ADVERTISEMENT

കൊറോണാവൈറസിന്റെ വ്യാപനം മിക്കവാറും എല്ലാവരുടെയും സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ലോകത്ത് പലയിടത്തും ലോക്ഡൗണുകളാണ്. മിക്ക ആളുകളും ഇനി എന്നാണ് കാര്യങ്ങളൊക്കെ പൂര്‍വസ്ഥിതി പ്രാപിക്കുക എന്ന ചിന്തയിലാണ്. ഈ അനിശ്ചിതത്വം പലരിലും സ്വസ്ഥത നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്ന വ്യത്യാസമില്ലാതെ മിക്ക രാജ്യങ്ങളിലും കൊറോണാ വൈറസ് രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.

കൊറോണാവൈറസ് ഏറ്റവുമധികം ആഘാതമേല്‍പ്പിച്ച രാജ്യങ്ങളിലൊന്ന് അമേരിക്കയാണ്. വൈറസ് ഇതുവരെ ആയിരക്കണക്കിനു പേരുടെ ജീവനെടുത്തു. മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുമെന്ന നിലയില്‍ പേരെടുത്ത ബില്‍ ഗെയ്റ്റ്‌സ് പറയുന്നത് അമേരിക്ക ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍, ആളുകളെല്ലാം വിലക്കുകള്‍ ലംഘിക്കാതിരുന്നാല്‍, ടെസ്റ്റിങ് കൂടുതല്‍ നടത്താനായാല്‍, ജൂണ്‍ ആദ്യത്തിലെത്തുമ്പോള്‍ പ്രതീക്ഷ കാണാനായേക്കുമെന്നാണ്. ചില ഏഷ്യൻ രാജ്യങ്ങള്‍ ടെസ്റ്റിങ്ങിന്റെ കാര്യത്തില്‍ മാതൃകാപരമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നു പറയാനും അദ്ദേഹം മറന്നില്ല. ഈ രാജ്യങ്ങള്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുന്ന കാര്യത്തിലും ക്വാറന്റീന്‍ നടപ്പിലാക്കാനും ടെസ്റ്റിങ്ങിലും മികച്ച പ്രകടനം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തൊന്നും ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ മാറ്റുമെന്ന് ആരും കരുതേണ്ട എന്ന കടുത്ത മുന്നറിയിപ്പു നല്‍കാനും അദ്ദേഹം മറന്നില്ല. സർക്കാരിന് ഒരു മാന്ത്രികവടി വീശി എല്ലാം ശുദ്ധിചെയ്യാനൊന്നും സാധിക്കില്ല. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. കൊറോണാവൈറസ് ബാധ തുടങ്ങുന്നതിനു മുൻപുള്ള കാലം പോലെയായിരിക്കില്ല ഇനി വരുന്ന കാലമെന്നും അദ്ദേഹം പറയുന്നു. സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറയിച്ചിരിക്കുന്നത്.

പഴയ കാലത്തേക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍, 95 ശതമാനമെങ്കിലും വിജയ സാധ്യതയുള്ള ഒരു മാന്ത്രിക മരുന്ന് കണ്ടുപിടിക്കണം അല്ലെങ്കില്‍ വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കപ്പെടണം. അമേരിക്ക സമ്പൂര്‍ണമായി ലോക്ഡൗണ്‍ ആകണം. ദൗര്‍ഭാഗ്യവശാല്‍, അമേരിക്കയില്‍ എല്ലായിടത്തും ഒരേ രീതിയിലല്ല ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാല്‍, അടുത്തതായി സംഭവിക്കാന്‍ പോകുന്നത് വിവിധ സമൂഹങ്ങളില്‍ (community) രോഗം പതിൻമടങ്ങ് താണ്ഡവമാടും. അമേരിക്കയില്‍ ടെസ്റ്റിങ് എല്ലാം നടക്കുന്നുണ്ടെങ്കിലും അതു മുന്‍ഗണാനടിസ്ഥാനത്തിലല്ല നടത്തുന്നതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

എന്തായാലും കൊറോണാവൈറസിനെതിരെയുള്ള വാക്‌സിന്‍ നിര്‍മാണത്തിനായി ഈ കോടീശ്വരന്‍ ഏഴു ഫാക്ടറികളാണ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ഏഴു വാക്‌സിനുകള്‍ വികസിപ്പിക്കും. എന്നാല്‍, ഏഴും കുത്തിവയ്ക്കാന്‍ ഉപയോഗിക്കില്ല. ഇവയില്‍ ഏറ്റവും മികച്ച രണ്ടെണ്ണം മാത്രമായിരിക്കും അവസാനം ഉപയോഗിക്കാന്‍ പോകുന്നത്. രണ്ടു വാക്‌സിനുകള്‍ കണ്ടുപിടിച്ച ശേഷം ഫാക്ടറി തുടങ്ങാനല്ല തീരുമാനിച്ചത്, നഷ്ടം സഹിച്ചും ഏഴു ഫാക്ടറികളും താന്‍ തുടങ്ങുന്നുവെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വേട്ടയാടുമ്പോഴും അദ്ദേഹം സജീവമായി തന്നെ കൊറോണാവൈറസ് യുദ്ധത്തിനു മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ബില്‍ ഗെയ്റ്റ്‌സ് അടുത്തകാലത്ത് നടത്തിയ പല പ്രവചനങ്ങളും ശരിയായി തീര്‍ന്നതാണ് അദ്ദേഹത്തിന് ഇക്കാര്യങ്ങളിലൊക്കെ മുന്നറിവുണ്ടായിരുന്നു എന്ന രീതിയില്‍ ബില്‍ ഗെയ്റ്റ്‌സിന്റെ പേരെടുത്തു പറഞ്ഞുള്ള കൊണ്‍സിപിറസി തീയറികള്‍ പ്രചരിക്കാനുള്ള ഒരു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com