87 രാജ്യങ്ങൾക്ക് ജീവൻ രക്ഷാ മരുന്നുകൾ നൽകി ഇന്ത്യ, 28 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയച്ചു
Mail This Article
ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ആവശ്യത്തിനു മരുന്നുകളും സംവിധാനങ്ങളുമില്ലാതെ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി തുടങ്ങി രാജ്യങ്ങൾ വൻ പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എന്നാൽ, ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റു ആരോഗ്യ കിറ്റുകളും എത്തിക്കാൻ ഇന്ത്യ ഏറെ ശ്രമിക്കുന്നുണ്ട്. കൊറോണ വൈറസ് ചികിത്സയിൽ ഉപയോഗപ്രദമെന്ന് കരുതപ്പെടുന്ന മലേറിയ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) നൽകുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കോവിഡിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് കരുതുന്ന 28 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു) ഗുളികകൾ, കോവിഡ് -19 കൈകാര്യം ചെയ്യാൻ ഉപയോഗപ്രദമെന്ന് കരുതുന്ന 19 ലക്ഷം പാരസെറ്റമോൾ ഗുളികകൾ എന്നിവ ഇന്ത്യയിൽ നിന്ന് 87 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. 87 രാജ്യങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ എച്ച്സിക്യു, പാരസെറ്റമോൾ ഗുളികകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്ന് എംഇഎ അറിയിച്ചു.
ഇന്ത്യ ഇതിനകം 25 രാജ്യങ്ങൾക്ക് 28 ലക്ഷം എച്ച്സിക്യു ടാബ്‌ലെറ്റുകൾ ഗ്രാന്റ് സഹായമായി നൽകിയിട്ടുണ്ട്. ഏകദേശം 19 ലക്ഷം പാരസെറ്റമോൾ ഗുളികകൾ മറ്റൊരു രൂപത്തിൽ 31 രാജ്യങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് എംഇഎയുടെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. മാനുഷിക സഹായമായും വാണിജ്യപരമായും മരുന്ന് വിതരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
4.8 കോടി ഗുളികകൾ യുഎസ്എ ആവശ്യപ്പെട്ടതായും ഇന്ത്യ 3.5 കോടി ഗുളികകൾ അനുവദിച്ചതായും വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ കയറ്റി അയച്ചു. നേപ്പാൾ 10 ലക്ഷം, ഭൂട്ടാൻ 2 ലക്ഷം, ശ്രീലങ്ക 10 ലക്ഷം, അഫ്ഗാനിസ്ഥാൻ 5 ലക്ഷം, മാലിദ്വീപ് 2 ലക്ഷം എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
യുഎസ്എ, സ്പെയിൻ, ജർമ്മനി, ബഹ്‌റൈൻ, ബ്രസീൽ, ഇസ്രയേൽ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 13 രാജ്യങ്ങളെയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ വിതരണം ചെയ്യുന്നതിനുള്ള പട്ടികയിലുള്ളത്. ഒരു ആന്റിമലേറിയൽ മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. രോഗത്തിന് കാരണമാകുന്ന വൈറസുകളെ കൊന്നാണ് ഇത് മലേറിയ ചികിത്സിക്കുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് തുടങ്ങിയ സ്വയം രോഗപ്രതിരോധ രോഗങ്ങൾക്കുള്ള ചികിത്സയാണിത്. ഇത് സിക്യുവിനേക്കാൾ വിഷാംശം കുറവാണ്. പക്ഷേ, നീണ്ട കാലയളവിലെ ഉപയോഗവും അമിത അളവും ഇപ്പോഴും ഭീഷണി തന്നെയാണ്. കൊറോണ വൈറസിനെ നേരിടാനുള്ള ഒരു ആൻറിവൈറൽ ഏജന്റായി ചിലർ ഈ മരുന്ന് പരീക്ഷിക്കുന്നുണ്ട്.
കോവിഡ്-19 നുള്ള സാധ്യമായ ചികിത്സയായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഹൈഡ്രോക്സിക്ലോറോക്വിൻ പരീക്ഷിക്കുന്നുണ്ട്. ന്യൂയോർക്കിലെ 1,500 ലധികം കൊറോണ വൈറസ് രോഗികൾക്ക് ഇത് നൽകിയിരുന്നു. കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി മരുന്നിന്റെ ആവശ്യം കുത്തനെ കൂടിയിട്ടുണ്ട്.