കലിതുള്ളും ഡോറിയാൻ ചുഴലിക്കാറ്റിനൊപ്പം വിമാനം പറത്തി മൂന്നു വനിതാ പൈലറ്റുമാർ
Mail This Article
ഡോറിയാൻ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ഫ്ലോറിഡ രക്ഷതേടുമ്പോള്‍ ഒരു കൂട്ടം പൈലറ്റുമാരും കാലാവസ്ഥാ ശാസ്ത്രജ്ഞരും സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള അതിസാഹസികമായ ദൗത്യത്തിലാണ്. ഡോറിയാൻ ചുഴലിക്കാറ്റിന്റെ മുകളിലൂടെയും ചുറ്റും പറന്ന് ആവശ്യമായ വിവരശേഖരണം നടത്തുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്റെ ഹണ്ടര്‍ ഫ്ലൈറ്റ് പ്രോഗ്രാമിലെ ഗവേഷകരാണ് ഈ വിചിത്ര ദൗത്യത്തിന് പിന്നില്‍. പ്രത്യേകം സംവിധാനങ്ങളുള്ള വിമാനങ്ങളാണ് ചുഴലിക്കാറ്റിനൊപ്പം പറന്ന് ഡേറ്റ ശേഖരിക്കാൻ ഉപയോഗിക്കുന്നത്.
ജെറ്റ് വിമാനത്തില്‍ ചുഴലിക്കാറ്റിന് മുകളിലൂടെയും ചുറ്റും പറന്നാണ് നോഹ എയർക്രാഫ്റ്റ് ഓപ്പറേഷൻസ് സെന്ററിലെ ഗവേഷകർ നിരീക്ഷണം നടത്തുന്നത്. ഓഗസ്റ്റ് 29 ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ മൂന്നു വനിതാ പൈലറ്റുമാർ വിമാനം പറത്താൻ സജ്ജമായിരിക്കുന്ന ചിത്രം കാണാമായിരുന്നു. സെപ്റ്റംബർ ഒന്നിന് ഡോറിയാൻ ചുഴലിക്കാറ്റിനൊപ്പം പറന്ന് പകർത്തിയ വിഡിയോയും പുറത്തുവിട്ടിരുന്നു.
അറ്റലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിച്ചാണ് ഡേറ്റയും വിഡിയോയും സ്വരൂപിക്കുന്നത്. ഒമ്പതു പേരടങ്ങുന്ന സംഘമാണ് ചുഴലിക്കാറ്റിന്റെ ഗതിയെകുറിച്ച് വിശകലനം ചെയ്യുകയും പ്രവചിക്കുകയും ചെയ്യുന്നത്.
ചുഴലിക്കാറ്റിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ശേഖരിക്കാനുളള ഉപകരണങ്ങളും ജിപിഎസ് ഉപകരണമായ ഡ്രോപ്‌സോണ്ട്‌സുമാണ് യാത്രയില്‍ വിവരശേഖരണത്തിന് ഉപയോഗിക്കുന്നത്. ഈ ഉപകരണം അന്തരീക്ഷ താപനില, മര്‍ദ്ദം, കാറ്റിന്റെ വേഗം, ദിശ, ഈര്‍പ്പം എന്നിവയെ കുറിച്ചുളള വിവരങ്ങള്‍ കൈമാറും. മുപ്പതോളം ഡ്രോപ്‌സോണ്ട്‌സുകള്‍ 15 മിനിറ്റ് ഇടവേളയില്‍ ചുഴലിക്കാറ്റിനുള്ളിലേക്ക് പറന്നിറങ്ങും. ഇതിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ വിമാനത്തില്‍ നിന്ന് സൂപ്പര്‍ കംപ്യൂട്ടറുകളിലേയ്‌ക്കെത്തും. ഇതുവഴി ചുഴലിക്കാറ്റിന്റെ ശക്തി തിരിച്ചറിയാനും വേണ്ട സുരക്ഷാനടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.