കൃത്രിമ സൂര്യനെ നിർമിക്കാൻ ഇന്ത്യ, ചർച്ച നടത്തി മോദി, മുടക്കുന്നത് 17,500 കോടി
Mail This Article
ഫ്രാന്‍സില്‍ സൂര്യന്റെ ഒരു കൊച്ചു പതിപ്പ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 20 ബില്ല്യണ്‍ യൂറോ ചിലവ് കണക്കാക്കുന്ന ഈ വന്‍ പദ്ധതി ഇന്ത്യയുടെ കൂടി അഭിമാനമാണ്. കൃത്രിമസൂര്യന്റെ ഭാഗങ്ങള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നതാണ് അഭിമാനത്തിന്റെ കാരണം.
ഇന്റർനാഷണല്‍ തെർമോന്യൂക്ലിയാർ എക്സ്പെരിമെന്റൽ റിയാക്ടേർസ് (ITER) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ നൂറ്റാണ്ടിലെ ഏറ്റവും ചിലവേറിയ ശാസ്ത്രപരീക്ഷണമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 17500 കോടി രൂപ ഈ ശാസ്ത്രപരീക്ഷണത്തിനായി മുടക്കാന്‍ ഇന്ത്യ തയാറായിട്ടുണ്ട്. ഇത് ആകെ ചിലവിന്റെ പത്ത് ശതമാനം വരും. ആദ്യമായാണ് ഒരു ശാസ്ത്രപരീക്ഷണത്തിനായി ഇന്ത്യ ഇത്രവലിയ തുക മുടക്കുന്നത്. ഏകദേശം 28000 ടണ്ണായിരിക്കും കൃത്രിമസൂര്യന്റെ ഭാരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ITER പദ്ധതിയെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യക്ക് പുറമേ യുഎസ്, റഷ്യ, ദക്ഷിണകൊറിയ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഈ മെഗാ ശാസ്ത്രപരീക്ഷണത്തില്‍ പങ്കാളികളാണ്.
ഉയര്‍ന്ന ചൂടായിരിക്കും കൃത്രിമസൂര്യനില്‍ നിന്നും ഉയരുക. 150 ദശലക്ഷം സെല്‍ഷ്യസ് വരെ ചൂടില്‍ പരീക്ഷണം നടന്നേക്കുമെന്നാണ് സൂചനകള്‍. അതുകൊണ്ടുതന്നെ ഭൂമിയിലെ ഏറ്റവും ചൂടേറിയ ഭാഗമായും ഫ്രാന്‍സിലെ 'കൃത്രിമസൂര്യന്‍' മാറും. സൂര്യന്റെ മാതൃകയിലൂടെ ഊര്‍ജ്ജം നിര്‍മിക്കുകയാണ് പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.
ഈ കൃത്രിമസൂര്യന്റെ താപം നിയന്ത്രിക്കാനുള്ള കവചമാണ് ഇന്ത്യയില്‍ പ്രധാനമായും നിര്‍മിക്കുക. ഗുജറാത്തിലെ എല്‍ ആൻഡ് ടി പ്ലാന്റിലായിരിക്കും ഇത് നിര്‍മിക്കുക. 3800 ടണ്‍ ഭാരമുള്ള ഈ കവചത്തിന് കുത്തബ്മീനാറിന്റെ മുകള്‍ഭാഗത്തിന്റെ പകുതി വലുപ്പം വരുമെന്നാണ് കരുതുന്നത്.
2025 ഓടെ കൃത്രിമസൂര്യന്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം വിചാരിച്ചതുപോലെ നടന്നാല്‍ 2040ല്‍ ഈ കൃത്രിമസൂര്യനില്‍ നിന്നും ഊര്‍ജ്ജം ഉൽപാദിപ്പിക്കാനാകും. പദ്ധതി വിജയിച്ചാല്‍ സമാനമായ കൃത്രിമസൂര്യനുകള്‍ ഭൂമിയില്‍ പലയിടത്തും ഉയരും.