കൊറോണവൈറസ് ഭീതി: മരണശേഷവും അപകടകരമെന്ന് ശാസ്ത്രജ്ഞർ, പഠന റിപ്പോർട്ട് പുറത്ത്
Mail This Article
ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. കോവിഡ്–19 സംബന്ധിച്ച് ഓരോ ദിവസവും പുതിയ റിപ്പോർട്ടുകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. കോവിഡ്–19 ബാധിച്ചവരുടെ മരണശേഷവും അപകടകരമാണെന്നാണ് ഒരു സംഘം ശാസ്ത്രജ്ഞർ പറയുന്നത്. മരിച്ചുപോയ രോഗിയിൽ നിന്ന് മെഡിക്കൽ എക്സാമിനറിലേക്ക് കോവിഡ്-19 കൈമാറിയതിന്റെ ആദ്യ കേസ് തായ്‌ലൻഡിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോർച്ചറിയിലോ ശവസംസ്കാര വീടുകളിലോ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അപകടകരമാണ്.
മെഡിക്കൽ എക്‌സാമിനർമാർ മാത്രമല്ല, മോർച്ചറി ടെക്നീഷ്യന്മാരും ശവസംസ്കാര കേന്ദ്രങ്ങളിലെ ആളുകളും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കുനിയിലെ ജോൺ ജെയ് കോളേജ് ഓഫ് ക്രിമിനൽ ജസ്റ്റിസിലെ പാത്തോളജി പ്രൊഫസർ ആഞ്ചലിക് കോർത്തൽസ് പറഞ്ഞു. ഇതൊരു യഥാർഥ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോറൻസിക് മെഡിസിൻ യൂണിറ്റിലെ മെഡിക്കൽ ഉദ്യോഗസ്ഥർക്കിടയിലെ കോവിഡ്-19 അണുബാധയെയും മരണത്തെയും കുറിച്ചുള്ള ആദ്യത്തെ റിപ്പോർട്ടാണിതെന്ന് ജേണൽ ഓഫ് ഫോറൻസിക് ആൻഡ് ലീഗൽ മെഡിസിൻ പഠനം പറയുന്നു. ഓപ്പറേഷൻ റൂമുകളിൽ ഉപയോഗിക്കുന്ന അണുനാശിനി നടപടിക്രമം പാത്തോളജി / ഫോറൻസിക് യൂണിറ്റുകളിലും പ്രയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ബാങ്കോക്കിലെ ആർവിടി മെഡിക്കൽ സെന്ററിലെ വിജയി ശ്രീവിജിതലൈ, ചൈനയിലെ ഹൈനാൻ മെഡിക്കൽ സർവകലാശാലയിലെ വിരോജ് വിവാനിറ്റ്കിറ്റ് എന്നിവരാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
തായ്‌ലൻഡിലെ മൃതദേഹങ്ങളിൽ കോവിഡ്-19 പരിശോധിക്കുന്നത് പതിവില്ലായിരുന്നു. തായ്‌ലൻഡിൽ 2500 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകം ഇപ്പോഴും വൈറസിനെക്കുറിച്ച് പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് കുറച്ച് സമയമെടുക്കും. ലോകാരോഗ്യ സംഘടന ഇതിനകം തന്നെ ഇതൊരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും പന്നിപ്പനിയെക്കാൾ 10 മടങ്ങ് മാരകമാണെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.