ആ ഭീകരകാഴ്ച അവർ മുകളിലിരുന്നു കണ്ടു, പിന്നെ ദൈവത്തോടു പ്രാർഥിച്ചു...
Mail This Article
ബഹാമയിലെ രണ്ടു ദ്വീപുകളിൽ താണ്ഡവമാടിയ ഡോറിയാൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിലേക്ക് നീങ്ങുകയാണ്. ഗ്രേറ്റ് അബാകോ, ഗ്രാൻഡ് ബഹാമ ദ്വീപുകളിലെ 13,000 വീടുകളാണ് തകർന്നത്. വൻ ശക്തിയോടെ വീശുന്ന ചുഴലിക്കാറ്റിൽ 18 അടിയിലേറെ ഉയരത്തിലാണ് തിരമാലകൾ അടിക്കുന്നത്.
അതേസമയം, ഭൂമിയിലെ ഈ ഭീകരകാഴ്ചകളെല്ലാം സ്പേസ് സ്റ്റേഷനിലുള്ളവർ മുകളിലിരുന്ന് കാണുകയും പകർത്തുന്നുണ്ട്. ഡോറിയാന്റെ വഴിയും ശക്തിയും എല്ലാം അവര്‍ സമയത്തിന് നിരീക്ഷിച്ചു റിപ്പോർട്ട് ഭൂമിയിലേക്ക് കൈമാറുന്നു. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നാണ് ഡോറിയാൻ ചുഴലിക്കാറ്റിന്റെ ഭീകര ദൃശ്യങ്ങൾ പകർത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്പേസ് സ്റ്റേഷൻ ഇതുവഴി കടന്നുപോയപ്പോൾ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം ഭൂമിയിലെ അല്ലെങ്കിൽ നാട്ടിലെ തന്നെ ഞെട്ടിക്കുന്ന കാഴ്ചകളാണ് സ്പേസ് സ്റ്റേഷനിലെ താമസക്കാർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണുന്നത്. ഇതിന്റെ ചില ദൃശ്യങ്ങൾ അവർ സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
പ്രകൃതിയിലെ ഈ ദുരന്തങ്ങളെല്ലാം ബഹിരാകാശത്ത് ഇരുന്ന് നോക്കികാണുമ്പോൾ തന്നെ അവര്‍ ദൈവത്തോടു പ്രാർഥിക്കുന്നു, ‘ഭൂമിയിലുള്ളവർക്ക് ഒന്നും വരുത്തരുതേ, എല്ലാവരും സുരക്ഷിതരായി ഇരിക്കണമേ’ എന്ന്. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലേ നിന്നാണ് ഡോറിയൻ ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്.
ബഹിരാകാശ യാത്രികരായ ലൂക് പർമീറ്റാനോ, ക്രിസ്റ്റീന കോച്ച് എന്നിവരാണ് ചിത്രങ്ങൾ പകർത്തി സ്വന്തം അക്കൗണ്ടിലും സ്പേസ് സ്റ്റേഷന്റെ ഔദ്യോഗിക അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭൂമിയിൽ സംഭവിക്കുന്ന, സംഭവിക്കാനിരിക്കുന്ന ചുഴലിക്കാറ്റുകളുടെ തീവ്രതയും വഴിയും നേരത്തെ തന്നെ ബഹിരാകാശത്തിരുന്ന് മനസിലാക്കാൻ സാധിക്കും. ഇതോടൊപ്പം നാസയുടെ ചില സാറ്റലൈറ്റുകളും ഡോറിയൻ ചുഴലിക്കാറ്റിനെ നിരീക്ഷിച്ച് ഓരോ നിമിഷവും ഡേറ്റ കൈമാറുന്നുണ്ട്.