ADVERTISEMENT

കഴിഞ്ഞ 60 വർഷത്തിനിടെ അമേരിക്ക, റഷ്യ, ചൈന, ഇസ്രയേൽ രാജ്യങ്ങളുടെ നിരവധി ചന്ദ്രയാൻ ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ 'മൂൺ ഫാക്റ്റ് ഷീറ്റ്' കണക്കുകൾ പറയുന്നു. കഴിഞ്ഞ ആറ് ദശകങ്ങളിൽ ഏറ്റെടുത്ത ചാന്ദ്ര ദൗത്യങ്ങളുടെ വിജയ അനുപാതം 60 ശതമാനമാണെന്ന‌ാണ് 'മൂൺ ഫാക്റ്റ് ഷീറ്റ്' കണക്കുകൾ പറയുന്നത്. ഇക്കാലയളവിൽ 109 ചാന്ദ്ര ദൗത്യങ്ങളിൽ 61 എണ്ണം വിജയിക്കുകയും 48 എണ്ണം പരാജയപ്പെടുകയും ചെയ്തു.

 

ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുളള ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് മുൻ ചാന്ദ്ര ദൗത്യങ്ങളുടെ കണക്കുകൾ വീണ്ടും ചർച്ചയാകുന്നത്. അവസാന മിനിറ്റുകളിലാണ് ലാൻ‌ഡറിന് ഗ്രൗണ്ട് സ്റ്റേഷനുകളുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടത്. എന്നാൽ ചന്ദ്രയാൻ -2 ന്റെ ഓർബിറ്റർ ആരോഗ്യകരവും സുരക്ഷിതവുമായി തുടരുന്നുവെന്ന് ഇസ്രോ അധികൃതർ പറഞ്ഞത്.

 

ഈ വർഷം ഏപ്രിലിൽ ഇസ്രയേലും ചാന്ദ്രനിൽ ലാൻഡ് ചെയ്യാനുള്ള ദൗത്യം നടത്തി പരാജയപ്പെട്ടിരുന്നു. 1958 മുതൽ 2019 വരെ ഇന്ത്യയും യുഎസും യുഎസ്എസ്ആർ (ഇപ്പോൾ റഷ്യ), ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ചൈന, ഇസ്രയേൽ എന്നിവർ വ്യത്യസ്ത ചാന്ദ്ര ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ഓർബിറ്ററുകൾ, ലാൻഡറുകൾ, ഫ്ലൈബൈ എന്നിവ ദൗത്യത്തിനായി ഉപയോഗിച്ചു. ചന്ദ്രനെ പരിക്രമണം ചെയ്യുക, ചന്ദ്രനിൽ ഇറങ്ങുക എന്നീ ദൗത്യങ്ങളിൽ മിക്കതും പരാജയമായിരുന്നു.

 

ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യം 1958 ഓഗസ്റ്റ് 17 ന് യുഎസ് ആസൂത്രണം ചെയ്തിരുന്നുവെങ്കിലും പയനിയർ 0 വിക്ഷേപണം പരാജയപ്പെട്ടു. 1959 ജനുവരി 4 ന്‌ സോവിയറ്റ് യൂണിയൻ ലൂണ 1 ആയിരുന്നു ചന്ദ്രനിലേക്കുള്ള ആദ്യത്തെ വിജയകരമായ ദൗത്യം നടത്തിയത്. ആദ്യത്തെ 'മൂൺ ഫ്ലൈബൈ' ദൗത്യം കൂടിയായിരുന്നു അത്. ആറാമത്തെ ദൗത്യത്തിൽ മാത്രമാണ് സോവിയറ്റ് യൂണിയനു പോലും വിജയം നേടാനായത്.

 

1958 ഓഗസ്റ്റ് മുതൽ 1959 നവംബർ വരെ ഒരു വർഷത്തിനിടയിൽ യുഎസും സോവിയറ്റ് യൂണിയനും 14 ദൗത്യങ്ങൾ നടത്തി. ഇതിൽ മൂന്നെണ്ണം മാത്രമാണ് (ലൂണ 1, ലൂണ 2, ലൂണ 3) വിജയിച്ചത്. എല്ലാം സോവിയറ്റ് യൂണിയന്റെ ദൗത്യങ്ങളായിരുന്നു. 1964 ജൂലൈയിൽ യുഎസ് വിക്ഷേപിച്ച റേഞ്ചർ 7 ആണ് ചന്ദ്രന്റെ ക്ലോസപ്പ് ചിത്രങ്ങൾ ആദ്യമായി എടുത്തത്.

 

1966 ജനുവരിയിൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 9 ൽ നിന്നാണ് ആദ്യത്തെ ചാന്ദ്ര സോഫ്റ്റ് ലാൻഡിംഗും ചന്ദ്ര ഉപരിതലത്തിൽ നിന്നുള്ള ആദ്യ ചിത്രങ്ങളും ലഭിച്ചത്. അഞ്ച് മാസത്തിന് ശേഷം, 1966 മെയ് മാസത്തിൽ യുഎസ് സമാനമായ ഒരു പേടകം (സർവേയർ -1 ) വിജയകരമായി വിക്ഷേപിച്ചു.

 

മനുഷ്യർ ആദ്യമായി ചന്ദ്രനിലേക്ക് ചുവടുവെച്ച സുപ്രധാന ദൗത്യമായിരുന്നു അപ്പോളോ 11 ദൗത്യം. നീൽ ആംസ്ട്രോങ്ങാണ് മൂന്ന് പേരുള്ള സംഘത്തിന്റെ ദൗത്യത്തിന് നേതൃത്വം നൽകിയത്. 1958 മുതൽ 1979 വരെ യുഎസും സോവിയറ്റ് യൂണിയനും മാത്രമാണ് ചാന്ദ്ര ദൗത്യങ്ങൾ തുടർന്നത്. ഈ 21 വർഷത്തിനിടയിൽ ഇരു രാജ്യങ്ങളും 90 ദൗത്യങ്ങൾ നടത്തി. 1980-89 കാലഘട്ടത്തിൽ ചാന്ദ്ര ദൗത്യങ്ങളൊന്നുമില്ലാതെ പോയി.

 

ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ചൈന, ഇന്ത്യ, ഇസ്രയേൽ എന്നിവരാണ് ചാന്ദ്ര ദൗത്യത്തിലേക്ക് വൈകി പ്രവേശിച്ചവർ. 1990 ജനുവരിയിൽ ജപ്പാൻ ഹിറ്റെൻ എന്ന ഓർബിറ്റർ വിക്ഷേപിച്ചു. ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യം കൂടിയാണിത്. അതിനുശേഷം, 2007 സെപ്റ്റംബറിൽ ജപ്പാൻ മറ്റൊരു ഓർബിറ്ററായ സെലീൻ വിക്ഷേപിച്ചു. യൂറോപ്പ് (സ്മാർട്ട് -1), ജപ്പാൻ (സെലീൻ), ചൈന (ചാങ്‌ജെ 1), ഇന്ത്യ (ചന്ദ്രയാൻ -1), യുഎസ് (ചാന്ദ്ര റീകണൈസൻസ് ഓർബിറ്റർ, എൽസിക്രോസ്) - 2000-2009 കാലഘട്ടത്തിൽ ആറ് ചാന്ദ്ര ദൗത്യങ്ങളാണ് ഉണ്ടായത്.

 

ഈ കണക്കുകളെല്ലാം നോക്കുമ്പോൾ ഇന്ത്യയുടെ ചന്ദ്രയാൻ–1, ചന്ദ്രയാൻ–2 ദൗത്യങ്ങളെല്ലാം വൻ വിജയമാണെന്ന് വ്യക്തമാകും. ചന്ദ്രയാൻ രണ്ടിൽ മൂന്നു ദൗത്യങ്ങളാണ് ഉണ്ടായിരുന്നത്, ഓർബിറ്റർ, ലാൻഡർ, റോവർ. ഇതിൽ 95 ശതമാനം ദൗത്യങ്ങളും വിജയിച്ചുവെന്നാണ് വിദേശ ഗവേഷകര്‍ വരെ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com