണ് സാധാരണയായി ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇത് ഏറെ ചെലവേറിയതിനാൽ ഇസ്രോ ഗവേഷകർ ഒരു പ്രാദേശിക പരിഹാരം തേടുകയായിരുന്നു. 60 മുതൽ 70 മെട്രിക് ടൺ മണ്ണാണ് വേണ്ടിയിരുന്നത്. ഇത്രയും മണ്ണ് അമേരിക്കയിൽ നിന്ന് എത്തിക്കാൻ വൻ ചെലവ് വേണ്ടിവരുമായിരുന്നു. ഇതിനാൽ ജിയോളജിസ്റ്റുകൾ തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് നിന്ന് ബഹിരാകാശ ഏജൻസിക്ക് വേണ്ട വസ്തുക്കൾ സ്വരൂപിക്കാൻ തുടങ്ങി. ഈ പ്രദേശത്ത് ‘അനോർതോസൈറ്റ്’ പാറകൾ നിറഞ്ഞതായിരുന്നു. ഇവിടെ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിനു വേണ്ട മണ്ണ് സ്വരൂപിച്ചു.

 

ഒടുവിൽ ഇസ്രോ തമിഴ്‌നാട്ടിൽ നിന്ന് പാറകളും മണ്ണും കുഴിച്ചെടുത്തു ബെംഗളൂരുവിലെ ചാന്ദ്ര ഭൂപ്രദേശ പരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 25 കോടി രൂപയാണ് ഇതിനായി ബഡ്ജറ്റ് ചെയ്തിരുന്നതെങ്കിലും സേവന ദാതാക്കൾ നിരക്ക് ഈടാക്കാത്തതിനാൽ ഇത് ഗണ്യമായി കുറക്കാൻ കഴിഞ്ഞു.

 

തുടക്കത്തിൽ റോവറിന് ഫോർ വീൽ കോൺഫിഗറേഷനായിരുന്നു. എന്നാൽ കൂടുതൽ സ്ഥിരത നൽകുന്നതിനായി പരീക്ഷണങ്ങൾക്ക് ശേഷം ആറ് വീൽ കോൺഫിഗറേഷനായി മാറ്റി. ചക്രത്തിന്റെ വലുപ്പത്തിലും ചില മാറ്റങ്ങൾ വരുത്തി. ചന്ദ്രന്റെ മൈക്രോ ഗ്രാവിറ്റിയിൽ റോവറിന്റെ ഭാരം കുറയ്ക്കുന്നതിന് പരീക്ഷണ സമയത്ത് ഹീലിയം ബലൂണുകൾ റോവറിൽ ഘടിപ്പിച്ചിരുന്നു.

 

കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ചല്ലക്കരെയിലുള്ള ഇസ്‌റോയുടെ കേന്ദ്രത്തിലാണ് ലാൻഡർ പരീക്ഷിച്ചത്. ചന്ദ്രനിൽ വിക്രം ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലത്തിന് സമാനമായി ബഹിരാകാശ ഏജൻസി ഭൂമിയിലെ മണ്ണിൽ കൃത്രിമ ഗർത്തങ്ങൾ സൃഷ്ടിച്ചു. ലാൻഡിങ്ങിന് മുൻപ് ചാന്ദ്ര ഭൂപ്രദേശം സ്കാൻ ചെയ്യുന്നതിന് ഓൺബോർഡ് സെൻസറുകൾ ഉപയോഗിച്ചു. ഇത് സുരക്ഷിതമാണോ എന്നും ഉറപ്പിച്ചു.

 

എൻ‌ആർ‌എസ്‌സിയുടെ (നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ) ചെറിയ പേടകത്തിൽ സെൻസറുകൾ സ്ഥാപിക്കുകയും ടെസ്റ്റ് ബെഡ്ഡിന് മുകളിലൂടെ രണ്ട് തവണ പറക്കുകയും ചെയ്തു. ഭൂപ്രദേശം ശരിയായി നിരീക്ഷിക്കാൻ കഴിയുമോ എന്ന് സെൻസറുകൾ പരിശോധിച്ചു. ലാൻ‌ഡറിലെ ആക്യുവേറ്ററുകളെയും ത്രസ്റ്ററുകളെയും ഇസ്‌റോ ഗവേഷകർ പരീക്ഷിച്ചു. അത് സുരക്ഷിതമായി താഴേയ്‌ക്ക് ഇറങ്ങുമെന്ന് ഉറപ്പാക്കി.

 

ലാൻഡിങ് തന്നെ ശരിയായിരിക്കണം. ലാൻഡിങ് സമയത്ത് ചന്ദ്രന്റെ അന്തരീക്ഷത്തിൽ പൊടിപടലത്തിന് കാരണമാകും. ഇത് ലാൻഡറിനെ തകരാറിലാക്കാൻ മാത്രമല്ല, പൊടി അതിന്റെ സെൻസറുകൾ, സോളാർ പാനലുകൾ എന്നിവയിൽ പറ്റിനിൽക്കുകയും ദൗത്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇതിനെല്ലാം ഇസ്‌റോ ഗവേഷകർ കൃത്യമായ പരിഹാരം കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com