ADVERTISEMENT

ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയർത്തിയ റോക്കറ്റാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി). ഇസ്രോയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനം 2008 ലും 2013 ലും യഥാക്രമം ചന്ദ്രയാൻ -1, മാർസ് ഓർബിറ്റർ ബഹിരാകാശ പേടകം എന്നിവ ഭൂമിയുടെ ശക്തമായ ഗുരുത്വാകർഷണവലയം മറികടന്ന് ദൗത്യം വിജയിപ്പിച്ചു. അതെ, ഇന്ത്യയുടെ അഭിമാനമായി മാറിയ പിഎസ്എൽവിയുടെ അമ്പതാം വിക്ഷേപണമാണ് ഡിസംബർ 11 ബുധനാഴ്ച നടക്കുക. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1 ആണ് അമ്പതാം ദൗത്യത്തിൽ പിഎസ്‌എൽവി ലക്ഷ്യത്തിലെത്തിക്കുക.

 

628 കിലോഗ്രാം ഭാരം വരുന്ന റഡാർ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആർ 1. 37 ഡിഗ്രി ചെരിവിൽ 576 കിലോമീറ്റർ ഭ്രമണപഥത്തിൽ സ്ഥാപിക്കുമെന്നാണ് ഇസ്‌റോയുടെ പ്രസ്താവനയിൽ പറയുന്നത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻ‌എസ്‌ഐ‌എൽ) ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ യു‌എസ്‌എ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25 നാണ് പി‌എസ്‌എൽ‌വി-സി 48 വിക്ഷേപണം നടക്കുക.

 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (എസ്ഡിഎസ്‌സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമാണിത്. റോക്കറ്റ് ഉയർന്ന് 16 മിനിറ്റിനുള്ളിൽ റിസാറ്റ് -2 ബിആർ 1 വിന്യസിക്കപ്പെടും. ഒരു മിനിറ്റിന് ശേഷം ഒൻപത് ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് പുറന്തള്ളപ്പെടും. ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ അവസാനത്തേത് ഭ്രമണപഥത്തിലെത്തുമ്പോൾ ഏകദേശം 21 മിനിറ്റിനുള്ളിൽ വിക്ഷേപണ ദൗത്യം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇതുവരെ ഇസ്‌റോ 310 വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. ഈ ദൗത്യം വിജയകരമായി കഴിഞ്ഞാൽ വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം 319 ആയി ഉയരും. ഈ വർഷം മെയ് മാസത്തിൽ ഇസ്രോയുടെ പി‌എസ്‌എൽ‌വിയിൽ 615 കിലോഗ്രാം ഭാരമുള്ള റിസാറ്റ് -2 ബിയും വിക്ഷേപിച്ചിരുന്നു. 2020 മാർച്ചോടെ 13 ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കുമെന്നാണ് ഇസ്‌റോ മേധാവി കെ. ശിവൻ നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്.

 

ലോകമെമ്പാടുമുള്ള ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനങ്ങളിലൊന്നാണ് പി‌എസ്‌എൽ‌വി. ഇതുവരെ 49 ൽ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. 1994 ഒക്ടോബറിലെ ആദ്യത്തെ വിജയകരമായ വിക്ഷേപണത്തിനു ശേഷം പിഎസ്എൽവി തുടർച്ചയായി 39 വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com