ADVERTISEMENT

ജര്‍മ്മനിയില്‍ ആദ്യമായി കൊറോണാവൈറസ് നാലുപേരില്‍ സ്ഥിരീകരിച്ചുകഴിഞ്ഞ് പ്രസിദ്ധീകരിച്ച പഠനങ്ങളിലൊന്ന് മനുഷ്യരാശിയില്‍ ഭീതിപരത്തുന്നതായിരുന്നു. ദി ന്യൂ ഇംഗ്ലളണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് (എന്‍ഇജെഎം) വിവാദ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ചൈനയില്‍ ആരംഭം കുറിച്ച കൊറോണാവൈറസ് (പേര്- 2019-nCoV) രോഗബാധിതരില്‍ നിന്നല്ലാതെ പടരുന്ന പുതിയ കൊറോണാവൈറസ് ഉണ്ടായിരിക്കുന്നു എന്നാണ് പ്രസ്തുത പഠനത്തിലെ കണ്ടെത്താല്‍. ഈ പഠനം സത്യമാണെങ്കില്‍ രോഗം നിയന്ത്രണവിധേയമാക്കുക എന്നത് എളുപ്പമല്ലല്ലോ എന്നായിരുന്നു വിദഗ്ധര്‍ ചിന്തിച്ചതും ഭയപ്പെട്ടതും.

 

ഈ വാദം നേരത്തെ ചില ചൈനീസ് ഗവേഷകരും ഉയര്‍ത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത (asymptomatic) ആളുകളില്‍ നിന്നും രോഗം പകരുന്നതായി തോന്നുന്നുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, അവരും ഇതിന് വ്യക്തമായ തെളിവൊന്നും നല്‍കിയിരുന്നല്ല. എന്നല്‍, എന്‍ഇജെഎമ്മിലെ ലേഖനവും കൂടെ വന്നതോടെ അസിംപ്‌റ്റോമാറ്റിക്കായി രോഗം പകരുന്നുവെന്ന പ്രചാരണത്തിന് വിശ്വാസ്യത വര്‍ധിച്ചുവെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ ഡയറക്ടര്‍ ആന്തണി ഫയുസി പറഞ്ഞു.

 

എന്നാല്‍, പുതിയ പഠനങ്ങള്‍ പറയുന്നത് അസിപ്‌റ്റോമാറ്റിക്കായി രോഗം പകരുമെന്ന വാദം തെറ്റാണെന്നാണ്. ഇത്, രോഗത്തിനെതിരെ പടവെട്ടുന്നവര്‍ക്കെല്ലാം ആശ്വാസം പകരുന്നതാണ്. കൂടാതെ അനാവശ്യ ഭീതി ഒഴിവായി എന്നതും ഒരു നേട്ടമായി കാണാം. ജര്‍മ്മനിയിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ജര്‍മ്മന്‍ സർക്കാരിന്റെ പബ്ലിക് ഹെല്‍ത് ഏജന്‍സിയാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. അവര്‍ എന്‍ഇജെഎൻ അയച്ച കത്തിലാണ് പുതിയ കണ്ടെത്തലുകളുളളത്.

 

ജര്‍മ്മന്‍കാരായ നാലു പേര്‍ക്ക് കൊറോണാവൈറസ് ബാധയേല്‍ക്കുന്നത് ചൈനയില്‍ നിന്നുള്ള ഒരു ബിസിനസുകാരി ആവരെ സന്ദര്‍ശിച്ചതിനു ശേഷമാണ്. സന്ദര്‍ശന സമയത്ത് അവര്‍ രോഗബാധിതയായിരുന്നില്ല എന്ന തോന്നലാണ് എന്‍ഇജെഎം നടത്തിയ പഠനത്തിനു പിന്നില്‍. ജര്‍മ്മനിയില്‍ താമസിച്ച സമയത്ത് അവര്‍ ഒരു രോഗലക്ഷണവും കാണിച്ചിരുന്നില്ല. എന്നാല്‍, തിരിച്ചുള്ള ഫ്‌ളൈറ്റിലിരിക്കുമ്പോള്‍ അവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു എന്നാണ് പുതിയ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.

 

പ്രത്യക്ഷത്തില്‍ അസിംപ്‌റ്റോമാറ്റിക്കായ ആളുകളും രോഗവാഹകരായിരിക്കാം. 2019-nCoV രോഗം അങ്ങനെയും പകരാം എന്നതുകൂടെ പരിഗണിച്ചായിരിക്കണം ഇനിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. എന്‍ഇജെഎം ഗവേഷകര്‍ ചൈനയില്‍ നിന്നെത്തിയ സ്ത്രീയുമായി സംസാരിക്കാതെയാണ് അവരുടെ പ്രബന്ധം അവതരിപ്പിച്ചത്. അവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഉള്ളതായി തോന്നിയില്ലെന്ന് ഗവേഷകര്‍ തങ്ങളോടു പറഞ്ഞതായി റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിട്യൂട്ടിനു വേണ്ടി പുതിയതായി പഠനം നടത്തിയവര്‍ പറയുന്നു.

 

ചൈനയില്‍ നിന്നെത്തിയ സന്ദര്‍ശകയോട് പിന്നീട് ഫോണില്‍ ബന്ധപ്പെട്ടുവെന്നും തനിക്ക് കൊറോണാവൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി അവര്‍ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിട്യൂട്ട് തങ്ങളുടെ കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെയും യൂറോപ്യന്‍ പാര്‍ട്ണര്‍ ഏജന്‍സികളെയും അറിയിക്കുകയായിരുന്നു. രോഗബാധിതരില്‍ നിന്നല്ലാതെ പടരുന്ന പുതിയ കൊറോണാവൈറസ് ഉണ്ടായിരിക്കുന്നുവെന്ന പ്രചാരണം നടന്നുവെന്നത് ഇപ്പോള്‍ പല ഗവേഷകര്‍ക്കും വിഷമമുണ്ടാക്കിയിരിക്കുകയാണ്. ആദ്യം അവതരിപ്പിച്ച പേപ്പര്‍ എഴുതിയവരും സ്ത്രീയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനാല്‍ അവരെയും പൂര്‍ണ്ണമായി കുറ്റപ്പെടുത്താനാവില്ലെന്നും പറയുന്നു.

 

എന്നാല്‍, സ്വീഡനിലെ പബ്ലിക് ഹെല്‍ത് ഏജന്‍സി തെറ്റായി വിവരം പ്രചരിപ്പിച്ചവരോട് ഒരു അനുകമ്പയും ഇല്ലാതെയാണ് പ്രതികരിച്ചത്. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് അവര്‍ തങ്ങളുടെ പ്രബന്ധം അവതരിപ്പിച്ചതെന്നാണ് പബ്ലിക് ഹെല്‍ത് ഏജന്‍സി പറയുന്നത്. ചൈനയില്‍ നിന്നെത്തിയ സ്ത്രീയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല എന്നുവച്ച് അസിംപ്‌റ്റോമാറ്റിക്കായി രോഗം പകരുമെന്നു പ്രചരിപ്പിച്ചത് ഗുരുതരമായ തെറ്റാണെന്നാണ് മറ്റു പല ഗവേഷകരും ഇപ്പോള്‍ ആരോപിക്കുന്നത്. അസിംപ്‌റ്റോമാറ്റിക് എന്നു പറഞ്ഞാല്‍ ഒരു രോഗലക്ഷണവും ഇല്ലാത്ത എന്നാണര്‍ഥം. പൂജ്യം രോഗലക്ഷണം. എന്നുപറഞ്ഞാല്‍ ആരോഗ്യമുള്ള അവസ്ഥ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്നാണ് കാനഡയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. എന്തായാലും, ഒരു വന്‍പേടിസ്വപ്‌നം ഒഴിവായതില്‍ ആശ്വസിക്കുകയാണ് ശാസ്ത്രലോകമിപ്പോള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com