ചന്ദ്രയാൻ –2 ലാൻഡർ ഇടിച്ചിറങ്ങി: നാസ പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു
Mail This Article
ഇന്ത്യയുടെ ചന്ദ്രയാന്‍-2 ന്റെ ഭാഗമായ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാനാണ് സാധ്യതയെന്നാണ് നാസയുടെ കുറിപ്പിൽ പറയുന്നത്.
ഒക്ടോബര്‍ 14ന് വിക്രം ലാന്‍ഡർ ഇടിച്ചിറങ്ങിയ ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ പുറത്തുവിടാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. വിക്രം ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇതോടെ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഗവേഷകൻ ജോണ്‍ കെല്ലര്‍ പറഞ്ഞു.
വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം വിക്രം ലാന്‍ഡറിന് നഷ്ടപ്പെട്ടിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ടാർഗെറ്റുചെയ്‌ത ലാൻഡിങ് സൈറ്റിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് വിക്രം ലാൻഡ് ചെയ്തിരിക്കുന്നത്. ലാൻഡിങ് ഏരിയ ചിത്രീകരിക്കുമ്പോൾ സന്ധ്യയായിയിരുന്നു, ഇതിനാൽ വലിയ നിഴലുകൾ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും മൂടി, വിക്രം ലാൻഡർ നിഴലിൽ മറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. ഒക്ടോബറിൽ എൽആർഒ സൈറ്റിലൂടെ കടന്നുപോകുമ്പോൾ ലാൻഡറിനെ കണ്ടെത്താനും ചിത്രീകരിക്കാനും ശ്രമിക്കുമ്പോൾ വെളിച്ചം അനുകൂലമായിരിക്കുമെന്ന് നാസ വക്താവ് പറഞ്ഞു.