വർഷങ്ങളോളം ലോക്ഡൗൺ, ജീവിതം അതികഠിനം, അറിഞ്ഞിരിക്കണം ഇവർ പറയുന്ന 5 കാര്യങ്ങൾ
Mail This Article
കോവിഡ് പടര്‍ന്നുപിടിച്ചതോടെ ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. സാമൂഹ്യമായ അകലം പാലിച്ചും വീടുകളില്‍ നിന്നും പുറത്തിറങ്ങാതെയും രോഗം പടരുന്നതിന്റെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ മാത്രമേ വീടിനകത്ത് അടച്ചിരിക്കുന്നത് ഭൂരിഭാഗത്തിനും ആസ്വദിക്കാനാവൂ. തുടര്‍ന്നുള്ള ദിവസങ്ങളിലാകും എത്രത്തോളം മാനസിക സമ്മര്‍ദം ഈ ജീവിതരീതി സമ്മാനിക്കുന്നുവെന്ന് നാം തിരിച്ചറിയുക.
ഒറ്റപ്പെടുന്നതിന്റെ മാനസിക സമ്മര്‍ദം ഭൂമിയിലുള്ളവരേക്കാള്‍ കൂടുതല്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടാവുക മറ്റൊരു കൂട്ടര്‍ക്കാണ്. ബഹിരാകാശ സഞ്ചാരികളായ മനുഷ്യര്‍ക്ക്. ബഹിരാകാശ നിലയത്തില്‍ മാസങ്ങളും വര്‍ഷങ്ങളും ഇടുങ്ങിയ സ്ഥലത്ത് കഴിഞ്ഞവരുണ്ട് ഇവരുടെ കൂട്ടത്തില്‍. ഈ സഞ്ചാരികള്‍ നല്കുന്ന വിലപ്പെട്ട ഉപദേശങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ഏറെ സഹായിക്കും.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഒരു വര്‍ഷത്തോളം കഴിഞ്ഞിട്ടുള്ള സഞ്ചാരിയാണ് സ്കോട്ട് കെല്ലി. സ്വയം വീടുകളില്‍ അടച്ചുകഴിയാന് നിര്ബന്ധിതരായവര് ഈ ജീവിതത്തില്‍ ഒരു നടപടിക്രമം കൊണ്ടുവരാന്‍ തയ്യാറാകണമെന്നാണ് സ്കോട്ട് കെല്ലിയുടെ ഉപദേശം. ഇത് അസാധാരണ സമയത്തെ കൂടുതല്‍ സാധാരണമാക്കാന്‍ സഹായിക്കുമെന്നാണ് കെല്ലിയുടെ അനുഭവം. എത്രത്തോളം അടച്ചുപൂട്ടപ്പെട്ട നിലയിലാണെങ്കിലും ശ്രമിച്ചാല്‍ ഓരോ ദിവസവും നമുക്ക് ചെയ്യാന്‍ ഓരോ കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നും ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
നാസയുടെ മറ്റൊരു സഞ്ചാരിയായ അന്ന മക്ലെയിന്‍ പറയുന്നത് സ്വയം പൂട്ടപ്പെട്ട ദിനങ്ങളില്‍ നമ്മളെ സഹായിക്കുന്ന അഞ്ച് കഴിവുകളെക്കുറിച്ചാണ്.
∙ ആശയവിനിമയം: നിങ്ങളുടെ ആശയങ്ങളും ചിന്തകളും മറ്റുള്ളവരുമായി പങ്കുവെക്കുക. ഒപ്പം മറ്റുള്ളവരുടേത് കേട്ട് മനസ്സിലാക്കാനും ശ്രമിക്കണം.
∙ നേതൃശേഷി: നിങ്ങളുടെ ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിയുക.
∙ സ്വയമുള്ള കരുതല്‍: നിങ്ങളുടെ മാനസികവും ശാരീരികവുമായി ആരോഗ്യം ഉറപ്പുവരുത്തണം. ഇത് സമ്മര്‍ദം കുറക്കാന്‍ സഹായിക്കും.
∙ മറ്റുള്ളവരോടുള്ള കരുതല്‍: വ്യക്തിപരമായി മാനസികവും ശാരീരികവുമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അതുണ്ടാവണം. സര്‍വോപരി ക്ഷമയോടെയിരിക്കുക.
∙ സംഘമായി ജീവിക്കുക: അനാവശ്യ കിടമത്സരങ്ങളെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കുക. അഭിപ്രായവ്യത്യാസങ്ങളെ ശാന്തമായി നേരിടാന്‍ ശ്രമിക്കുക. കൂട്ടായ്മയുടെ ശക്തി മനസ്സിലാക്കുക.
കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ക്രിസ് ഹാഡ്ഫീല്‍ഡിന് പറയാനുള്ളത് മറ്റൊന്നാണ്. അത്യന്തം അപകടകരവും സമ്മര്‍ദം നിറഞ്ഞതുമായ സാഹചര്യങ്ങളിലൂടെ ഓരോ ബഹിരാകാശ സഞ്ചാരിക്കും കടന്നുപോകാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഭൂമിയില്‍ കഴിയുന്ന നമുക്കും അത് സാധ്യമാണ്.
നമ്മള് എന്തുകൊണ്ടാണ് ഇങ്ങനെ അടച്ചുപൂട്ടി കഴിയേണ്ടി വരുന്നത് എന്നത് തിരിച്ചറിയണമെന്നാണ് പെഡി വൈറ്റ്സണ്‍ പറയുന്നത്. വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് നമ്മള് ക്വാറന്റെയ്ന് അടക്കമുള്ള സ്വയം അടച്ചിടല്‍ നടപടികള്‍ സ്വീകരിക്കുന്നത്. വ്യക്തിപരമായും സാമൂഹ്യമായും ഇത്തരം ഒരു സാഹചര്യത്തിലൂടെ നമ്മള് ഓരോരുത്തരും കടന്നുപോകേണ്ടതിന്റെ ആവശ്യം മനസ്സിലാക്കണം. പിന്നൊന്നുകൂടി നമ്മള് പലപ്പോഴും പറയാറില്ലേ, എനിക്ക് അത് ചെയ്തുനോക്കണമെന്നുണ്ട് സമയം കിട്ടാറില്ലെന്ന്. ആ കാര്യം ചെയ്യാനുള്ള സമയമാണിതെന്നും പെഡി വൈറ്റ്സണ്‍ പറയുന്നു.