ചാന്ദ്ര ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രോ; ഇന്ത്യ ചന്ദ്രനിലിറങ്ങും, 2020 നവംബറിൽ
Mail This Article
രണ്ട് മാസം മുൻപ് പരാജയപ്പെട്ട ചന്ദ്രയാൻ ലാൻഡിങ് ദൗത്യം അടുത്ത വർഷം അവസാനത്തോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കുമെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷം നവംബറിൽ ചന്ദ്രനിൽ മറ്റൊരു സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിച്ചേക്കുമെന്നാണ് ഇസ്രോ വൃത്തങ്ങൾ വ്യാഴാഴ്ച പറഞ്ഞത്.
ഇസ്രോയുടെ തന്നെ തിരുവനന്തപുരം ആസ്ഥാനമായുള്ള വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടർ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പാനലിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണ്. അടുത്ത വർഷം അവസാനിക്കുന്നതിനു മുൻപ് ദൗത്യം തയാറാക്കാൻ സമിതിക്ക് മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് മുതിർന്ന ഇസ്രോ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
റോവർ, ലാൻഡർ, ലാൻഡിങ് പ്രവർത്തനങ്ങൾക്ക് ഇത്തവണ കൂടുതൽ ശ്രദ്ധ നൽകുമെന്നും ചന്ദ്രയാൻ -2 ദൗത്യത്തിലെ കുറവുകൾ പരിഹരിക്കുമെന്നും ബെംഗളൂരു ആസ്ഥാനമായ ബഹിരാകാശ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 7ന്, ലാൻഡറുമായുള്ള ആശയവിനിമയം നഷ്‌ടപ്പെടുന്നതിനു മുൻപ്, ചന്ദ്രയാൻ -2 ന്റെ 'വിക്രം' അജ്ഞാത ചന്ദ്ര ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.
ബഹിരാകാശ ഏജൻസിയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ വി. നാരായണന്റെ നേതൃത്വത്തിൽ അക്കാദമിക്, ഇസ്രോ വിദഗ്ധരും അടങ്ങുന്ന ദേശീയതല സമിതി ലാൻഡറുമായുള്ള ആശയവിനിമയ നഷ്ടത്തിന്റെ കാരണം വിശകലനം ചെയ്തു. വിഎസ്എസ്‌സി, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പാനലിലെ അംഗങ്ങൾ.
എന്താണ് തെറ്റ് സംഭവിച്ചതെന്ന് ഈ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അവർ വലിയൊരു റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഇത് ബഹിരാകാശ കമ്മീഷന് സമർപ്പിച്ചതായി കരുതുന്നുവെന്നും ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. പിഎംഒയുടെ അംഗീകാരത്തിനുശേഷം ഇത് പൊതുസഞ്ചയത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Chandrayaan 3: India may again attempt soft landing on Moon next November