ചൈനയിൽ 24,589 പേർ മരിച്ചെന്ന് ടെക് കമ്പനിയുടെ വെളിപ്പെടുത്തൽ, പിന്നാലെ തിരുത്ത്
Mail This Article
ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ടെൻസെന്റ് ഹോൾഡിങ്ങ്സ് ലിമിറ്റഡിന്റെ വെളിപ്പെടുത്തൽ വൻ വാർത്തയായിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ച് ചുരുങ്ങിയത് 24,589 പേരെങ്കിലും മരിച്ചുവെന്നാണ് ചൈനീസ് ടെക് കമ്പനിയുടെ വെളിപ്പെടുത്തൽ. ചൈനയിലും വിദേശരാജ്യങ്ങളിലും ഇന്റർനെറ്റ് സംബന്ധമായ ഉൽപ്പന്നങ്ങളും സേവനങ്ങളും, വിഡിയോ ഗെയിമുകൾ, വിനോദസേവനങ്ങൾ, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടെൻസെന്റ്.
കൊറോണ വൈറസ് മരണത്തെക്കുറിച്ചുള്ള ടെൻസെന്റ് ‘യഥാർഥ’ ഡേറ്റയാണ് പ്രസിദ്ധീകരിച്ചതെന്നാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. എന്നാൽ, ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം മരണം 500 ൽ കുറവാണ്. തായ്‌വാൻ ന്യൂസ് റിപ്പോർട്ടനുസരിച്ച്, ടെൻസെന്റിന് അണുബാധകളുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം എത്രയാണെന്ന് അറിയാമെന്നും ഇതാണ് പുറത്തുവിട്ടതെന്നും പറയുന്നു.
ടെൻസെന്റിന്റെ ഔദ്യോഗിക വെബ്‌പേജിൽ ‘എപ്പിഡെമിക് സിറ്റ്വേഷൻ ട്രാക്കർ’ എന്ന പേരിൽ ചൈനയിൽ കൊറോണവൈറസ് (2019-nCoV) 154,023 ആണെന്ന് സ്ഥിരീകരിച്ചു. ഫെബ്രുവരി 1 ന് ചൈനീസ് സര്‍ക്കാർ ലോകത്തിന് നൽകിയ ഔദ്യോഗിക കണക്കുകളുടെ പത്തിരട്ടിയിലധികമാണിത്.
രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്ന കേസുകളുടെ എണ്ണം 79,808 ആണെന്നും പട്ടികയിലുണ്ട്. ഇതും ഔദ്യോഗിക കണക്കുകളുടെ നാലിരട്ടിയാണ്. ചികിത്സിച്ച ഭേദമാക്കിയ കേസുകളുടെ എണ്ണം 269 മാത്രമാണെന്ന് ടെൻസെന്റ് രേഖകൾ പറയുന്നു. എന്നാൽ 300ൽ കൂടുതൽ എന്നാണ് ഔദ്യോഗിക കണക്ക്. ടെൻസെന്റ് റിപ്പോർട്ടിൽ മരണമടഞ്ഞവരുടെ എണ്ണം 24,589 ആണ്.
ആളുകൾ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയതോടെ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ തന്നെ പുതുക്കി നൽകി നമ്പറുകൾ ടെൻസെന്റ് അപ്‌ഡേറ്റുചെയ്‌തു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടെൻസെന്റ് ഉയർന്ന സംഖ്യകൾ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് നെറ്റിസൺമാർ പറയുന്നത്.
ടെൻസെന്റ് വെബ്സൈറ്റിലെ കോഡിങ് പ്രശ്നം കാരണമാകാം ഇത് സംഭവിച്ചതെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ, യഥാർഥ നമ്പറുകൾ വെളിപ്പെടുത്താൻ ആരൊക്കെയോ ശ്രമിക്കുകയാണെന്നാണ് മറ്റുള്ളവർ വിശ്വസിക്കുന്നത്. എന്നാൽ, ഈ റിപ്പോർട്ടുകളെക്കുറിച്ച് ടെൻസെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മരണമടഞ്ഞ കൊറോണ വൈറസ് ബാധിതരെ ഔദ്യോഗിക മരണ സംഖ്യയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് വുഹാൻ അധികൃതർ സംസ്‌കരിച്ചതായി നിരവധി റിപ്പോർട്ടുകളുണ്ട്. ചൈനയിൽ നിന്ന് വരുന്ന കൊറോണ വൈറസ് കണക്കുകൾ വ്യാജമാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ടെൻസെന്റ് ചോർച്ചയിൽ നിന്നുള്ള സംഖ്യകൾ കൃത്യമാണെങ്കിൽ, അത് കൊറോണ വൈറസിന്റെ മരണനിരക്ക് ഏകദേശം 16 ശതമാനമാക്കും. സാർസിന്റെ മരണനിരക്ക് 9.6 ശതമാനമാണെന്നാണ് സിസിഎൻ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ വ്യാപ്തി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിസിപി) കുറച്ചുകാണുന്നുവെന്ന് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ബെയ്ജിങ് ആസ്ഥാനമായുള്ള സ്വതന്ത്ര മാസികയായ കൈജിങ് ആരോപിച്ചു.