ലാൻഡറെ ബന്ധപ്പെടാൻ 10 ദിവസം സമയം, ‘വിക്രം’ ഉണരുമെന്ന പ്രതീക്ഷയിൽ ഗവേഷകരും
Mail This Article
ചന്ദ്രയാൻ -2 മിഷന്റെ വിക്രം ലാൻഡറിന് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിട്ട് നാലു ദിവസത്തിലേറെയായി. ലിങ്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ഇസ്രോ കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു. ഓർബിറ്റർ വഴി ചിത്രം ലഭിച്ചെങ്കിലും ലാൻഡറിന്റെ അവസ്ഥയെ കുറിച്ച് ഒന്നും അറിവായിട്ടില്ല. നശിപ്പിക്കപ്പെട്ടതാണോ അതോ ഇപ്പോഴും കേടുപാടുകൾ സംഭവിക്കാതെ ഇരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ നേരിയ പ്രതീക്ഷയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ ലാൻഡറിൽ നിന്നു ഏതു നിമിഷവും സിഗ്നലുകൾ ലഭിച്ചേക്കാം. ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയ്ക്ക് സമയപരിധിയുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ (സെപ്റ്റംബർ 21 നകം) ഇക്കാര്യത്തിൽ വിജയിക്കേണ്ടതുണ്ട്.
കാരണം ഇതിനുശേഷം ചന്ദ്രൻ ഒരു ചന്ദ്ര രാത്രിയിലേക്ക് പ്രവേശിക്കും. ടച്ച്ഡൗൺ ചെയ്ത ദിവസം മുതൽ 14 ദിവസത്തേക്ക് മാത്രമേ ലാൻഡറും റോവറും പ്രവർത്തിക്കൂ എന്ന കാര്യം ഓർമിക്കുക. ചാന്ദ്ര ദിനങ്ങളും രാത്രികളും 14 ഭൗമദിനങ്ങൾക്ക് തുല്യമാണ്. ചന്ദ്രനിലെ രാത്രികൾ ഏറെ തണുപ്പേറിയതാണ്. പ്രത്യേകിച്ച് വിക്രം ലാൻഡർ കിടക്കുന്ന ദക്ഷിണധ്രുവ പ്രദേശത്ത്. താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ താഴാം. ലാൻഡറിലെ സംവിധാനങ്ങൾ അത്തരം താപനിലയെ നേരിടാൻ രൂപകൽപന ചെയ്തിട്ടില്ല. ഇലക്ട്രോണിക്സ് പ്രവർത്തിക്കില്ല, ഇതോടെ അവ ശാശ്വതമായി തകരാറിലാകും. ഇതിനാൽ തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ബന്ധവും സ്ഥാപിക്കാനായില്ലെങ്കിൽ പ്രതീക്ഷ കൈവിടേണ്ടി വരും.