റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ ? എന്ന് ചോദിച്ചവർക്ക് മറുപടിയുമായി ഇസ്രോ മേധാവി
Mail This Article
ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുൻനിർത്തി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ ചോദ്യം ചെയ്യുന്നവരോട് പ്രത്യക്ഷത്തിൽ ശാസിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ചെയർമാൻ കെ. ശിവൻ. രാജ്യം സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെന്നും അതിന്റെ വിഭവങ്ങൾ സാധാരണക്കാരുടെ പ്രയോജനത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇന്ന് അവസരങ്ങൾ ധാരാളമുണ്ട്. എങ്കിലും ആളുകൾ ദരിദ്രരാണെന്ന് ചിന്തിക്കുന്നു. ഇന്ത്യയെപ്പോലുള്ള ഒരു ദരിദ്ര രാജ്യത്തിന് ബഹിരാകാശ സാങ്കേതികവിദ്യ ആവശ്യമായി വരുന്നത് എന്തുകൊണ്ട്? ഇന്ത്യ ദരിദ്രമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നാൽ ഇന്ത്യ അത്ര ദരിദ്രമല്ലെന്നും ശിവൻ പറഞ്ഞു. റോക്കറ്റും സാറ്റലൈറ്റും വിക്ഷേപിച്ചാൽ രാജ്യത്തെ പട്ടിണി മാറുമോ എന്നുള്ള ചോദ്യം ഇന്ത്യയിൽ ഒരു വിഭാഗത്തിനിടയിൽ ഇപ്പോഴും സജീവമാണ്. ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം ഇസ്രോ മേധാവി നൽകിയത്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്ത് ഏഴാം സ്ഥാനത്താണ്, വാങ്ങൽ ശേഷിയിൽ മൂന്നാമതാണ് ഇന്ത്യയെന്നും ജെയിൻ ഡീമെഡ്-ടു-ബി സർവകലാശാലയുടെ ചടങ്ങിൽ സംസാരിക്കവെ ശിവൻ പറഞ്ഞു. റിമോട്ട് സെൻസിങ് സാറ്റലൈറ്റിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്, ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ്, അരി ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ്, നമ്മുടെ ഐടി വ്യവസായം ലോകത്ത് അതിവേഗം കുതിക്കുകയാണെന്നും ഇസ്രോ മേധാവി പറഞ്ഞു.
നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇസ്രോ മേധാവി പറഞ്ഞു. ഇന്ത്യയുടെ വിഭവങ്ങൾ സാധാരണക്കാരുടെ പ്രയോജനത്തിനായി വിനിയോഗിക്കേണ്ടതുണ്ടെന്നും വിദ്യാർഥികളോട് പറഞ്ഞു.