അറബ് നാട്ടിൽ നിന്ന് ആദ്യ ഗവേഷകൻ ബഹിരാകാശത്തേക്ക്; പ്രാർഥന നടത്തി പുരോഹിതൻമാർ
Mail This Article
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ അറബി ഗവേഷകനായി ചരിത്രം സൃഷ്ടിക്കാൻ പോകുകയാണ് യുഎഇയിലെ 35 കാരനായ ഹസ്സ അൽ മൻസൂരി. യുഎഇ യിൽ നിന്നുള്ള 4022 അപേക്ഷകരിൽ നിന്നാണ് ഹസ്സ അൽ മൻസൂരിയെ ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോമോസ് സ്റ്റേറ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസിന്റെ സഹകരണത്തോടെയാണ് യാത്ര നടത്തുന്നത്.
ബഹിരാകാശ യാത്രക്കുള്ള പരിശീലനങ്ങള്‍ക്ക് ഹസ്സ അൽ മൻസൂരിയെ റഷ്യയാണ് സഹിച്ചത്. റഷ്യയുടെ സോയുസ് എന്ന പേടകത്തിൽ വ്യാഴാഴ്ചയാണ് ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുന്നത്. അവിടെ എട്ടു ദിവസം നീളുന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമാവുമെന്നാണ് അറിയുന്നത്. ഖലീഫ ബിൻ സായിദ് എയർ കോളജിൽ നിന്നു വ്യോമശാസ്ത്രത്തിലും സൈനിക വ്യോമ പഠനത്തിലും ബിരുദം കരസ്ഥമാക്കിയ ഹസ്സ അല്‍ മന്‍സൂരിക്ക് ബഹിരാകാശ മേഖലയിൽ 15 വർഷത്തെ പരിചയവും രാജ്യാന്തര പരിശീലനവും ലഭിച്ചിട്ടുണ്ട്.
കസാക്കിസ്ഥാനിലെ ബൈക്കോനൂരിൽ ബെയ്‌കോനൂർ കോസ്‌മോഡ്രോം വിക്ഷേപണ പാഡിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. നാസയിലെ ജെസീക്ക മെയർ, റോസ്കോസ്മോസിലെ ഒലെഗ് സ്ക്രിപോച്ച്ക എന്നിവരും ഹസ്സ അൽ മൻസൂരിക്കൊപ്പം ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ 25 ന് സോയൂസ് എംഎസ് -15 ബഹിരാകാശ പേടകത്തിലാണ് ബൈകോനൂർ കോസ്മോഡ്രോമിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുന്നത്.
ബഹിരാകാശ യാത്രയുടെ മുന്നോടിയായി റഷ്യൻ ഓർത്തഡോക്സ് പുരോഹിതൻ ഫാദർ സെർജി പ്രാർഥനകൾ നടത്തി. സോയൂസ് റോക്കറ്റിനെയും ഗവേഷകരെയും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയും ബൈക്കോനൂർ കോസ്മോഡ്രോം വിക്ഷേപണ പാഡിൽ വച്ച് അനുഗ്രഹിക്കുന്നത് നാസ പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം.