ഹസ്സ അൽ മൻസൂരിയും സംഘവും സുരക്ഷിതമായി പറന്നിറങ്ങി, ഭൂമിയിലേക്ക്
Mail This Article
സംഭവഭരിതമായ എട്ടു ദിവസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഹസ്സ അൽ മൻസൂരി മറ്റു രണ്ടു സഞ്ചാരികൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. റഷ്യന്‍ പേടകമായ സോയുസാണ് സഞ്ചാരികളെ കസാകിസ്ഥാനില്‍ സുരക്ഷിതമായി ഇറക്കിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ബഹിരാകാശ നിലയത്തിൽ നിന്നു ഭൂമിയിലേക്കുള്ള യാത്ര.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്‌എസ്) എട്ട് ദിവസത്തെ ചരിത്രപരമായ ദൗത്യം അവസാനിപ്പിച്ചാണ് ഹസ്സ അൽമൻസൂരി വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ (യുഎഇ സമയം) ഭൂമിയിൽ തിരിച്ചെത്തിയത്. റഷ്യൻ കമാൻഡർ അലക്സി ഓവ്ചിനിൻ, അമേരിക്കൻ ബഹിരാകാശയാത്രികൻ നിക്ക് ഹേഗ് എന്നിവരാണ് ഹസ്സന്റെ കൂടെയുള്ളത്. സോയൂസ് എംഎസ് -12 പേടകം കസാക്കിസ്ഥാനിലെ വിദൂര പട്ടണമായ ഷെസ്കാസ്ഗാനിൽ നിന്ന് തെക്ക് കിഴക്കാണ് ഇറങ്ങിയത്.
ലാൻഡിങ് ദുബായ് സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് നടന്നത്. ഭൂമിയിൽ ഇറങ്ങാൻ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സാധാരണയായി മൂന്നര മണിക്കൂർ മുൻപ് തന്നെ ആരംഭിച്ചിരുന്നു. ലാൻഡ് ചെയ്ത ഗവേഷകര്‍ 30 മുതൽ 45 മിനിറ്റിനുശേഷം ഹെലികോപ്റ്ററുകളിൽ മടങ്ങി. തുടർന്ന് കരഗണ്ട വിമാനത്താവളത്തിലേക്ക് പോയി.
അവിടെ നിന്ന് അവർക്ക് മെഡിക്കൽ സഹായം തേടും. ഇതോടൊപ്പം ഒരു വാർത്താ സമ്മേളനവും നടക്കുമെന്നാണ് അറിയുന്നത്. കസാക്കിസ്ഥാനിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഹസ്സയും എംബിആർഎസ്‌സി സംഘവും മോസ്കോയിലേക്ക് വിമാനത്തിൽ യാത്രയാകും.