ലോകം കൊറോണ ഭീതിയിൽ: രോഗിയെ കണ്ടെത്താൻ തെർമൽ സ്കാനിങ് ഫലപ്രദമോ?
Mail This Article
ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിലേക്കുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി കഴിഞ്ഞു. ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ വിവിധ പരിശോധനകൾ നടത്തിയാണ് പുറത്തേക്ക് വിടുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് തെർമൽ സ്കാനിങ്. എന്നാൽ, ഈ സംവിധാനം വേണ്ടത്ര ഫലപ്രദമല്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ (എൽഎസ്എച്ച്ടിഎം) പ്രാഥമിക കണക്കുകൾ പ്രകാരം പുതിയ കൊറോണ വൈറസ് ബാധിച്ച 5 യാത്രക്കാരിൽ 1 ൽ താഴെ മാത്രമാണ് വിമാനത്താവളങ്ങളിലെ തെർമൽ സ്കാനിങ് കണ്ടെത്തുന്നത്. തെർമൽ സ്കാനറുകളുടെ സംവേദനക്ഷമതയെക്കുറിച്ചും പരാതികളുണ്ട്. പുതിയ കൊറോണ വൈറസ് ബാധിച്ച എല്ലാ യാത്രക്കാരെയും തെർമൽ സ്കാനിംഗിലൂടെ കണ്ടെത്താൻ കഴിയില്ലെന്നാണ് വിദഗ്ധർ തന്നെ പറയുന്നത്.
ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം തെര്‍മോഗ്രാഫിക് ക്യാമറ സ്ഥാപിച്ച് പരിശോധിക്കുന്നുണ്ട്. ചില വിദേശ രാജ്യങ്ങളിലെ രാജ്യാന്തര വിമാനത്താവളങ്ങളിൽ നേരത്തെ തന്നെ തെർമോഗ്രാഫിക് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. തെര്‍മോഗ്രാഫിക് ക്യാമറ, തെര്‍മല്‍ ഇമെജിങ് ക്യാമറ, ഇന്‍ഫ്രാറെഡ് ക്യാമറ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഇമെജിങ് സാങ്കേതികവിദ്യകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും അവയ്ക്ക് പല സമാനതകളുമുണ്ട്. ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചാണ് ഇവ ചിത്രങ്ങളെടുക്കുന്നത്. സാധാരണ ക്യാമറ കണ്ണിനു കാണാവുന്ന (400–700 നാനോ മീറ്റര്‍ റെയ്ഞ്ചിലുള്ള) പ്രകാശമാണ് ഫോട്ടോ എടുക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ തെര്‍മല്‍ ക്യാമറകള്‍ 14,000 നാനോമീറ്റര്‍ വരെയുള്ള വേവ്‌ലങ്തുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം ഫൊട്ടോഗ്രഫിയെ തെര്‍മോഗ്രാഫി എന്നു വിളിക്കുന്നു.
ആദ്യ തെര്‍മോഗ്രാഫിക് ക്യാമറ 1929ലാണു നിര്‍മിച്ചത്. എന്നാല്‍ സ്മാര്‍ട് സെന്‍സറുകളുടെ കണ്ടുപിടിത്തത്തോടെ സെക്യൂരിറ്റി ക്യാമറകളിലേക്ക് തെര്‍മല്‍ ക്യാമറകള്‍ കയറുകയായിരുന്നു. രാത്രിയിലും ഇവയുടെ പ്രവര്‍ത്തനം സാധ്യമാണെന്നതാണ് സാധാരണ ക്യാമറകളെ അപേക്ഷിച്ച് ഇവയുടെ പ്രവര്‍ത്തനത്തിലുള്ള മറ്റൊരു മാറ്റം. 1990കളിലാണ് ഇന്‍ഫ്രാറെഡ് ക്യാമറകള്‍ പൊതു സ്ഥലങ്ങളിലും മറ്റും സ്ഥാപിക്കാന്‍ തുടങ്ങുന്നത്. ഇലക്ട്രോമാഗ്നെറ്റിക് സ്‌പെക്ട്രത്തിന്റെ ഒരു ഭാഗമാണ് ഇന്‍ഫ്രാറെഡ് ഊര്‍ജ്ജവും.
ഇത്തരം ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ കൂടുതലും ഏകവര്‍ണ്ണത്തിലുള്ളതായിരിക്കും (monochromatic). സാധാരണ ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറിന് കൂടുതല്‍ സങ്കീര്‍ണ്ണമായ സെന്‍സറുകളാണ് വേണ്ടത്. അതിന് നിറങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. എന്നാല്‍, ചലിപ്പോഴെല്ലാം, തെര്‍മല്‍ ക്യാമറകളെടുക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നീട് കളര്‍ നല്‍കുന്ന രീതിയുമുണ്ട്. പ്രധാനമായും രണ്ടു തരം തെര്‍മോഗ്രാഫിക് ക്യാമറകളാണുള്ളത്. ഇന്‍ഫ്രാറെഡ് ഇമേജ് ഡിറ്റക്ടറുകളും അണ്‍കൂള്‍ഡ് ഡിറ്റക്ടറുകളും അടങ്ങുന്നവ.
കൊറിയന്‍ യുദ്ധ സമയത്ത് സൈന്യമാണ് തെര്‍മോഗ്രാഫിക് ക്യാമറകള്‍ ആദ്യമായി ഉപയോഗിച്ചതെന്നു പറയുന്നു. പിന്നീട് അത് രോഗനിര്‍ണ്ണയത്തിനും പുരാവസ്തു ഗവേഷണത്തിനുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങി. ആധുനിക സെന്‍സര്‍ ടെക്‌നോളജിയും സോഫ്റ്റ്‌വെയറും തെര്‍മല്‍ ചിത്രമെടുപ്പിന് പുതിയ സാധ്യതകള്‍ കണ്ടെത്തി പുതു ജീവന്‍ പകര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.