ചുവന്ന ഗ്രഹം കുലുങ്ങി, ഒന്നല്ല... നിരവധി തവണ; കുലുക്കത്തിന്‍റെ ശബ്ദം പുറത്തുവിട്ടു നാസ
Mail This Article
ഭൂമിയിലെ ഭൂകമ്പം പോലെ ചൊവ്വയിലും ചലനങ്ങൾ സംഭവിക്കുന്നുണ്ടെന്നതിനു തെളിവുമായി നാസ. ചൊവ്വാ കുലുക്കത്തിന്‍റെ ശബ്ദം പുറത്തുവിട്ടാണ് നാസ ഇക്കാര്യം വെളിപ്പെടുത്തിയത്. മേയ്, ജൂലൈ മാസങ്ങളില്‍ ചൊവ്വയില്‍ സംഭവിച്ച കുലുക്കത്തിന്‍റെ ശബ്ദമാണ് നാസ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യന്‍റെ കേൾവിക്ക് അപ്പുറത്തുള്ള ശബ്ദ തരംഗങ്ങള്‍ ലാന്‍ഡേഴ്സ് സീസ്മിക് എക്സിപിരിമെന്‍റ് ഫോര്‍ ഇന്‍റീരിയര്‍ സ്ട്രക്ചര്‍ (എസ്ഇഐഎസ് ) ഉപയോഗിച്ചാണ് പകർത്തിയിരിക്കുന്നത്.
ചൊവ്വയിലെ ഇൻസൈറ്റ് ലാൻഡറിന്റെ സീസ്മോമീറ്റർ നൂറിലധികം കുലുക്കങ്ങൾ കണ്ടെത്തി. പക്ഷേ 21 കുലുക്കങ്ങൾ മാത്രമേ ശക്തമായ മാർസ്‌ക്വേക്ക് കാൻഡിഡേറ്റുകളായി കണക്കാക്കൂ. ബാക്കിയുള്ളവ മാർസ്ക്വേക്കുകൾ ആകാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും ചലനങ്ങള്‍ ആകാമെന്നുമാണ് നിഗമനം.
ഏറെ നേര്‍ത്ത കുലുക്കം ഹെഡ്ഫോണിന്‍റെ സഹായത്തോടെ കേള്‍ക്കാന്‍ സാധിക്കുന്ന രീതിയിലാണ് പ്രോസസ് ചെയ്തിരിക്കുന്നത്. 3.7 ഉം 3.3 ഉം തീവ്രതയുള്ള കുലുക്കങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വയുടെ പുറംപാളിയായ ക്രസ്റ്റ് ചന്ദ്രന്‍റെയും ഭൂമിയുടെയും പുറംപാളികളുമായി സാമ്യമുണ്ടെന്നാണ് നാസാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്.
അതേസമയം, ചൊവ്വയുടെ ഉപരിതലം ചന്ദ്രനോടാണ് കൂടുതല്‍ സാമ്യത തോന്നുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. ചൊവ്വാ കുലുക്കങ്ങള്‍ക്ക് ഒരു മിനിറ്റ് വരെയാണ് ദൈര്‍ഘ്യം ഉണ്ടാകാറ്. എന്നാൽ ഭൂമിയിലെ കുലുക്കങ്ങള്‍ക്ക് സെക്കൻഡുകളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടാവാറുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ലാൻഡറിൽ നിന്നുള്ള ആദ്യത്തെ വൈബ്രേഷനുകൾ കേൾക്കുമ്പോൾ ഇത് വളരെ ആവേശകരമാണ്. ഇൻസൈറ്റ് തുറന്ന സ്ഥലത്ത് ഇരിക്കുന്നതിനാൽ ചൊവ്വയിൽ എന്താണ് സംഭവിക്കുന്നതെന്ന് സങ്കൽപ്പിക്കുകയാണെന്ന് ഗവേഷകര്‍ പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ഇൻസൈറ്റ് ചൊവ്വയിലെത്തിയത്. ഏപ്രിലിൽ ചൊവ്വാ ചലനത്തിന്റെ ആദ്യ മുഴക്കം രേഖപ്പെടുത്തിയിരുന്നു.
അതേസമയം, പേടകത്തിലെ ജർമ്മൻ ഡ്രില്ലിങ് ഉപകരണം ‘മോൾ’ മാസങ്ങളായി നിഷ്‌ക്രിയമാണ്. ഗ്രഹത്തിന്റെ ആന്തരിക താപനില അളക്കുന്നതിനുള്ള പരീക്ഷണം തുടരാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നുണ്ട്. ചൊവ്വയുടെ ഉപരിതലത്തിനടിയിലേക്ക് 16 അടി (5 മീറ്റർ) ഡ്രിൽ ചെയ്യാനാണ് മോൾ ശ്രമിക്കുന്നത്. ചൊവ്വയിലെ മണൽ കുഴിക്കുന്നതിന് ആവശ്യമായ ഊർജ്ജം മോളിന് ലഭിക്കുന്നില്ലെന്നാണ് ഗവേഷകർ സംശയിക്കുന്നത്.