ADVERTISEMENT

ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപ്, രണ്ട് പറക്കും തളികകൾ (യു‌എഫ്‌ഒ) തമ്മിലുള്ള വ്യോമാക്രമണത്തിന് താൻ സാക്ഷ്യം വഹിച്ചുവെന്നാണ് ഓസ്ട്രേലിയയിലെ ഫിൽ ടിൻഡേൽ വിശ്വസിക്കുന്നത്. ആക്രമണത്തിനു ശേഷം പറക്കുംതളികകൾ ഭൂമിയിലേക്ക് തകർന്നു വീണുവെന്നും അദ്ദേഹം പറഞ്ഞു. 1980 ഫെബ്രുവരി 7 വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. സൗത്ത് ഓസ്‌ട്രേലിയൻ പട്ടണമായ ഓൾഡ്‌ഗേറ്റിലെ വീട്ടിലായിരുന്നു അദ്ദേഹം. ഇരട്ട സഹോദരനായ റോബിനെ വിളിച്ച് കാഴ്ച കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

 

അഡ്‌ലെയ്ഡിന് തെക്കുകിഴക്കായി സ്റ്റിർലിംഗിലേക്കുള്ള താഴ്‌വരയിലേക്ക് നോക്കുമ്പോഴാണ് അന്ന് 10 വയസുള്ള ആ രണ്ടു കുട്ടികൾ മഞ്ഞനിറത്തിലുള്ള ഒരു വസ്തു കണ്ടത്. ഏകദേശം 1 കിലോമീറ്റർ അകലെയായിരുന്നു വിചിത്ര കാഴ്ച കണ്ടത്. കുറച്ച് മിനിറ്റുകൾക്കു ശേഷം ചുവന്ന വെളിച്ചം പുറപ്പെടുവിക്കുന്ന അൽപം വലിയ രണ്ടാമത്തെ വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടു. വലിയ വസ്തു മഞ്ഞ വസ്‌തുവിലേക്ക് ‘സൂം അപ്പ്’ ചെയ്യുന്നതും കാണാമായിരുന്നു.

 

പിന്നീട് മഞ്ഞ വസ്‌തു പിന്തുടർന്ന് ചുവന്ന വസ്‌തുവിനൊപ്പം പറന്നുപോയി. രണ്ട് വിചിത്ര വസ്തുക്കൾ ആകാശത്തിലൂടെ സഞ്ചരിക്കുന്നതാണ് അവർ കണ്ടത്. എന്നാൽ ആ വസ്തുക്കൾക്കും ശബ്ദമുണ്ടായിരുന്നില്ല. ക്രമേണ മഞ്ഞ നിറത്തിലുള്ള വസ്തു ഒരു കുന്നിന് പിന്നിൽ അപ്രത്യക്ഷമായി, പിന്നാലെ ചുവന്ന വസ്തുവും അപ്രത്യക്ഷമായി. മൊത്തത്തിൽ വിചിത്ര കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നതായി അദ്ദേഹം വിശ്വസിക്കുന്നു.

 

തീർച്ചയായും രണ്ട് ലൈറ്റുകൾ ഉണ്ടായിരുന്നു, ഒന്ന് മറ്റൊന്നിനെ പിന്തുടർന്ന് പ്രത്യക്ഷപ്പെട്ടു, അവ രണ്ടും ചക്രവാളത്തിന് താഴെയായി അപ്രത്യക്ഷമായി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അവിസ്മരണീയമായ കാര്യമായിരുന്നു. അതേ രാത്രിയിൽ ഒരു പ്രാദേശിക ഫാം ഹാൻഡ്, 21-കാരനായ ഡാരിൽ ബ്രൗൺ, താൻ ജോലി ചെയ്തിരുന്ന കൃഷിയിടത്തിനടുത്തുള്ള ചില മരങ്ങളിൽ ‘അർദ്ധചന്ദ്രൻ’ പോലുള്ള ‘സ്പീഡ് ബോട്ട് ആകൃതിയിലുള്ള മഞ്ഞ നിറം’ തകർന്നു വീണതായി റിപ്പോർട്ട് ചെയ്തിരുന്നു. സഹോദരന്മാർ അവസാനമായി വസ്തുകണ്ട സ്ഥലവും ഇവിടെയായിരന്നു.

 

തന്റെ നായ്ക്കൾ അലറാൻ തുടങ്ങിയപ്പോഴാണ് പുറത്തിറങ്ങി നോക്കിയതെന്ന് അന്ന് ബ്രൗൺ പൊലീസിനോട് പറഞ്ഞിരുന്നു. ആ വിചിത്ര വസ്തുക്കൾ മരങ്ങൾ തകർക്കുന്നത് ഞാൻ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച കണ്ട താൻ കുട്ടികളെ അകത്ത് പൂട്ടിയിട്ട് ടോർച്ചുമായി പുറത്തേക്ക് പോയി. ബ്രൗൺ മരങ്ങളിലേക്ക് ലൈറ്റടിച്ചപ്പോൾ ഏകദേശം 25 മുതൽ 30 അടി വരെ നീളമുള്ള വസ്തുവിനെ കണ്ടു. ആ വസ്തുവിന് ശബ്ദമോ പ്രകാശമോ ഇല്ലായിരുന്നു. അദ്ദേഹം പൊലീസിനെ വിളിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും വസ്തു അപ്രത്യക്ഷമായി.

 

എന്നാൽ ബ്രൗൺ പറഞ്ഞ പോലെ മരത്തിന്റെ തകർന്ന ശാഖകളോ മറ്റ് ഭൗതിക തെളിവുകളോ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. അടുത്ത ദിവസം യു‌എഫ്‌ഒ റിസർച്ച് സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നുള്ള അന്വേഷകർ ബ്രൗണിനെ അഭിമുഖം നടത്തി. ആ മാസത്തെ യു‌എഫ്‌ഒ റിസർച്ച് ഓസ്‌ട്രേലിയ വാർത്താക്കുറിപ്പിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

 

49 കാരനായ ഫിൽ ടിൻഡേലിനെ സംബന്ധിച്ചിടത്തോളം വിചിത്രമായ ആ കാഴ്ച അടുത്ത 30 വർഷത്തേക്കോ മറ്റോ ഒരു ‘ക്യാംപ് ഫയർ സ്റ്റോറി’ മാത്രമായിരുന്നു. 2009 മുതലാണ് അദ്ദേഹം ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷിക്കാൻ തീരുമാനിച്ചത്. ക്രാഷ് നടന്ന സ്ഥലം വീണ്ടും സന്ദർശിക്കുകയും യു‌എഫ്‌ഒ വിഷയത്തെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കുകയും ചെയ്തു.

 

യു‌എഫ്‌ഒകൾ തമ്മിലുള്ള സംഘട്ടനത്തിന്റെ മറ്റ് റിപ്പോർട്ടുകളൊന്നും ഫലത്തിൽ കണ്ടെത്താൻ തനിക്കായില്ലെന്ന് അദ്ദേഹം പറഞ്ഞു. സൈനിക വിമാനങ്ങളല്ല, അന്യഗ്രഹ പേടകങ്ങളാണ് താൻ കണ്ടതെന്ന് 100 ശതമാനം ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com