ചന്ദ്രയാൻ -2 ഓർബിറ്റർ പരീക്ഷണങ്ങൾ തുടങ്ങി; അടുത്ത ലക്ഷ്യം സൂര്യൻ: കെ. ശിവൻ
Mail This Article
ചന്ദ്രയാൻ -2 ഓർബിറ്റർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും പരീക്ഷണങ്ങൾ തുടങ്ങിയതായും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനാ മേധാവി കെ. ശിവൻ പറഞ്ഞു. ചന്ദ്രയാൻ -2 ലാൻഡർ വിക്രമിന് ഭൂമിയുമായി ആശയവിനിമയം നഷ്ടപ്പെട്ടതിൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന് ദേശീയതല സമിതി പരിശോധിക്കുന്നുണ്ടെന്നും ശിവൻ പറഞ്ഞു.
അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശിവൻ. സൂര്യനെ ലക്ഷ്യമാക്കി പേടകം അയയ്ക്കുന്നതിലും മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുമുള്ള ദൗത്യങ്ങളിലാണ് ഇസ്രോയുടെ അടുത്ത വലിയ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള പുതിയ റോക്കറ്റിന്റെ പണിപ്പുരയിലാണെന്നും ശിവൻ പറഞ്ഞു.
ചന്ദ്രയാൻ -2 ഓർബിറ്റർ ഉദ്ദേശിച്ചതുപോലെ പ്രവർത്തിക്കുന്നുണ്ട്. പരീക്ഷണങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള എട്ട് പേലോഡുകളും ശാസ്ത്രീയ ഉപകരണങ്ങളുമാണ് ഓർബിറ്റർ വഹിക്കുന്നത്. ഇസ്രോ വെബ്‌സൈറ്റ് അനുസരിച്ച്, ചന്ദ്രയാൻ -2 ഓർബിറ്റർ പേലോഡുകൾ നടത്തുന്ന ചില പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ഇവയാണ്:
∙ ചന്ദ്രന്റെ പരിണാമത്തെക്കുറിച്ചുള്ള സൂചനകൾ നൽകാനും ചന്ദ്ര ഉപരിതലത്തിന്റെ 3ഡി മാപ്പുകൾ തയാറാക്കാനും ചന്ദ്ര ഉപരിതലം മാപ്പുചെയ്യുന്നു
∙ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ്, സോഡിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം അന്വേഷിക്കുന്നു
∙ ചന്ദ്രന്റെ ധ്രുവപ്രദേശത്ത് നിലവിലുള്ള ഐസ്ഡ് വെള്ളത്തിന്റെ അളവ് കണക്കാക്കുന്നു
അടുത്ത കുറച്ച് വർഷങ്ങളിൽ ചന്ദ്രയാൻ -2 ഓർബിറ്റർ നിരവധി പരീക്ഷണങ്ങളാണ് നടത്തുക. ഓർബിറ്റർ ഒരു വർഷത്തേക്കാണ് വിക്ഷേപിച്ചത്. ആറുമാസം നീണ്ടുനിൽക്കുമെന്ന് കരുതപ്പെട്ടിരുന്നതും എന്നാൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ചൊവ്വ ഓർബിറ്റർ മംഗൽയാന്‍ പോലെ, ചന്ദ്രിയാൻ -2 ഓർബിറ്ററിന്റെ ദൗത്യ ജീവിതം ഒരു വർഷത്തിൽ നിന്ന് ഏഴു വർഷമായി ഉയർത്താൻ ഇസ്രോയ്ക്ക് കഴിഞ്ഞു.
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമാണ് ചന്ദ്രയാൻ -2. ചന്ദ്രയാൻ -1 ഒരു ഓർബിറ്ററും ഇംപാക്റ്റ് പേടകവും അയച്ചു. അത് ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് തകർന്നു. എന്നാൽ 2008 ൽ വിക്ഷേപിച്ച ചന്ദ്രയാൻ -1 ദൗത്യം ചന്ദ്രനിലെ ഐസ്ഡ് വെള്ളത്തിന്റെ അടയാളങ്ങൾ കണ്ടെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു.
ചന്ദ്രയാൻ -2 ദൗത്യം ചന്ദ്രനിൽ ഒരു റോവർ ഇറക്കുക ലക്ഷ്യത്തോടെയായിരുന്നു. ലാൻഡർ വിക്രം ആറ് ചക്രങ്ങളുള്ള റോവർ പ്രജ്ഞാൻ വഹിച്ചു, അത് ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശം 14 ദിവസത്തേക്ക് പര്യവേക്ഷണം ചെയ്യാനായിരുന്നു പദ്ധതി.