ചന്ദ്രയാൻ 2, പ്രശ്നങ്ങൾ പരിഹരിക്കാന് ഇസ്രോയ്ക്ക് കഴിയുമെന്ന് നൊബേൽ ജേതാവ്
Mail This Article
ചന്ദ്രനിലിറങ്ങാനുള്ള ശ്രമത്തിനിടെ വിക്രം ലാൻഡർ ക്രാഷ് ലാൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വസ്തുതകൾ ഇഴകീറി പരിശോധിക്കുന്ന തിരക്കിലാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞൻമാര്‍. ചന്ദ്രയാൻ–2 ദൗത്യം ഉദ്ദേശിച്ചതുപോലെ നടന്നില്ലെങ്കിലും ഇസ്രോയുടേത് വലിയ നേട്ടമാണെന്ന അഭിപ്രായമാണ് മിക്കവരും പങ്കുവച്ചിട്ടുള്ളത്. പ്രശ്നം പരിഹരിക്കാൻ ഇസ്രോയ്ക്ക് കഴിയുമെന്ന കാര്യത്തിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും ഇനിയൊരു ശ്രമത്തിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന തരത്തിൽ ഇപ്പോഴത്തെ ചെറിയ വീഴ്ചയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക മാത്രമാണ് വേണ്ടതെന്നും ഊർജതന്ത്രത്തിൽ നൊബേൽ സമ്മാന ജേതാവായ സെർജി ഹരോച്ചെ അഭിപ്രായപ്പെട്ടു.
വിക്രം ലാൻഡറിന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ചന്ദ്രയാൻ –2 ദൗത്യവുമായി ബന്ധപ്പെട്ട് ഏറെ പ്രതീക്ഷകളും ഇതിന്‍റെ ഭാഗമായുള്ള മാധ്യമ ശ്രദ്ധയും ഉണ്ടായിരുന്നതിനാൽ ചെറിയൊരു പിഴവ് വലിയ നിരാശയിലേക്കു വഴിതെളിയിക്കുകയാണുണ്ടായതെന്നും ഹരോച്ചെ കൂട്ടിച്ചേർത്തു.
ശാസ്ത്രം എന്നത് നമുക്ക് അറിയാൻ പറ്റാത്ത മേഖലകളിലേക്കുള്ള യാത്രയാണ്. അതുകൊണ്ടു തന്നെ അദ്ഭുതങ്ങളാണ് നമ്മെ കാത്തിരിക്കുക. ഇവയിൽ ചിലത് നല്ല അദ്ഭുതമാകുമ്പോൾ ചിലവ മോശം അദ്ഭുതങ്ങളാകും. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ചന്ദ്രയാൻ –2നു സംഭവിച്ചതു പോലെയുള്ള ചെറിയ വീഴ്ചകൾ വീഴ്ചകളായി കാണാനാകും. ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങളിൽ പണം വലിയൊരു ഘടകമായതിനാൽ സ്വാഭാവികമായും ധനശാസ്ത്രവും രാഷ്ട്രീയവും ഇതിൻറെ ഭാഗമാകും. ഈയൊരു കൂട്ടിച്ചേരൽ താൻ ഒട്ടും ആസ്വദിക്കാത്ത ഒന്നാണെന്നും സെർജി ഹരോച്ചെ പറഞ്ഞു.