1500 വര്‍ഷം മുൻപ് ജീവിച്ചിരുന്ന ഹില്‍ഡ അമ്മൂമ്മയുടെ രഹസ്യങ്ങൾ ചുരുളഴിയുന്നു
Mail This Article
1500 വര്‍ഷം മുൻപ് ജീവിച്ചിരുന്ന അമ്മൂമ്മയുടെ മുഖത്തെ പുനര്‍നിര്‍മിച്ചിരിക്കുകയാണ് ഡുന്‍ഡീ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ കാരന്‍ ഫ്‌ളെമിങ്. മരിക്കുമ്പോള്‍ ഏകദേശം അറുപത് വയസ് കണക്കാക്കുന്ന ഈ അമ്മൂമ്മക്ക് പല്ലുകളെല്ലാം നഷ്ടമായിരുന്നു. ഇരുമ്പ് യുഗത്തില്‍ ജീവിച്ചുമരിച്ച ഇവര്‍ക്ക് ഹില്‍ഡയെന്നാണ് പേരിട്ടിരിക്കുന്നത്.
ജീവിതത്തിന്റെ അവസാനകാലത്ത് ഹില്‍ഡ അമ്മൂമ്മക്ക് പല്ലില്ലായിരുന്നുവെന്ന് നേരത്തെ തന്നെ നരവംശശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. മുഖത്തിന്റെ പലഭാഗങ്ങളും ലഭിച്ചതോടെയാണ് ഹില്‍ഡ അമ്മൂമ്മയുടെ തല പുനര്‍നിര്‍മിക്കാനുള്ള സാധ്യത തെളിയിരുന്നത്. ഈ വര്‍ഷത്തെ ഡന്‍കന്‍ ഓഫ് ജോര്‍ഡന്‍സ്‌റ്റോണ്‍ കോളജിലെ പ്രദര്‍ശനത്തില്‍ ഹില്‍ഡ അമ്മൂമ്മയും ഉണ്ടാകും.
അന്നത്തെ കാലത്തെ ഭക്ഷണരീതി വെച്ച് നോക്കുമ്പോള്‍ ഹില്‍ഡ അമ്മൂമ്മക്ക് പല്ലുണ്ടായിരുന്നില്ലെന്നത് ആശ്ചര്യപ്പെടുത്തിയിരുന്നില്ലെന്ന് കാരന്‍ ഫ്‌ളെമിങ് പറയുന്നു. എന്നാല്‍ അറുപത് വയസ് വരെ ജീവിച്ചിരുന്നുവെന്നത് ചെറുതല്ലാത്ത കാര്യമായിരുന്നു. അന്നത്തെ കാലത്ത് ഉന്നത കുടുംബങ്ങളിലുണ്ടായിരുന്നവര്‍ക്ക് മാത്രമായിരുന്നു ആയുസ് കൂടുതലുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഹില്‍ഡ അമ്മൂമ്മയുടെ തലയോട്ടിയുടെ ഡിജിറ്റല്‍ സ്‌കാന്‍ എടുക്കുകയാണ് കാരന്‍ ആദ്യം ചെയ്തത്. പിന്നീട് അത് 3ഡിയിലേക്ക് മാറ്റി തലയോട്ടിയുടെ നഷ്ടമായ ഭാഗങ്ങള്‍ കൂടി നിര്‍മിച്ചെടുത്തു. ഈ സ്‌കാന്‍ ഉപയോഗിച്ച് 3ഡി പ്രിന്ററിന്റെ സഹായത്തിലാണ് തലയോട്ടി പുനര്‍നിര്‍മിച്ചത്. പിന്നീട് മുഖത്തെ മാംസപേശികളും മൂക്കും ചെവികളും ചുണ്ടുമെല്ലാം കാരന്‍ നിര്‍മിച്ചു. ഇതിനായി ഉറപ്പുകുറഞ്ഞ മെഴുകാണ് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ പകല്‍ സമയത്ത് പലപ്പോഴും ഹില്‍ഡ അമ്മൂമ്മയെ റഫ്രിജറേറ്ററിലായിരുന്നു സൂക്ഷിച്ചിരുന്നത്. മുഖം ഏകദേശം പൂര്‍ണ്ണമായശേഷമാണ് കണ്ണുകള്‍ വെച്ചത്. ഇതിനു പാവയുടെ കണ്ണുകളാണ് ഉപയോഗിച്ചത്. ഒടുവില്‍ കുറച്ച് മേക്ക് അപ്പും മുടിയും കൂടിയായപ്പോള്‍ ഹില്‍ഡ അമ്മൂമ്മ റെഡിയായി.