ചന്ദ്രയാൻ–2 ലാൻഡിങ്ങിന് സാക്ഷിയാകാൻ മോദി, നാസ ഗവേഷകർ, ലൈവ് ചെയ്യാൻ നാറ്റ് ജിയോ
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 പേടകം ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാസ ഗവേഷകരും ഉണ്ടാകും. മോദിക്കൊപ്പം വിദ്യാർഥികളും പ്രത്യേകം ക്ഷണിക്കപ്പെട്ട ഗവേഷകരും പ്രമുഖരുമുണ്ടാകും.
ചന്ദ്രയാൻ -2 ന്റെ ലാൻഡിങ് സെപ്റ്റംബർ 7 ന് പുലർച്ചെ 1.30 മുതൽ 2.30 വരെ തത്സമയം പ്രക്ഷേപണം ചെയ്യുമെന്ന് നാഷണൽ ജിയോഗ്രാഫിക് ചാനൽ അറിയിച്ചു. ഇന്ത്യയുടെ ചരിത്രപരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ഷോയുടെ ഭാഗമായി നാസ ബഹിരാകാശ യാത്രികൻ ജെറി ലിനെഞ്ചറിനെ കൊണ്ടുവരുമെന്നും ചാനൽ അറിയിച്ചിട്ടുണ്ട്. നാഷണൽ ജിയോഗ്രാഫിക്, ഹോട്ട്സ്റ്റാർ എന്നിവയിൽ സെപ്റ്റംബർ 6 ന് രാത്രി 11.30 ന് തത്സമയം പ്രക്ഷേപണം തുടങ്ങും. ഇത് ഹോട്ട്സ്റ്റാറിലെ കാഴ്ചക്കാർക്ക് ലഭ്യമാകും.
പ്രോഗ്രാമിൽ ബഹിരാകാശത്തെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങൾ ലിനെഞ്ചർ പങ്കിടും. വർഷങ്ങളായി ബഹിരാകാശ പര്യവേഷണത്തിന് ഇന്ത്യ നൽകിയ സംഭാവന ഭൂമിക്കപ്പുറത്തുള്ള കണ്ടെത്തലുകൾ അനാവരണം ചെയ്യുന്നതിൽ നിർണായകമാണ്. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ദൗത്യമാണ് ചന്ദ്രയാൻ -2. ഇത് ഇന്ത്യക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവർക്ക് പ്രയോജനകരമാണെന്നും ലിനെഞ്ചർ പറഞ്ഞു.
ചരിത്രപരമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവസരം കിട്ടിയതിൽ താൻ സന്തുഷ്ടനാണെന്നും ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എല്ലാവരോടും അഭ്യർഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിനെഞ്ചർ റഷ്യൻ ബഹിരാകാശ നിലയത്തിൽ അഞ്ച് മാസം ചെലവഴിച്ച ഗവേഷകനാണ്. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരു ദൗത്യത്തിനിടെ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട ബഹിരാകാശ ഗവേഷകൻ കൂടിയാണ് ലിനെഞ്ചർ.