ADVERTISEMENT

പുതിയ വൈറസുകള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ചില സാധ്യതകള്‍ മുന്‍കൂട്ടിപ്പറയാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൊറോണാവൈറസിന്റെ കാര്യത്തില്‍ ഇനി ഇന്ത്യയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എന്തെല്ലാം സാധ്യതകളാണുള്ളതെന്നു നോക്കാം.

പ്രഭവകന്ദ്രം അടയ്ക്കുക

വ്യാധിയുള്ളവരെ അതു ഭേദമാകുന്നതുവരെ ഒറ്റപ്പെടുത്തുക എന്നതാണ് സ്വീകാര്യമായ മാര്‍ഗ്ഗങ്ങളിലൊന്ന്. രോഗികളായിട്ടുള്ളവരെയും വിദേശത്തുനിന്ന് എത്തുന്നവരെയടക്കം ആവശ്യമെങ്കില്‍ ക്വാറന്റീന്‍ ചെയ്യുക. അതിലൂടെ രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാം. എന്നാല്‍, പലരും പറയുന്നത് അത് ഇന്ത്യയില്‍ നടന്നിട്ടില്ല എന്നാണ് അല്ലെങ്കില്‍ വിമാനം വരവ് നിലച്ച ഒരാഴ്ച കഴിയുമ്പോഴെങ്കിലും പുതിയ കേസുകള്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നത്.

സാമൂഹ്യ വ്യാപനം

വൈറസ് സമൂഹത്തിലേക്കു കടന്ന് കുറെയധികം ആളുകളിലേക്കു പടരുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കുറേ പേര്‍ക്ക് ജീവഹാനി വരെ സംഭവിച്ചേക്കാം. പക്ഷേ, കുറേ നാള്‍ കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതിരോധശേഷി കിട്ടിത്തുടങ്ങും. വ്യാപനത്തിന്റെ തോതു കുറയുകയും അത് അടങ്ങുകയും ചെയ്യും. ഇതിനാണ് ഹേര്‍ഡ് ഇമ്യൂണിറ്റി എന്നു പറയുന്നത്. വൈറസിന്റെ സാമൂഹ്യ വ്യാപനം തുടങ്ങിയാല്‍ ഈ സാഹചര്യം അനിവാര്യമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

അങ്ങനെയാണെങ്കില്‍ ഇത് സമൂഹത്തിന്റെ എത്ര ശതമാനത്തെ ബാധിക്കാം? അതിന് പല ഘടകങ്ങളുണ്ട്. രോഗം എത്ര വേഗം പടരും എന്നതാണ് അവയില്‍ മുഖ്യം. അതായത് രോഗ ബാധിതനായ ഒരാള്‍ അത് എത്ര പേരിലേക്കു പകർത്തും എന്നതിനെ ആശ്രിയച്ചാണിരിക്കുന്നത്. ഇതറിയാന്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുക്കാമെന്നാണ് പറയുന്നത്. പുതിയ കൊറോണാവൈറസിന്റെ (SARS-CoV2) കാര്യത്തില്‍ ഇതിന് എത്ര കാലമെടുക്കുമെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് തീര്‍ച്ചയില്ല. വൈറസ് അതിശക്തമാണെങ്കില്‍, എങ്ങനെയൊക്കെയായാലും അതൊരു വന്‍ ദുരന്തമായിരിക്കും.

വാക്‌സിന്‍

വാക്‌സിന്‍ നിര്‍മ്മിച്ചു കിട്ടിയാല്‍ വ്യാപനം തടയാനാകും. എന്നാല്‍, ഇപ്പോഴത്തെ കണക്കുകൂട്ടലുകള്‍ പ്രകാരം പരിപൂര്‍ണ്ണമായി ആശ്രയിക്കാവുന്ന ഒരു വാക്സിന്‍ ഉണ്ടാകണമെങ്കില്‍ 12 മുതല്‍ 18 മാസം വരെ കാത്തിരിക്കേണ്ടിവരും.

വൈറസ് അതിജീവിക്കാനാകാതെ നശിക്കുന്നു

കാലാവസ്ഥയടക്കുമുള്ള ഘടകങ്ങള്‍ വച്ച് ചിലപ്പോള്‍ വൈറസിന് ഒരു പ്രദേശത്ത് അതിജീവനം സാധിക്കാതെ വരാം. കൂടുതല്‍ ആളുകളെ ബാധിക്കാനുള്ള കരുത്തു നഷ്ടപ്പെട്ട് അത് അടങ്ങാം. ചില പഠനങ്ങള്‍ പ്രകാരം ഉയര്‍ന്ന താപനിലയില്‍ ചിലപ്പോള്‍ ഈ വൈറസ് നിലനിന്നേക്കില്ലെന്നു പറയുന്നു. എന്നാല്‍, ഇതിന് ഇതുവരെ വിശ്വസനീയമായ തെളിവില്ല. ഒരു മാസത്തോളമായി വൈറസ് ഇന്ത്യയില്‍ ഉണ്ടെന്നതും കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നുവെന്നതും ഈ വാദത്തെ പൂര്‍ണ്ണമായും ഖണ്ഡിക്കുന്നതായും പറയുന്നു.

നേരത്തെയുള്ള പ്രതിരോധശേഷി

ചില സ്ഥലങ്ങളിലുള്ളവര്‍ക്ക് വിവിധ രോഗങ്ങള്‍ക്കെതിരെ നേരത്തെ തന്നെ പ്രതിരോധശേഷിയുള്ളവരായിരിക്കാം (pre-existing immunity). എന്നാല്‍, അത്തരിത്തലൊന്ന് കൊറോണാവൈറസിനെതിരെ ഇന്ത്യന്‍ ജനതയ്ക്ക് ഉണ്ടെന്നതിന് തെളിവൊന്നുമില്ല. എന്നാല്‍, രോഗം പകരുന്ന തോത് താരതമ്യേന കുറവാണ് എന്നൊരു തോന്നല്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാഹചര്യം എപ്പോള്‍ വേണമെങ്കിലും മാറാം.

ഇന്ത്യയിലെ ചൂട് അടക്കമുള്ള പല സാഹചര്യങ്ങളും ഗുണകരമാകുന്നില്ലെങ്കില്‍, ഇന്ത്യയില്‍ വരാന്‍ പോകുന്നത് സാമൂഹ്യ വ്യാപനം തന്നെ ആയിരിക്കാമെന്നാണ് പല ഗവേഷകരും പറയുന്നത്. എന്നാല്‍, ഇതുവരെ സാമൂഹ്യ വ്യാപനം നടന്നതിന് ശക്തമായ തെളിവൊന്നുമില്ല. പക്ഷേ, അറിയാതെ സാമൂഹ്യ വ്യാപനം നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍, ഒരു സമയത്ത് രോഗം അതിവേഗം പടര്‍ന്നതായുള്ള തോന്നലുണ്ടാക്കി വ്യാപിക്കാം. ധാരാളം പേര്‍ക്ക് പെട്ടെന്ന് രോഗം കിട്ടും.

ധാരാളം പേര്‍ക്കു രോഗം വന്നാലും, മിക്കവര്‍ക്കും അതു ഭേദമാകുകയും, സമൂഹത്തിനൊന്നാകെ പ്രതിരോധശേഷി ലഭിക്കുകയും ചെയ്യും എന്നതാണ് ഗുണകരമായ അവസ്ഥയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പഴയ കാലത്ത് വന്ന പല മഹാമാരികളും അടങ്ങിയത് ഈ രീതിയിലാണ്. എത്ര പേര്‍ മരിക്കുമെന്നത് വൈറസിന്റെ ശക്തിയെ ആശ്രയിച്ചിരിക്കും. വൈറസ് അതിശക്തമല്ലെങ്കില്‍ അത് സമൂഹത്തില്‍ വ്യാപിക്കുന്നതു തെറ്റില്ല എന്ന വാദമുയര്‍ത്തുന്നവരും ഉണ്ട്.

ജാഗ്രത വേണം

ലോകത്തെ പല സർക്കാരുകള്‍ക്കും ഇത് പടര്‍ത്തി ഹേര്‍ഡ് ഇമ്യൂണിറ്റി ഉണ്ടാക്കുന്ന കാര്യത്തില്‍ താത്പര്യമുണ്ടാകാമെന്നാണ് പറയുന്നത്. എന്നാല്‍, ഇത് തികച്ചും അധാര്‍മ്മികമാണെന്നു വാദിക്കുന്നവരും ധാരാളമായുണ്ട്. രോഗം കാര്‍ന്നു തിന്നുന്ന ഒരു ജനതയ്ക്ക് പ്രതിരോധം ഒരുക്കിയില്ലെന്ന തോന്നലുണ്ടാക്കാന്‍ ഒരു സർക്കാരും ധൈര്യപ്പെടില്ല എന്ന വാദവും ഉയരുന്നു. എന്തായാലും അധികം പേര്‍ മരിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സർക്കാരുകള്‍ സ്വീകരിക്കണമെന്ന വാദമാണ് ഉയരുന്നത്.

കൊറോണാവൈറസിനെതിരെ ഏകദേശം 5-7 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്നാണ് ലോകമെമ്പാടും നിന്നുള്ള കണക്കുകള്‍ പറയുന്നത്. ഇന്ത്യയല്‍ 5-7 ശതമാനമെന്നത് വളരെ വലിയ സംഖ്യയാകാം. അത് ഇന്ത്യയുടെ മെഡിക്കല്‍ മേഖലയ്ക്ക് താങ്ങാനാകുമോ എന്ന ചോദ്യവും ഉയരുന്നു.

ലോക്ഡൗണ്‍

ഇക്കാര്യങ്ങളെല്ലാം കൊണ്ടാണ് ഇപ്പോള്‍ നടത്തുന്ന ലോക്ഡൗണിനോട് എല്ലാ ജനങ്ങളും പരിപൂര്‍ണമായി സഹകരിക്കണമെന്ന അഭ്യര്‍ഥന ഉയരുന്നത്. അതു ലംഘിക്കാന്‍ ശ്രമിക്കുന്നവരൊക്കെ സാമൂഹ്യ വ്യാപനത്തിനു കൂട്ടു നില്‍ക്കുന്നവരാകാം. ഇത്ര വലിയ രാജ്യത്ത് കുറേ പേര്‍ അങ്ങനെ പെരുമാറുക തന്നെ ചെയ്യും എന്നതായിരിക്കാം ഇന്ത്യയില്‍ ദുരന്തമുമുണ്ടായാല്‍ അതിനുള്ള കാരണങ്ങളിലൊന്ന്. കുറച്ചു പേര്‍മാത്രമാണ് രോഗവാഹകരാകുന്നതെങ്കില്‍ പോലും അത് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കാലതാമസമെടുക്കും. തങ്ങള്‍ പക്വത എത്തിയവാരണെന്ന് പൊതുജനവും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തുണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com