ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് 1.65 ലക്ഷം ടെസ്റ്റ് കിറ്റുകൾ, 17 ലക്ഷം മാസ്കുകൾ, വെന്റിലേറ്ററുകൾ
Mail This Article
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ലോകമെമ്പാടും നാശം വിതയ്ക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാനും ഡോക്ടർമാരെ സഹായിക്കുന്നതിനുമായി ചൈനീസ് കോടീശ്വരൻ ജാക്ക് മാ അമേരിക്ക, ആഫ്രിക്ക, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾക്കും ടൺ കണക്കിന് മെഡിക്കൽ ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും സംഭാവന ചെയ്യുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ സഹായം ഇന്ത്യക്കും ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ആദ്യത്തെ ബാച്ച് മെഡിക്കൽ ഉൽപ്പന്നങ്ങൾ ചൈനയിൽ നിന്ന് ഡൽഹിയിൽ എത്തി. ഭൂട്ടാൻ, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയുൾപ്പെടെ ഈ സഹായം ലഭിച്ച ഏഴ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
മൊത്തം 1.7 ദശലക്ഷം ഫെയ്‌സ് മാസ്കുകൾ, 165,000 ടെസ്റ്റ് കിറ്റുകൾ, സംരക്ഷിത വസ്ത്രങ്ങൾ, വെന്റിലേറ്ററുകൾ, തെർമോമീറ്ററുകൾ എന്നിവ പോലുള്ള മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതിയിൽ ഉൾപ്പെടുന്നു. ഇതോടെ, ജാക്ക് മാ ഇപ്പോൾ 23 ഏഷ്യൻ രാജ്യങ്ങൾക്ക് 7.4 ദശലക്ഷം മാസ്കുകൾ നൽകി. 485,000 ടെസ്റ്റ് കിറ്റുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങളോടൊപ്പം 100,000 സെറ്റ് സംരക്ഷണ വസ്ത്രങ്ങളും അവശ്യ മെഡിക്കൽ സാധനങ്ങളായി സംഭാവന ചെയ്തു.
ഇന്ത്യയിലേക്ക് എത്തിയത് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയാണ് സ്വീകരിച്ചത്. രാജ്യത്ത് മാസ്ക്, മറ്റു സംവിധാനങ്ങൾ ഇവർ വഴി വിതരണം ചെയ്യും. സംഭാവനയുടെ ബാക്കി വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ റെഡ് ക്രോസ് സെക്രട്ടറി ജനറൽ ആർ. കെ. ജെയിൻ പ്രസ്താവനയിൽ പറഞ്ഞത്, കോവിഡ് -19 പ്രതിസന്ധി കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ വിപുലമായ നടപടികൾ സ്വീകരിച്ചു. സർക്കാരിന്റെ ശ്രമങ്ങൾക്ക് അനുബന്ധമായി ഇന്ത്യൻ റെഡ് ക്രോസ് ഫെയ്‌സ് മാസ്കുകൾ, പ്രൊട്ടക്റ്റീവ് ബോഡി സ്യൂട്ടുകൾ, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ആദ്യഘട്ട വിതരണം തുടങ്ങി എന്നാണ്.
ജാക്ക് മാ ഫൗണ്ടേഷനും അലിബാബ ഫൗണ്ടേഷനും ചേർന്നാണ് ഈ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് അയച്ചത്. 55 കാരനായ ശതകോടീശ്വരൻ ഇതിനകം ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്പ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് മാസ്കുകളും ടെസ്റ്റ് കിറ്റുകളും സംഭാവന ചെയ്തിട്ടുണ്ട്. കോവിഡ്-19 നുള്ള വാക്സിനുകൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കാൻ ജനുവരിയിൽ അദ്ദേഹം 100 കോടി രൂപയും വാഗ്ദാനം ചെയ്തു.