ചന്ദ്രയാൻ –2 പകർത്തിയ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യങ്ങൾ പുറത്ത്
Mail This Article
ചന്ദ്രയാന്‍ -2 ന്റെ ഭാഗമായ ഓർബിറ്റർ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം പുറത്തുവിട്ട് ഇസ്രോ. ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ഇവ പകര്‍ത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൽ വിജയിച്ചില്ലെങ്കിലും ചന്ദ്രയാൻ പേടകത്തിൽ നിന്നുള്ള പുതിയ പര്യവേക്ഷണ ഫലങ്ങൾ ഇസ്രോ പുറത്തുവിടുന്നുണ്ട്. ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വലംവയ്ക്കുന്ന ഓർബിറ്ററിലെ എക്സ്റേ സ്പെക്ട്രോമീറ്റർ ചാർജുള്ള കണികകളുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെ ഓർബിറ്ററിലെ ക്യാമറ ദക്ഷിണധ്രുവത്തിലെ സൂക്ഷ്മദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ ഇസ്റോ ട്വിറ്റർ വഴിയാണ് പുറത്തുവിട്ടത്.
ഓർബിറ്ററിൽ ഘടിപ്പിച്ച ക്ലാസ് (ചന്ദ്രയാൻ 2 ലാർജ് ഏരിയ സോഫ്റ്റ് എക്സ്റേ സ്പെക്ട്രോമീറ്റർ) ആണ് ചാർജുള്ള കണികകളെയും അതിന്റെ വ്യതിയാനങ്ങളും രേഖപ്പെടുത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ബോഗസ്ലാവ്സ്കി ഇ എന്ന ഗർത്തവും സമീപപ്രദേശങ്ങളും അടങ്ങുന്ന ഭാഗത്തിന്റെ സൂക്ഷ്മ ദൃശ്യങ്ങളാണ് ഓർബിറ്ററിലെ ഒഎച്ച്ആർസി (ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ) പകർത്തിയത്.
ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മദൃശ്യം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ഇവ പകര്‍ത്തിയിരിക്കുന്നത്. ചന്ദ്രയാന്‍-2 ഓർബിറ്റർ പകര്‍ത്തിയ മറ്റു ചിത്രങ്ങള്‍ ഐഎസ്ആര്‍ നേരത്തെയും പുറത്തുവിട്ടിരുന്നു.
ജൂലൈ 22 നാണ് ചന്ദ്രയാൻ-2 ഓർബിറ്ററും വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വിക്ഷേപിച്ചത്. സെപ്റ്റംബർ ഏഴിന് നിശ്ചയിച്ച വഴിയിൽ നിന്ന് തെന്നിമാറിയ വിക്രം ലാൻഡർ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങി ഭൂമിയിൽ നിന്നുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.