ദ്രവീകൃത എൻജിൻ ജ്വലിച്ചത് നാലു സെക്കൻഡ്, വിക്രം ലാൻഡർ ചന്ദ്രനിലേക്ക്
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്റെ പ്രയാണം തുടരുകയാണ്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന വിക്രം ലാൻഡറിന്‍റെ ആദ്യ ഭ്രമണപഥ താഴ്ത്തൽ ഇന്ന് രാവിലെ വിജയകരമായി പൂർത്തിയാക്കി. രാവിലെ 8.50ന് ലാൻഡറിലെ ദ്രവീകൃത എൻജിൻ നാല് സെക്കൻഡ് ജ്വലിപ്പിച്ചാണ് ഭ്രമണപഥ താഴ്ത്തൽ പൂർത്തിയാക്കിയത്.
ഏറ്റവും കുറഞ്ഞ അകലം 104 കിലോമീറ്ററും കൂടിയ അകലം 128 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ ചന്ദ്രനെ വലം വെക്കുന്നത്. സോഫ്റ്റ് ലാൻഡിങ്ങിന് ഒാർബിറ്ററും ലാൻഡറും പൂർണ സജ്ജമെന്ന് ഐഎസ്ആർഒ അറിയിച്ചു.
പേടകമായ ഓർബിറ്ററിൽനിന്നു ‘വിക്രം’ ലാൻഡറിനെ വേർപെടുത്തുകയെന്ന സങ്കീർണ ദൗത്യവും കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ചന്ദ്രനിലേക്ക് അടുക്കുന്ന ‘വിക്രം’ പൂർണമികവോടെ പ്രവർത്തിക്കുന്നതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) അറിയിച്ചു.
നാളെ പുലർച്ചെ മൂന്നിനും നാലിനുമിടയ്ക്കു ഭ്രമണപഥം വീണ്ടും താഴ്ത്തി ചന്ദ്രന്റെ 36 കിലോമീറ്റർ അടുത്തെത്തിക്കും. ഈ ഭ്രമണപഥത്തിൽ നിന്നാകും ‘വിക്രം’ ശനിയാഴ്ച പുലർച്ചെ 1.55ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുക. ഈ ഘട്ടത്തിലെ 15 മിനിറ്റാണ് ഏറ്റവും നിർണായകം.
ലാൻഡിങ് എവിടെ
‘വിക്രം’ നാളെ മുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മചിത്രങ്ങൾ പകർത്തി കൈമാറും. ലാൻഡിങ്ങിനുള്ള കൃത്യം സ്ഥലം നിശ്ചയിക്കുക ഇതിന്റെ അടിസ്ഥാനത്തിലാകും. മാൻസിനസ് സി, സിംപേലിയസ് എൻ എന്നീ ഗർത്തങ്ങൾക്കിടയിലെ സമതലപ്രദേശത്ത് ഇറക്കാനാണു ലക്ഷ്യമിടുന്നത്.