കൊറോണ ദുരന്തത്തെ ആ ഡോക്ടർ മുൻകൂട്ടി അറിയിച്ചു; പക്ഷേ, സർക്കാർ ചെയ്തത് അതിക്രൂരം
Mail This Article
ചൈനയിലെ ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ വിചാറ്റിൽ ഡിസംബർ 30 ന് ലി വെൻലിയാങ് തന്റെ മെഡിക്കൽ സ്‌കൂൾ പൂർവ്വ വിദ്യാർഥി ഗ്രൂപ്പിൽ ഒരു വലിയ മുന്നറിയിപ്പ് സന്ദേശം പോസ്റ്റ് ചെയ്തു. ഒരു പ്രാദേശിക വിപണിയിലെ ഏഴ് രോഗികൾക്ക് സാർസ് പോലുള്ള അസുഖം കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു, സൂക്ഷിക്കണം സുഹൃത്തുക്കളേ...
പിന്നീട് നടന്ന പരിശോധന പ്രകാരം അസുഖം കൊറോണ വൈറസ് കാരണമായിരുന്നു എന്ന് കണ്ടെത്തി. അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) ഉൾപ്പെടുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് ഇത്. 2003 ൽ ഒരു മഹാമാരി സർക്കാർ മറച്ചുവെച്ചതിനെത്തുടർന്ന് നൂറുകണക്കിന് പേർ കൊല്ലപ്പെട്ട ചൈനയിൽ സാർസ് ഓർമ്മകൾ ഇന്നും ഭയാനകമാണ്. ഈ പോസ്റ്റ് കൊണ്ട് തന്റെ യൂണിവേഴ്സിറ്റി സഹപാഠികളെ ജാഗ്രത പാലിക്കാൻ ഓർമ്മിപ്പിക്കാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും കൊറോണവൈറസിനെ ആദ്യം കണ്ടെത്തിയ ഡോക്ടർ പറഞ്ഞു.
കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രഭവകേന്ദ്രമായ മധ്യ ചൈനീസ് നഗരമായ വുഹാനിൽ ജോലി ചെയ്യുന്ന 34 കാരനായ ലി തന്റെ പ്രിയപ്പെട്ടവർക്ക് സ്വകാര്യമായി മുന്നറിയിപ്പ് നൽകുകയായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ വൈറലായി. പോസ്റ്റിനൊപ്പം അദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു. റിപ്പോർട്ട് ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ, അത് എന്റെ നിയന്ത്രണത്തിലല്ലെന്നും ഞാൻ ശിക്ഷിക്കപ്പെടുമെന്നും മനസ്സിലാക്കിയെന്നും ലി പറഞ്ഞു.
അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. സന്ദേശം പോസ്റ്റ് ചെയ്തയുടനെ വുഹാൻ പോലീസ് ഓടിയെത്തി. അദ്ദേഹത്തോട് മാപ്പു പറയാനും വാർത്ത ശരിയല്ലെന്ന് എഴുതി നൽകാനും പൊലീസ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇതോടെ ഡോക്ടർ വീണ്ടും രോഗികളുടെ പരിചരിക്കാൻ പോയി. മിക്കവരും സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് രോഗികളെ പരിശോധിച്ചത്. എല്ലാം അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
അന്നു ആദ്യം മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലീയും ഇന്ന് രോഗിയാണ്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്ന ലി സിഎൻഎന്നിനോട് എല്ലാം തുറന്നു പറഞ്ഞു. ശനിയാഴ്ചയാണ് ഡോക്ടർക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
അദ്ദേഹത്തിന്റെ രോഗനിർണയം ചൈനയിലുടനീളം പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. ഇവിടെ അസുഖത്തെ ചുറ്റിപ്പറ്റിയുള്ള സ്റ്റേറ്റ് സെൻസർഷിപ്പിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാരകമായ വൈറസിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ കാലതാമസം നേരിട്ടതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ചാറ്റ് ഗ്രൂപ്പിൽ അയച്ച സന്ദേശത്തെത്തുടർന്ന് ജനുവരി 3 ന് ഡോക്ടർ ലീയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിക്കുകയും സാമൂഹിക ക്രമത്തെ സാരമായി തടസ്സപ്പെടുത്തുകയും ചെയ്തതിന് ശാസിച്ചു.