ADVERTISEMENT

ഏകദേശം 130 വര്‍ഷങ്ങള്‍ക്ക് മുൻപാണ് ബൊളീവിയയില്‍ നിന്നും മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശയിലേക്ക് ഒരു വിചിത്രമായ സമ്മാനമെത്തുന്നത്. അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഒരു പെണ്‍കുട്ടിയുടെ മമ്മിയായിരുന്നു സമ്മാനം. ഇപ്പോഴിതാ നൂറ്റാണ്ടിനും നിരവധി പഠനങ്ങള്‍ക്കുമപ്പുറം ആ ബൊളീവിയന്‍ രാജകുമാരിയെ അമേരിക്ക എംബസി വഴി തന്നെ തിരിച്ചു നല്‍കിയിരിക്കുന്നു. 

 

ഇന്‍കന്‍ ഭാഷയില്‍ രാജകുമാരി എന്നര്‍ഥം വരുന്ന നുസ്റ്റ എന്നാണ് മമ്മിക്ക് നല്‍കിയിരിക്കുന്ന പേര്. ഇത്തരം അമൂല്യപുരാവസ്തുക്കള്‍ സുരക്ഷിതമായി എത്തിക്കുന്നതില്‍ പേരുകേട്ട യുഎസ് ആര്‍ട്ട് എന്ന സ്ഥാപനമാണ് മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്നും നുസ്റ്റയെ ബൊളീവിയയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിച്ചിരിക്കുന്നത്. രാജകുമാരിയെന്ന് വിളിക്കുമ്പോഴും 500 വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ച ആ പെണ്‍കുട്ടി രാജകുടുംബത്തിലെയാണോയെന്ന് ഉറപ്പില്ല.

 

ഒരു കല്ലറയില്‍ ഇരുത്തി സംസ്‌ക്കരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മമ്മി ലഭിച്ചത്. ഇതിനൊപ്പം നിരവധി ചെടികളും ഒരു ജോഡി ചെരിപ്പും കിടക്കയും കളിമണ്‍ ജാറും സംസ്‌ക്കരിച്ചിരുന്നു. ആഭരണവിഭൂഷിതയായി മുടി മനോഹരമായി പിന്നിയിട്ട് ഇരിക്കും വിധമായിരുന്നു മമ്മിയുണ്ടായിരുന്നത്. ബൊളീവിയയില്‍ കണ്ടുവരുന്ന ലാമയുടേയോ അല്‍പാകയുടേയോ രോമങ്ങള്‍കൊണ്ടുള്ളവയായിരുന്നു വസ്ത്രങ്ങള്‍. കൈകളില്‍ തൂവലുകള്‍ പിടിച്ചിരുന്ന പെണ്‍കുട്ടിയുടെ മുടി ഏതോ ആഘോഷത്തിന് ഒരുങ്ങും വിധം മനോഹരമായി അലങ്കരിച്ച നിലയിലായിരുന്നു.

incaMummyGirl

 

മരിക്കുമ്പോള്‍ ഏകദേശം എട്ട് വയസാണ് പെണ്‍കുട്ടിക്ക് പ്രായം കണക്കാക്കുന്നത്. 500 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തുമ്പോഴും കാര്യമായ കുഴപ്പങ്ങളൊന്നും മമ്മിക്ക് സംഭവിച്ചിരുന്നില്ല. ഏതെങ്കിലും മതപരമായ ചടങ്ങിന്റെ ഭാഗമായി പെണ്‍കുട്ടിയെ ബലികഴിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

 

അയ്മാരന്‍ വംശത്തിലെ പെണ്‍കുട്ടിയാണ് ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ടിയാഹുവാനാകോ വംശങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്നാണ് അയ്മാരന്‍ വംശജര്‍ ബൊളീവിയയില്‍ സജീവമാകുന്നുത്. 1200 മുതല്‍ 1400 വരെയുള്ള കാലത്താണ് പെണ്‍കുട്ടി ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്. കൊളംബസും സ്‌പെയിനും 1572ല്‍ ബൊളീവിയ കീഴടക്കുന്നതിന് തൊട്ടുമുൻപായിരിക്കും ഈ പെണ്‍കുട്ടി മരിച്ചതെന്നാണ് കണക്കാക്കുന്നത്. 

 

പെണ്‍കുട്ടിയുടെ കൃത്യമായ പ്രായത്തിനൊപ്പം കഴിച്ചിരുന്ന ഭക്ഷണങ്ങളുടെ വിവരങ്ങളടക്കം ലഭിക്കുന്നതിന് ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. ബൊളീവിയയില്‍ മരിച്ചവരുടെ ദിവസമായി ആഘോഷിക്കുന്ന നവംബര്‍ ഒൻപതിന് ഈ പെണ്‍കുട്ടിയുടെ മമ്മി പൊതുദര്‍ശനത്തിന് വെക്കും. അതുവരെ ശീതീകരിച്ച അറയില്‍ സൂക്ഷിക്കാനാണ് തീരുമാനം. അതിന് ശേഷം ഉചിതമായ രീതിയില്‍ പെണ്‍കുട്ടിയുടെ മമ്മിയെ സംസ്‌ക്കരിക്കുമെന്നും ബൊളീവിയന്‍ അധികൃതര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com