എന്തുകൊണ്ടാണ് ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിക്കാത്തത്? അണ്ണാ ദുരൈ വിശദീകരിക്കുന്നു
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2ന് അവസാന നിമിഷത്തിൽ സംഭവിച്ചതിനെ കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഇസ്രോ ഗവേഷകരെല്ലാം ഇതിന്റെ കാരണം അന്വേഷിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ തടസ്സങ്ങൾ ലാൻഡർ വിക്രമിനെ സിഗ്നലുകൾ സ്വീകരിക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കാമെന്നാണ് ചന്ദ്രയാൻ -1 ഡയറക്ടർ മൈൽസ്വാമി അണ്ണാ ദുരൈ പറഞ്ഞത്.
ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡറിനെ കണ്ടെത്തിയിരിക്കുന്നു, ഇതുമായി സമ്പർക്കം സ്ഥാപിക്കേണ്ടതുണ്ട്. ലാൻഡർ ഇറങ്ങിയ സ്ഥലം സോഫ്റ്റ് ലാൻഡിങ്ങിന് പര്യാപ്തമായിരുന്നില്ലെന്നാണ് കരുതുന്നത്. ചില തടസ്സങ്ങൾ ഉണ്ടാകാം, അത് കണക്ഷൻ സ്ഥാപിക്കുന്നതിൽ നിന്ന് തടയുന്നുണ്ടെന്നാണ് അണ്ണാ ദുരൈ പറഞ്ഞത്.
ചന്ദ്രയാൻ–2 ന്റെ മൂന്ന് ഘടകങ്ങളിലൊന്നായ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശനിയാഴ്ച പുലർച്ചെ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുന്നതിനു മിനിറ്റുകൾക്ക് മുൻപാണ് ബന്ധം നഷ്ടപ്പെട്ടത്.
ലാൻഡറിനെ കണ്ടെത്തിയ അതേ ഓർബിറ്ററുമായി ഒരു കമ്മ്യൂണിക്കേഷൻ ചാനൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇസ്രോ കേന്ദ്രത്തിലേക്ക് ഈ കമ്മ്യൂണിക്കേഷൻ ചാനൽ വഴി ഒന്നും ലഭിക്കുന്നില്ല. ലാൻഡറുമായി ആശയവിനിമയം സ്ഥാപിക്കുന്നതിന് സൈഡ്-ചാനലിന്റെ അതേ ലൈൻ ഉപയോഗിച്ചുളള ശ്രമം തുടരുകയാണ്. ഇതൊരു വിഷമകരമായ സാഹചര്യമാണ്, പക്ഷേ ഇത് കൈകാര്യം ചെയ്യാൻ നമ്മുടെ ശാസ്ത്രജ്ഞർക്ക് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ ഇസ്രോ ആസ്ഥാനത്തെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിലായിരുന്നു ലാൻഡർ. ചന്ദ്രനുചുറ്റും ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിയ ഓർബിറ്റർ ക്ലിക്കുചെയ്ത ഒരു തെർമൽ ഇമേജിലൂടെ ബഹിരാകാശ ഏജൻസി ലാൻഡറിന്റെ സ്ഥാനം കണ്ടെത്തിയതായി ഞായറാഴ്ച ഇസ്രോ ചെയർമാൻ കെ. ശിവൻ സ്ഥിരീകരിച്ചിരുന്നു.