വീണ്ടും പ്രതീക്ഷ, ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാൻ ശ്രമം തുടരുമെന്ന് ഇസ്രോ
Mail This Article
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ -2 ന്റെ ഭാഗമായ വിക്രം ലാൻഡറുമായുള്ള ബന്ധം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇസ്രോയിലെ മുതിർന്ന ഉദ്യോഗസ്ഥർ. സെപ്റ്റംബർ 7 നാണ് ഗ്രൗണ്ട് സ്റ്റേഷനുകളുമായി വിക്രമിന്റെ ആശയവിനിമയം നഷ്ടപ്പെട്ടത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിന് മിനിറ്റുകൾക്ക് മുൻപായിരുന്നു അത്.
ഇതിനുശേഷം ബെംഗളൂരു ആസ്ഥാനമായ ബഹിരാകാശ ഏജൻസി ലാൻഡറുമായി ബന്ധം സ്ഥാപിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെങ്കിലും ചന്ദ്രനിൽ രാത്രിയായതിനെ തുടർന്ന് 10 ദിവസം മുൻപ് ആ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. ഇപ്പോൾ അത് സാധ്യമല്ല, അവിടെ രാത്രി സമയമാണ്. ഇതിന് ശേഷം ദൗത്യം തുടരുമെന്നാണ് ഇസ്രോ ചെയർമാൻ കെ. ശിവൻ ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞത്.
ചന്ദ്രയാൻ -2 വളരെ സങ്കീർണ്ണമായ ഒരു ദൗത്യമായിരുന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിലാണ് ലാൻഡറും റോവറും ഇറക്കി ഗവേഷണം നടത്താൻ ലക്ഷ്യമിട്ടിരുന്നത്. ലാൻഡറിന്റെയും റോവറിന്റെയും മിഷൻ ലൈഫ് ഒരു ചാന്ദ്ര ദിവസമായിരുന്നു. അത് പതിനാല് ഭൗമദിനങ്ങൾക്ക് തുല്യമാണ്.
ലാൻഡറുമായി ബന്ധം വീണ്ടെടുക്കുന്നത് ഇപ്പോൾ വളരെ ബുദ്ധിമുട്ടാണെന്നാണ് ചില ബഹിരാകാശ വിദഗ്ധർ പറയുന്നത്. ഇത്രയധികം ദിവസങ്ങൾക്ക് ശേഷം ലിങ്ക് കണ്ടെത്തുന്നത് വളരെ പ്രയാസകരമാണെന്ന് കരുതുന്നു. പക്ഷേ ശ്രമിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും ഒരു ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.
രാത്രികാലങ്ങളിൽ ചന്ദ്രനിലെ കടുത്ത തണുപ്പിനെ ലാൻഡറിന് നേരിടാൻ കഴിയുമോ എന്ന ചോദ്യത്തിന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെയാണ്, ‘തണുപ്പ് മാത്രമല്ല, ഇംപാക്റ്റ് ഷോക്ക് എന്നതും വലിയ കാര്യമാണ്; ലാൻഡർ അതിവേഗത്തിലാണ് ഇടിച്ചിറങ്ങിയത്’.
ഇടിച്ചിറങ്ങിയ ആഘാതം ലാന്‍ഡറിനു അകത്തുള്ള പലതിനെയും തകർക്കും. എന്നാല്‍ അത് വളരെ സംശയാസ്പദമാണ്. ആശയവിനിമയ ആന്റിന എവിടേക്കാണ് തിരിഞ്ഞു നിൽക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ഓർബിറ്റർ മികച്ചതാണെന്ന് ശിവൻ പറഞ്ഞു. സെപ്റ്റംബർ ഏഴിന് ഓർബിറ്റർ ചന്ദ്രനുചുറ്റും ഉദ്ദേശിച്ച ഭ്രമണപഥത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ചന്ദ്രന്റെ പരിണാമത്തെക്കുറിച്ചും ധ്രുവപ്രദേശങ്ങളിലെ ധാതുക്കളുടെയും ജല തന്മാത്രകളുടെയും മാപ്പിങ്ങിനെക്കുറിച്ചും അതിന്റെ എട്ട് ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ച് മാപ്പിങ് ചെയ്യുന്നതിനെക്കുറിച്ചും നമ്മുടെ അറിവ് വർധിപ്പിക്കുമെന്നുമാണ് ഇസ്രോ ഗവേഷകർ പറഞ്ഞത്.