ബഹിരാകാശ വിപണിയിൽ ഇന്ത്യൻ കുതിപ്പ്, ഇസ്രോ നേടിയത് 1,245.17 കോടി രൂപ വരുമാനം
Mail This Article
ബഹിരാകാശ വിപണിയില്‍ വൻ മുന്നേറ്റമാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) കാഴ്ചവക്കുന്നത്. 2018-19 സാമ്പത്തിക വർഷം വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തിൽ 91.63 കോടി രൂപയുടെ വർധനയുണ്ടായി. 26 രാജ്യങ്ങളിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇസ്‌റോ 1,245.17 കോടി രൂപ സമ്പാദിച്ചുവെന്ന് സർക്കാർ രേഖകൾ പറയുന്നു.
2018-19 സാമ്പത്തിക വർഷത്തിൽ വിക്ഷേപണ വരുമാനം 324.19 കോടി രൂപയാണ്. 2017-18 ൽ ഇത് 232.56 കോടിയായിരുന്നു. യുഎസ്, യുകെ, ജർമ്മനി, കാനഡ, സിംഗപ്പൂർ, നെതർലാന്റ്സ്, ജപ്പാൻ, മലേഷ്യ, അൾജീരിയ, ഫ്രാൻസ് എന്നീ പത്ത് രാജ്യങ്ങളുമായുള്ള കരാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വൻ നേട്ടമുണ്ടാക്കി.
രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആണവ ഊർജ്ജ, ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിങ് ആണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇന്ത്യൻ റോക്കറ്റ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്‌എൽവി) ഇന്നുവരെ മൊത്തം 52.7 ടൺ ഭാരമുള്ള സാറ്റലൈറ്റുകൾ ബഹിരാകാശത്ത് എത്തിച്ചതായും ഇതിൽ 17 ശതമാനവും ഉപഭോക്തൃ ഉപഗ്രഹങ്ങളാണെന്നും ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ഇന്ത്യ ഇന്നുവരെ 319 വിദേശ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്.