ചൈനയ്ക്ക് വൻ തിരിച്ചടി, നഷ്ടം ഇന്തൊനേഷ്യക്കും, ലോംഗ് മാർച്ച് 3 ബി റോക്കറ്റ് വീണ്ടും പരാജയപ്പെട്ടു
Mail This Article
ഇന്തൊനീഷ്യയുടെ പുതിയ ആശയവിനിമയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതിൽ ചൈനീസ് റോക്കറ്റ് പരാജയപ്പെട്ടു. ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 3 ബി ആണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ ചൈനയുടെ ബഹിരാകാശ ഏജൻസിയുടെ രണ്ടാമത്തെ പരാജയമാണിത്.
ചൈനയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ സിചാങ് സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ലോംഗ് മാർച്ച് 3 ബി റോക്കറ്റ് പറന്നുയർന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 7.46 നാണ് വിക്ഷേപണം നടന്നത്. മൂന്ന് ഘട്ടങ്ങളുള്ള ലോംഗ് മാർച്ച് 3 ബി റോക്കറ്റിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ, മൂന്നാം ഘട്ടത്തിൽ എന്തോ കുഴപ്പം സംഭവിച്ചു, അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് തിരികെ വരുന്നത് കാണാമായിരുന്നു. ഉപഗ്രഹങ്ങളെല്ലാം തകർന്നു അന്തരീക്ഷത്തിൽ കത്തിയമർന്നു.
ചൈനയുടെ സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ റോക്കറ്റ് ലോഞ്ചിങ്ങിന്റെ നിരവധി കാഴ്ചകൾ കാണാം. ഗുവാമിൽ നിന്നുള്ള മറ്റു വിഡിയോകളിൽ ആകാശത്ത് ഉടനീളം കത്തുന്ന അവശിഷ്ടങ്ങളെയും കാണിക്കുന്നുണ്ട്. വിക്ഷേപണം പരാജയപ്പെടാൻ കാരണം ഫയർബോൾ ആയിരിക്കാമെന്ന് ഗ്വാം ഹോംലാൻഡ് ഡിഫൻസ് ആൻഡ് സിവിൽ ഡിഫൻസ് (ജിഎച്ച്എസ് / ഒസിഡി), മരിയാന റീജിയണൽ ഫ്യൂഷൻ സെന്റർ (എംആർഎഫ്സി) എന്നിവയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിലെ എല്ലാ സംഭവങ്ങളും അവർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ലോംഗ് മാർച്ച് 3 ബി ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് പരാജയപ്പെടുന്നത്. മാർച്ച് 16 ന് ചൈനയുടെ തെക്കൻ ഹൈനാൻ ദ്വീപിലെ വെൻചാങ് സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നുള്ള ആദ്യ പരീക്ഷണ പറക്കലിനിടെ മറ്റൊരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു.