ഒന്നിലധികം ലക്ഷ്യങ്ങളിൽ 95% വിജയിച്ചു, ലാൻഡറുടെ ശ്രമം പരാജയപ്പെട്ടതിൽ വിഷമിക്കേണ്ടതില്ല’: ജി മാധവൻ നായർ
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2ന് ഒന്നിലധികം ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നതെന്നും ഇതിൽ 95 ശതമാനം ദൗത്യങ്ങൾ വിജയിച്ചുവെന്ന് മുൻ ഇസ്രോ മേധാവി ജി. മാധവൻ നായർ പറഞ്ഞു. ചന്ദ്രയാൻ -2 അതിന്റെ 95 ശതമാനം ദൗത്യ ലക്ഷ്യങ്ങൾ നേടിയെടുത്തിട്ടുണ്ട്, ചാന്ദ്ര ഉപരിതലത്തിൽ സ്പർശിക്കാൻ ലാൻഡറുടെ ശ്രമം പരാജയപ്പെട്ടു. ഇതിൽ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓർബിറ്റർ ആരോഗ്യകരമാണെന്നും ചന്ദ്ര ഭ്രമണപഥത്തിൽ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ -2 ന് സോഫ്റ്റ് ലാൻഡിങ് ഉൾപ്പെടെ ഒന്നിലധികം ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇതിൽ ചെറിയൊരു ദൗത്യ ശ്രമം മാത്രമാണ് പരാജയപ്പെട്ടതെന്നും ബഹിരാകാശ വകുപ്പിലെ മുൻ സെക്രട്ടറിയും മുൻ ബഹിരാകാശ കമ്മീഷൻ ചെയർമാനും അഭിപ്രായപ്പെട്ടു.
‘ഇക്കാര്യത്തിൽ നമ്മൾ ഏറെ വിഷമിക്കേണ്ടതില്ലെന്നാണ് കരുതുന്നത്... ദൗത്യത്തിന്റെ 95 ശതമാനത്തിലധികം നേടിയെടുത്തതായി ഞാൻ വിലയിരുത്തുന്നു,’ ലാൻഡറായ വിക്രം ഗ്രൗണ്ട് സ്റ്റേഷനുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് നായർ പിടിഐയോട് പറഞ്ഞു. ഓർബിറ്റർ ഇതിനകം തന്നെ സജീവമായി ചന്ദ്രനെ വലയംവയ്ക്കുന്നുണ്ട്. മാപ്പിങ്ങിന്റെ കാര്യത്തിൽ ഓർബിറ്റർ മികച്ച പ്രകടം കാഴ്ചവെക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ലാൻഡറുടെ സിഗ്നൽ നഷ്‌ടപ്പെട്ടത് വളരെയധികം നിരാശാജനകമാണെന്നും അത്തരമൊരു സാഹചര്യം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാധവൻ നായർ പറഞ്ഞു.
ഒരു ദശകത്തിലേറെ മുൻപ് ലക്ഷ്യത്തിലെത്തിച്ച ചന്ദ്രയാൻ -1 മിഷന്റെ തുടർനടപടിയായ ചന്ദ്രയാൻ -2 ൽ ഓർബിറ്റർ, ലാൻഡർ (വിക്രം), റോവർ (പ്രജ്ഞാൻ) എന്നിവ ഉൾപ്പെടുന്നതായിരുന്നു. ഇത് ആദ്യമായാണ് ഒരു രാജ്യം ഇതു മൂന്നും കൂടെ ഒന്നിച്ച് വിക്ഷേപിക്കുന്നത്.
2379 കിലോഗ്രാം ഭാരമുളള ഓർബിറ്റർ ചന്ദ്ര ഉപരിതലം മാപ്പുചെയ്യുന്നതിനും ചന്ദ്രന്റെ എക്സോഫിയർ (ബാഹ്യ അന്തരീക്ഷം) പഠിക്കുന്നതിനുമായി എട്ട് ശാസ്ത്രീയ പേലോഡുകൾ വഹിക്കുന്നുണ്ട്. ഒരു വര്‍ഷത്തോളം ഓർബിറ്റർ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. 100 കിലോമീറ്റർ ഭ്രമണപഥത്തിൽ നിന്ന് വിദൂര സംവേദനാത്മക നിരീക്ഷണങ്ങൾ ഓർബിറ്റർ പേലോഡുകൾ നടത്തും.