തായ്ലൻഡില് കോവിഡ്-19 രോഗികളെ പരിപാലിക്കാന്‍ 'നിഞ്ചാ റോബോട്ടുകളും'
Mail This Article
കൊറോണാവൈറസ് ബാധ ചൈനയില്‍ തുടങ്ങുകയും ആഗോള തലത്തില്‍ 53,000 പേരുടെ മരണത്തിനിടയാക്കുകയും പത്ത് ലക്ഷത്തോളം പേര്‍ക്കു പകര്‍ന്നു കിട്ടുകയും ചെയ്തരിക്കുകയാണ്. മിക്ക രാജ്യങ്ങളേയും പോലെ തായ്‌ലൻഡിലും കോവിഡ്-19 എത്തുകയും ഏകദേശം 1800 പേര്‍ക്കു രോഗം ബാധിക്കുകയുംചെയ്തിരിക്കുകയാണ്. ലോകമെമ്പാടും ആരോഗ്യപരിപാലന രംഗത്തെ ജോലിക്കാര്‍ രോഗീപരിപാലനത്തിന് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഈ അവസ്ഥയില്‍, തായ്‌ലൻഡിലെ ചില ആശുപത്രികള്‍ നിഞ്ചാ റോബോട്ടുകളെ (ninja robots) ഇറക്കി പ്രശ്‌നപരിഹാരം കാണാന്‍ ശ്രമിക്കുകയാണ്.
വീലുകളുള്ള ഈ റോബോട്ടുകള്‍ക്ക് രോഗികളുടെ പനി അളക്കാനും മറ്റു ചില ഇടപെടലുകള്‍ നടത്താനും സാധിക്കും. അതിലൂടെ നേഴ്‌സുമാരും മറ്റും നേരിട്ട് രോഗീ പരിചരണത്തിന് എത്തുന്നതു കൂറയ്ക്കാനാകുന്നു. ഈ റോബോട്ടുകളെ സൃഷ്ടിച്ചവര്‍ അവയെക്കൊണ്ട് കൂടുതലായി എന്തൊക്കെ ചെയ്യിക്കാമെന്ന് ആലോചിക്കുകയാണ്. രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാനും മുറികളും പരിസരവും വൃത്തിയാക്കാനും അവയെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. അവയെ കൂടുതലായി അടുത്തറിയാം.
∙ ഇവയെ ആദ്യം സൃഷ്ടിച്ചത് സ്‌ട്രോകില്‍ നിന്ന് സുഖപ്പെട്ടുവരുന്ന രോഗികളെ നിരീക്ഷിക്കാനാണ്.
∙ ബാങ്കോക്കിലെ ചുലലങ്‌കോണ്‍ (Chulalongkorn) യൂണിവേഴ്‌സിറ്റിയിലെ എ്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് അവയെ കോവിഡ്-19 രോഗികളെ പരിചരിക്കാന്‍ പാകത്തിനാക്കി മാറ്റിയത്.
∙ ഇവ നേരിട്ടെത്തി രോഗികളുടെ പനി അളക്കുന്നതിനാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികളുമായി അകലം പാലിക്കാം. ഇടപെടല്‍ കുറയ്ക്കാം.
∙ അവയ്ക്കു ചക്രങ്ങള്‍ പിടിപ്പിച്ചിരിക്കുന്നതിനാല്‍ എളുപ്പത്തില്‍ നീങ്ങി വേണ്ട സേവനങ്ങള്‍ നല്‍കാം.
∙ അവയക്ക് ക്യാമറകളും സ്‌ക്രീനുകളുമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളുമായി വിഡിയോ ചാറ്റ് നടത്താം.
∙ ഇവയുടെ നിറം കറുപ്പായതിനാലാണ് നിഞ്ചാ റോബോട്‌സ് എന്ന പേരു ലഭിച്ചത്.
∙ പ്രൊഫസര്‍ വിബൂണ്‍ എസും അദ്ദേഹത്തിന്റെ ടീമാണ് അവയെ തായ്‌ലൻഡിലെ ആശുപത്രികളില്‍ അവതരിപ്പിച്ചത്.
∙ നിലവിലുള്ളവ കൂടാതെ, 10 പുതിയ ആശുപത്രികളിലും ഇവയുടെ സേവനം ലഭ്യമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു.
∙ ഈ റോബോട്ടിന്റെ മറ്റു വേര്‍ഷന്‍സ് സൃഷ്ടിച്ച്, രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും അവര്‍ ശ്രമിക്കുന്നു.
∙ രോഗികളുടെ മുറികളും ആശുപത്രി പരിസരങ്ങളും അണുമുക്തമാക്കാനും ഇവയെ ഉപയോഗിക്കാനും ശ്രമമുണ്ട്.