ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ ഓർബിറ്റർ താഴ്ത്തും? നിര്‍ണായക ദൗത്യം വൻ വെല്ലുവിളി
Mail This Article
വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ചന്ദ്രയാൻ–2 ന്റെ ഓർബിറ്ററും ചന്ദ്രോപരിതലവും തമ്മിലുള്ള അകലം കുറച്ചുകൊണ്ട് പരീക്ഷിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ലാൻഡറിലെ ദുർബലമായ സിഗ്നലുകൾ സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ ചന്ദ്രോപരിതലത്തിലുള്ള വിക്രം സൂക്ഷ്മമായി പരിശോധിക്കുന്നതിനോ ചന്ദ്രയാൻ -2 ഓർബിറ്ററിന്റെ ഭ്രമണപഥം കുറയ്ക്കാനാണ് നീക്കം.
എന്നാൽ ഇത് ഏറെ അപകടകരമായ നീക്കമാണെന്ന് വാദിക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞരും ഉണ്ട്. ചന്ദ്രയാൻ -2 ഓർബിറ്ററിന്റെ ഭ്രമണപഥം ചാന്ദ്ര ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററായി കുറയ്ക്കാൻ ഇസ്രോ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇസ്രോയുടെ പദ്ധതി എന്താണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലാൻഡറിൽ നിന്നുള്ള ശക്തി കുറഞ്ഞ സിഗ്നലുകൾ ഓർബിറ്ററിനു പിടിച്ചെടുക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇതോടൊപ്പം ലാൻഡറിന്റെ അകലം കുറച്ചും കൂടെ വ്യക്തമായ ചിത്രം പകര്‍ത്താനും ഇതുവഴി സാധിക്കും.
ഓര്‍ബിറ്ററിന്റെ ഭ്രമണപഥം താഴ്ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓർബിറ്ററിലെ എൻജിൻ ജ്വലിപ്പിക്കേണ്ടതുണ്ട്. ഇതു ചെലവേറിയ കാര്യമാണ്. ഏഴു വർഷം ചന്ദ്രനു ചുറ്റും കറങ്ങേണ്ട ഓർബിറ്ററിനെ തുടർന്നും നിരവധി തവണ ഭ്രമണപഥം മാറ്റേണ്ടിവരും. ഇതിനെല്ലാം എൻജിൻ പ്രവര്‍ത്തിപ്പിക്കേണ്ടി വരുമെന്നും മുൻ ബഹിരാകാശ ഏജൻസി ഉദ്യോഗസ്ഥൻ ഐഎഎൻഎസിനോട് പറഞ്ഞു.
100 കിലോമീറ്റർ ഉയരത്തിലോ അതിനു മുകളിലോ ഓർബിറ്റർ സുരക്ഷിതമാണ്. എന്നാൽ ഇത് 50 കിലോമീറ്ററിലേക്ക് താഴ്ത്തുകയാണെങ്കിൽ അത് അവിടെ സുരക്ഷിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർബിറ്ററിന്റെ ഓൺ-ബോർഡ് എൻജിനുകൾ ജ്വലിപ്പിക്കുന്നതോടെ കൂടുതൽ ഇന്ധനം ചെലവാകും. ഇതുവഴി ഓർബിറ്ററിന്റെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
സെപ്റ്റംബർ എട്ടിനാണ് ചന്ദ്രോപരിതലത്തിൽ വിക്രമിനെ കണ്ടെത്തിയതായി ഇസ്‌റോ അറിയിച്ചത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ പതിച്ചതായും തകര്‍ന്നിട്ടില്ലെന്നുമാണ് നിഗമനം. ഓർബിറ്റർ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകൾ), 'വിക്രം' (1,471 കിലോഗ്രാം, നാല് പേലോഡുകൾ), 'പ്രജ്ഞാൻ' (27 കിലോഗ്രാം, രണ്ട് പേലോഡുകൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാൻ -2 ബഹിരാകാശ പേടകം.