ADVERTISEMENT

ഇപ്പോള്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിരിക്കുന്ന കോവിഡ്-19നുള്ള വാക്‌സിന്‍ തങ്ങള്‍ നിര്‍മിക്കുമെന്ന് സെറം ഇന്ത്യ അറിയിച്ചു. ഇതു കൂടാതെ, മെയ് മാസം മുതല്‍ സെറം ഇന്ത്യ സ്വന്തമായും വാക്‌സിന്‍ ടെസ്റ്റു ചെയ്യുമെന്നും അവര്‍ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം ഡോസ് വാക്‌സിന്‍ ഉണ്ടാക്കുന്ന കമ്പനി എന്ന ഖ്യാതി പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. നൂതനവും വിലക്കുറവുമുള്ള തെറാപ്പികള്‍ ന്യൂമോണിയയ്ക്ക് നിര്‍മ്മിക്കുന്ന കമ്പനി, ഡെങ്കിപ്പനിക്കുള്ള മോണോക്ലോണല്‍ വാക്‌സിന്‍ തുടങ്ങിയവയുടെ നിര്‍മ്മാണമാണ് അവരെ ലോകത്തെ മികച്ച കമ്പനികളിലൊന്നാക്കുന്നത്.

 

തങ്ങള്‍ കൊറോണാവൈറസിനുള്ള മരുന്നിന്റെ പരീക്ഷണം മെയ് മാസം മുതല്‍ തുടങ്ങാനാഗ്രഹിക്കുന്നതായി സെറം ഇന്ത്യയുടെ മേധാവി പറഞ്ഞു. ഏകദേശം 100 പേരിലായിരിക്കും ടെസ്റ്റിങ് തുടങ്ങുക. വിജിയിക്കുകയാണെങ്കില്‍ ഇത് സെപ്റ്റംബര്‍-ഒക്ടോബര്‍ ആകുമ്പോഴേക്ക് കുത്തിവച്ചു തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പ്രശസ്തി വിലക്കുറവില്‍ വാക്‌സിനുകളും മറ്റും ഉണ്ടാക്കുന്ന കാര്യത്തിലാണ്. അത് കോവിഡ്-19ന്റെ കാര്യത്തിലും തുടരുമെന്ന് അവര്‍ അറിയിച്ചു. ഇന്ത്യയില്‍ ഏകദേശം 1,000 രൂപയ്ക്കു വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി പറഞ്ഞു. ഇതില്‍ തങ്ങളുടെ ചെലവുകളും ഉള്‍പ്പെടുമെന്നും സെറം ഇന്ത്യ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

 

വിലക്കുറവായിരിക്കും പ്രത്യേകത

 

സെറം ഇന്ത്യയുടെ വാക്‌സിനുകള്‍ക്കും മറ്റും ആഗോളതലത്തിലെ വില വച്ചു നോക്കിയാല്‍ വളരെ കുറച്ചു പണം നല്‍കിയാല്‍ മതിയെന്നു കാണാം. എംഎംആര്‍ (മീസല്‍സ്, മംപ്‌സ്, റൂബെല്ലാ) വാക്‌സിനുകള്‍ക്ക് സെറം ഈടാക്കുന്നതിനേക്കാള്‍ പത്തു മടങ്ങെങ്കിലും കൂടുതലാണ് വിദേശ കമ്പനികളുടെ വാക്‌സിനുകള്‍ക്കെന്ന് കാണാം. ഇതിനാല്‍ തന്നെ, തങ്ങളുടെ കമ്പനി  വിലക്കുറവെന്ന കാര്യത്തില്‍ മുറുകെ പിടിക്കുക തന്നെ ചെയ്യാനാണ് ഉദ്ദേശമെന്ന് അധികൃതർ അറിയിച്ചു.

 

നേരത്തെ മരുന്ന് ഉണ്ടാക്കിത്തുടങ്ങും

 

ഇപ്പോഴത്തെ സവിശേഷ സാഹചര്യം പരിഗണിച്ച് വാകസിന്‍ നിര്‍മ്മാണം അതിവേഗം തുടങ്ങാനാണ് തങ്ങളുടെ ഉദ്ദേശമെന്നും കമ്പനി വെളിപ്പെടുത്തി. പരീക്ഷണം വിജയം കണ്ടശേഷം നിര്‍മ്മാണം തുടങ്ങുക എന്ന രീതി ആയിരിക്കില്ല കൊറോണാവൈറസിനുള്ള വാക്‌സിന്റെ കാര്യത്തില്‍ അവര്‍ അനുവര്‍ത്തിക്കുക. യുകെയിലെ ടെസ്റ്റ് സെപ്റ്റംബറില്‍ തീരാന്‍ തങ്ങള്‍ കാത്തിരിക്കുന്നില്ലെന്ന് കമ്പനിയുടെ മേധാവി പറഞ്ഞു. ഈ തീരുമാനം റിസ്‌കാണ്. തങ്ങള്‍ക്കു നഷ്ടവു സംഭവിച്ചേക്കാം. എന്നാല്‍, തങ്ങള്‍ ആ റിസ്‌ക് എടുക്കുകയാണെന്നും നിര്‍മ്മാണം അതിവേഗം തുടങ്ങുമെന്നും കമ്പനി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ടെസ്റ്റുകള്‍ വിജയകരമാണെങ്കില്‍ അവയുടെ ഫലം വരുമ്പോഴേക്കും കുത്തിവയ്ക്കാനുള്ള മരുന്നും ഉണ്ടാക്കി ഇറക്കാനാണ് കമ്പനിയുടെ ഉദ്ദേശം.

 

ആദ്യ മാസങ്ങളില്‍ ഏകദേശം 4-5 ദശലക്ഷം ഡോസുകള്‍ വച്ച് ഉത്പാദിപ്പിക്കാനാണ് ഉദ്ദേശമെന്ന് അവര്‍ അറിയിച്ചു. തടര്‍ന്ന് പ്രതിമാസം 10 ദശലക്ഷം വാക്‌സിനുകള്‍ ഉത്പാദിപ്പിക്കും. ഇത് വാക്‌സിന്‍ പരീക്ഷണം വിജയമാണോ എന്നു കണ്ടതിനു ശേഷമായിരിക്കുമെന്നും കമ്പനി മേധാവി വെളിപ്പെടുത്തി. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസമാകുമ്പോഴേക്ക് ഏകദേശം 20-40 ദശലക്ഷം ഡോസ് ഉണ്ടാക്കാനാണ് ഉദ്ദേശമെന്ന് കമ്പനി അറിയിച്ചു. ഇതെല്ലാം വിജയകരമാകുകയാണെങ്കില്‍ മരുന്ന് ഇന്ത്യയില്‍ മാത്രമല്ല പല രാജ്യങ്ങളിലും എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

പ്രതീക്ഷ

 

സെറം ഇന്ത്യയുടെ പുതിയ പ്രഖ്യാപനം ഇന്ത്യയിലെ കോവിഡ്-19 രോഗികള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. കൊറോണാവൈറസ് രോഗികളുടെ എണ്ണം ഇപ്പോള്‍ പ്രതിദിനം വര്‍ധിക്കുകയാണല്ലോ. രാജ്യത്ത് നിലവിലുള്ള ലോക്ഡൗണ്‍ ചിലപ്പോള്‍ അധികം താമസിയാതെ നീക്കിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com